ഹൈക്കോടതിയില്‍ പോയിട്ടു പോലും ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലില്‍ നിന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പുറത്തിറങ്ങാനായില്ല എന്നു മാത്രമല്ല, കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു
ഹൈക്കോടതിയില്‍ പോയിട്ടു പോലും ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലില്‍ നിന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പുറത്തിറങ്ങാനായില്ല എന്നു മാത്രമല്ല, കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇഡി കോടതിയ്ക്ക് നല്കിയ തെളിവുകള്‍ അനുസരിച്ച് ശിവശങ്കര്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് സ്വപനയുടെ സഹായത്തോടെ അറിഞ്ഞു കൊണ്ട് നടത്തിയ അഴിമതിയാണ് ലൈഫ് മിഷന്‍ തട്ടിപ്പെന്ന വിവരമാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കരാറുകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്കാനുണ്ടാക്കിയ പദ്ധതിയുടെ പേരില്‍ നടന്നിരിക്കുന്ന അഴിമതിയില്‍ സ്വപന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റു ചെയ്യാത്തതെന്തെന്ന കോടതി ചോദ്യത്തിന് ഇഡിയും വ്യക്തമായ മറുപടി നല്കിയില്ല.
കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും ബ്യൂറോക്രാറ്റ് സംവിധാനങ്ങളുടെ തലവനുമായി വിലസിയിരുന്ന എം.ശിവശങ്കറിന് ലൈഫ് മിഷന്‍ കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായു്ള്ള അമിത ബന്ധത്തില്‍ നിന്നാണ് ഇത്തരം അഴിമതികള്‍ പിറന്നതെന്നും കോടതി പച്ചയ്ക്ക് തുറന്നു പറയുന്ന അവസ്ഥ മുന്‍പുണ്ടായിട്ടില്ല. ഇടതു പക്ഷം പ്രതിപക്ഷത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഇന്നലെ മുതല്‍ കത്തിക്കല്‍ ആരംഭിച്ചേനേ. കേരളീയരുടെ മൊത്ത കച്ചവടം സിപിഎം ഏറ്റെടുത്തിരിക്കുന്നതുപോലെ അഴിമതിയുടെ കുത്തകാവകാശവും ഞങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചു പറയുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. അഴിമതിക്കെതിരെ വാ തോരാതോ സംസാരിക്കുന്ന ഇടത് യുവജന സംഘടനകളെല്ലാം മാളത്തിലൊളിച്ചു. ശിവശങ്കറിനെതിരെയോ, സ്വപ്‌നയ്‌ക്കെതിരെയോ പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തു പറഞ്ഞാലും ലൈഫ് മിഷന്‍ അഴിമതിയുടെ അവസാന ഇടം മുഖ്യമന്ത്രിയിലേയ്ക്ക് തന്നെ എത്തും എന്നതാണ് വസ്തുത.
ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വപ്നയുടെ അറസ്റ്റ് വൈകുന്നതെന്തെന്നും അത് ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. ഇതേ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും, ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയില്‍ നിയോഗിച്ചു. സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. കോഴക്കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.
