അക്രമത്തിന് മുന്നേ കിട്ടിയ ചോറ്റുപാത്രവും ഭക്ഷണവും, അക്രമത്തിന് ശേഷം കിട്ടിയ പുത്തനുടുപ്പും കേരളം നല്കിയതാണ്. അത് എവിടെ നിന്ന് കിട്ടിയെന്നോ ആര് നല്കിയെന്നോ അറിയാന്‍ കഴിയാത്ത പോലീസ് എങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍ പോയി തെളിവുകള്‍ ശേഖരിക്കുമെന്ന കാര്യത്തിലെ ആശങ്ക ചെറുതല്ല
എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ വി.ബാലകൃഷ്ണന്‍ സൂചിപ്പിച്ചു. പ്രതിയുടെ തീവ്രവാദ ബന്ധം ഉറപ്പിച്ചാല്‍ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കോയമ്പത്തൂര്‍, മംഗലാപുരം സ്‌ഫോടനങ്ങള്‍ക്കും ട്രെയിന്‍ ആക്രമണത്തിനും സമാനതകള്‍ കണ്ടെത്തിയിട്ടുണ്ട്.മംഗലാപുരം കേസിലെ പ്രതി സ്‌ഫോടനത്തിനു മുന്‍പായി കോയമ്പത്തൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുപോലെ കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുബിന്‍ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിയിരുന്നു. ഷാരൂഖ് സെയ്ഫിയ്ക്ക് കോയമ്പത്തൂര്‍ ,മാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധമുണ്ടെന്ന് മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത ഷാറുഖ് ഷൊര്‍ണൂരില്‍ എത്തിയെങ്കില്‍ തമിഴ്നാട്ടിലും ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത സിറ്റി ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കേരളത്തിലെ അന്വേഷണ വിവരങ്ങള്‍ നിരീക്ഷിക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. സൈബര്‍ ക്രൈം പൊലീസ് നൂറോളം ഫോണുകള്‍ നിരീക്ഷണത്തിലാക്കി. സമൂഹമാധ്യമങ്ങളും പരിശോധിക്കും.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി ട്രെയിന്‍ കത്തിക്കലിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രവിശ്യ അല്ലെങ്കില്‍ ഐഎസ് കെ പി യാണ് ഇന്ത്യയില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐസ് കെപിയുടെ പ്രവര്‍ത്തനം ഹിന്ദുക്കള്‍ക്കും ഹിന്ദു രാഷ്ട്രങ്ങള്‍ക്കുമെതിരെയാണ്. ഇസ്ലാംമതം വിശ്വസിക്കാത്തവരെ കൊന്നൊടുക്കുകയാണ് പ്രധാന ലക്ഷ്യം.അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോക ഭീകര പട്ടികയില്‍ ഇടംനേടിയ സംഘടനയാണ് ഐഎസ്‌കെപി എന്നത്.
കോയമ്പത്തൂര്‍ സ്ഫോടനം നടന്ന് നാല് മാസവും മംഗളൂരു സ്ഫോടനം നടന്ന് ഏകദേശം മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രവിശ്യ (ISKP) അതിന്റെ മുഖപത്രമായ 'വോയ്സ് ഓഫ് ഖുറാസന്‍' മാസികയിലൂടെ തങ്ങളുടെ ഭീകരര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടെന്നും സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്നും സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സ്‌ഫോടനങ്ങളിലും തങ്ങളുടെ ആള്‍ക്കാരാണ് പങ്കെടുത്തതെന്ന് അവര്‍ അവകാശവാദമുന്നയിച്ചിരുന്നു.സംഘടനയുടെ 'മുജാഹിദീനുകള്‍' സജീവമായിരിക്കുന്നത് ഏത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ല, എന്നാല്‍ വിദഗ്ധര്‍ പറയുന്നത് അവര്‍ കേരളത്തിലാണെന്നും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും പറയുന്നു.
ഷാറുഖ് സെയ്ഫിക്കായി കോഴിക്കോട് മജിസ്‌ട്രേട്ട് (1) കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. സ്വന്തമായി അഭിഭാഷകരെ വയ്ക്കാന്‍ സാധിക്കാത്തവര്‍ക്കു നിയമസഹായം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമായ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഡിഫന്‍സ് ചീഫ് കൗണ്‍സല്‍ അഡ്വ.പി.പീതാംബരനാണു ജാമ്യഹര്‍ജി നല്‍കിയത്. ഷാറുഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന 18നു ജാമ്യാപേക്ഷ പരിഗണിക്കും.
ഷാറുഖ് സെയ്ഫി ട്രെയിനില്‍ ആക്രമണം നടത്തുമ്പോള്‍ ധരിച്ച വസ്ത്രമല്ല കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചു. ആക്രമണത്തിനു പിന്നാലെ ബാഗ് റെയില്‍വേ ട്രാക്കില്‍ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്നു വ്യക്തമല്ല. ട്രെയിനില്‍ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രവേശന കവാടത്തിനടുത്തുള്ള കടയില്‍ നിന്നു ഷാറുഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഈ ദൃശ്യത്തില്‍ പ്രതി നീല ജീന്‍സും ഇരുണ്ട മെറൂണ്‍ ഷര്‍ട്ടുമാണു ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്‌നാഗിരിയില്‍ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണു ധരിച്ചിരുന്നത്. എന്നാല്‍ ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണു ട്രെയിനില്‍ ആക്രമണം നടത്തിയത് എന്നാണു ദൃക്‌സാക്ഷികളുടെ മൊഴി. ഷാറുഖിനെ ഡല്‍ഹിയില്‍ നിന്നു കാണാതാകുമ്പോള്‍ നീല ജീന്‍സും ചുവപ്പു ഷര്‍ട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡല്‍ഹി ഷഹീന്‍ബാഗ് പൊലീസില്‍ നല്‍കിയ പരാതിയിലുമുള്ളത്.
ഇതോടെ, എലത്തൂരിനും കണ്ണൂരിനുമിടയിലാണു പ്രതി വസ്ത്രം മാറിയതെന്നു വ്യക്തമായി. ആക്രമണത്തിനു മുന്‍പും ശേഷവും പ്രതിക്കു പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിക്കു പിന്നില്‍ ആരെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കേസില്‍ കേന്ദ്ര ഏജന്‍സികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. എലത്തൂരിനും കണ്ണൂരിനുമിടയിലെ യാത്രയില്‍ ഷാറുഖിനു മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ എലത്തൂരിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കാനുള്ള സാധ്യതയേറി.
കേസില്‍ തീവ്രവാദബന്ധത്തിനുള്ള സാധ്യത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എന്‍ഐഎ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ചു വരികയാണ്. രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പോലീസ് അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടാകുന്നില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി. കൂടുതല്‍ ദിവസങ്ങള്‍ കടന്നു പോകുന്നതല്ലാതെ പ്രതി ഷാരൂഖ് സെയ്ഫിയില്‍ നിന്നും അന്വേഷണം മുന്നോട്ട് പോകാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസായതിനാല്‍ കേരള പോലീസിന്റെ കൈയ്യില്‍ നില്‍ക്കുകയുമില്ല. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നതിനെ കുറിച്ചു ഡിജിപി മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
വിശ്വാസത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന മൊഴിയില്‍ തന്നെയാണ് ഷാറൂഖ് ഉറച്ചു നില്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി ഇത്തരം അക്രമങ്ങള്‍ വേണമെന്നാണ് അയ്യാള്‍ പറയുന്നത്. അക്രമം നടത്താന്‍ കേരളം തിരഞ്ഞെടുത്തതെന്തിന്, മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയതനുസരിച്ചാണോ എത്തിയതെന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. എന്നാല്‍ തീവണ്ടിയില്‍ എപ്പോള്‍ എവിടെ വെച്ച് അക്രമം നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചു കൊണ്ടിരുന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിനായി ട്രെയിനില്‍ സഹായികള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സഹായികളാരും ഇല്ലായിരുന്നെങ്കില്‍ പുറമേ നിന്നുള്ള നിര്‍ദ്ദേശം സമയാസമയം കിട്ടി കൊണ്ടിരുന്നതായാണ് കണക്ക് കൂട്ടുന്നത്.
ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന മൂന്നാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായാണ് റോയും , ഐബിയും വിലയിരുത്തുന്നത്. ട്രെയിനില്‍ അക്രമം നടത്തേണ്ട് ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു. തീവെയ്പിന് ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ ്കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ ഫോണ്‍ ബാഗില്‍ നിന്നും ഓഫാക്കിയ നിലയിലാണ് കണ്ടെത്തിയത്. ആ ഫോണില്‍ നിന്നും അക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനില്‍ നിര്‍ദ്ദേശം നല്കി കൊണ്ടിരുന്ന ഫോണും അതിന്റെ ഉറവിടവും തേടുന്നത്. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല. എന്നാല്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ഇയ്യാള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്.
ഷാരൂഖ് കേരളത്തിലെത്തിയതും അക്രമം നടത്തിയതും പകല്‍ പോലെ തെളിഞ്ഞിട്ടും ഇയ്യാളെ നയിച്ചതാരൊക്കെയെന്ന കാര്യത്തിലേയ്ക്ക് എത്താന്‍ കേരള പോലീസിനായിട്ടില്ല. അക്രമത്തിന് മുന്‍പ് കിട്ടിയ ചോറ്റുപാത്രവും ഭക്ഷണവും ഷെര്‍ണൂരില്‍ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണിത് നല്കിയതെന്ന് കണ്ടെത്തിയിട്ടില്ല. അക്രമത്തിന് ശേഷം ധരിച്ച ഷര്‍ട്ട് എവിടെ നിന്നാണ് വാങ്ങിയതെന്നു പോലും കണ്ടെത്തിയിട്ടില്ല. ഷാരൂഖ് ഒറ്റയ്ക്കല്ലെന്നും ഇതിന്റെ പിന്നില്‍ വലിയ തീവ്രവാദ ശക്തികള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും പോലീസ് മനസിലാക്കുന്നുണ്ട്. എന്നിട്ടും ഷാരൂഖില്‍ നിന്ന് യാതൊരു വിവരവും പുറത്തു വരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഇത്തരം അക