നേരത്തെ കൊച്ചി പിഎംഎല്‍എ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസില്‍ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ വാദിച്ചു. അതുപോലെ തനിക്ക് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ വാദിച്ചു. എന്നാല്‍ ഇവയൊക്കെ കേസ് പരിഗണിച്ച ബെഞ്ച് തള്ളുകയായിരുന്നു. ശിവശങ്കറാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സമാനമായ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന ശിവശങ്കര്‍ ഇഡിയെ അറിയിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന്‍ കേസ് വരുന്നതെന്നും ഇത് വേറെ കേസായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് ലൈഫ് മിഷന്‍ കേസുമായി കൂട്ടികുഴച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടതി വ്യക്തമായി ഇഡിയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, എന്നിവെ നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലൈഫ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്.മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായി. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫിസ് ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകേണ്ടതാണ് ബിജെപി- സിപിഎം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജന്‍സിയായ ഇഡിയാണെന്നും സതീശന്‍ പറഞ്ഞു. ഇത്രെയാക്കെ പറഞ്ഞ് പ്രതിപകഷവും അവരുടെ കടമ നിറവേറ്റി. എന്നാല്‍ ഇഡിയുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും പുറത്തു വരികയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഇഡിയുടെ കണ്ടെത്തലുകള്‍ എത്തി നില്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഇത്തരത്തിലുള്ള വലിയ അഴിമതി നടക്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ തനിക്കെതിരെ നിരന്തരം വേട്ടകളുണ്ടാകുമെന്ന ധാരണയിലാണ് സ്വപ്‌ന ബാംഗ്ലൂരിലേയ്ക്ക് കടന്നതെന്ന് നേരത്തെ അറിവുണ്ടായിരുന്നു. സ്വപ്‌നയ്ക്ക് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നല്ല സപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. സുരക്ഷിത സ്ഥലം എന്ന നിലയില്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന സ്വപ്‌നയ്‌ക്കെതിരെ കേരളത്തില്‍ ദിനം പ്രതിയെന്നോണം കേസുകള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹൈക്കോടതി സ്വപ്നയെ അറസ്റ്റു ചെയ്യാത്തതിനെ വിമര്‍ശിച്ചിരിക്കുന്നത്. അറസ്റ്റ് വൈകിപ്പിക്കുന്നതെന്തന്ന ചോദ്യത്തിന് ഇഡിയ്ക്കും വ്യ്കതമായ ഉത്തരമുണ്ടായിരുന്നില്ല. സ്വപ്നയെ അറസ്റ്റു ചെയ്താല്‍ മുഖ്യമന്ത്രിയിലേയ്ക്ക് എത്താന്‍ വളരെ എളുപ്പമാകുമെന്നാണ് കരുതുന്നത്.
ശിവശങ്കര്‍ ഒളിപ്പിച്ച തെളിവുകള്‍ പലതു ഹാജരാക്കാന്‍ സ്വപ്‌നയ്ക്ക് കഴിഞ്ഞേക്കാ. സ്വപ്‌ന നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പടെ കേസില്‍ കൊണ്ടു വരുമെന്നാണ് സ്വപ്‌ന വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യന്റെ പങ്ക് എന്തെന്നുള്ളത് അവര്‍ പുറത്തു വിട്ടിട്ടില്ല. സ്വപ്നയെ ഇഡിയ്ക്ക് വിട്ടു കൊടുക്കുന്നതിന് മുന്‍പ് കേരളത്തില്‍ തന്നെ ഏതെങ്കിലും കേസില്‍ അകത്താക്കാമെന്ന് കരുതി നടത്തി കൊണ്ടിരിക്കുന്ന കേസെല്ലാം തന്നെ പാതിവഴിയില്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണുള്ളത്. എന്തായാലും കേസന്വേഷണത്തില്‍ ഇഡി മെല്ലേപ്പോക്കാണ് നടത്തുന്നതെന്നതും വ്യക്തമാണ്. ഇഡിയെ മറ്റാരെങ്കിലും നിയന്ത്രിക്കുന്നുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് എത്തിക്കുമെന്ന അഭ്യൂഹഭങ്ങളും പ്രചരിക്കുന്നുണ്ട്. അതുവരെ അന്വേഷണം നീട്ടികൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാല്‍ ഇഡി അന്വേഷണത്തിന്റെ എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും ഇപ്പോഴും പുറത്തു നില്ക്കുകയാണ്. സി.എം.രവീന്ദ്രനും, യു.വി. ജോസും നല്കിയ മൊഴികളില്‍ നിന്ന് കേസിലെ മറ്റ് പ്രതികളിലേയ്ക്ക് എത്താനുള്ള വ്യ്കതമായ ഉത്തരങ്ങള്‍ കി്ട്ടിയിട്ടുണ്ടെന്നാണറിവ്. എന്തായാലും ഇഡി അന്വ്ഷണത്തില്‍ കേരളം വളരെ വിശ്വാസം അര്‍പ്പിക്കുന്നെണ്ടെന്നതിന്റെ സൂചനയാണ് ഇന്നലെയുണ്ടായ കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha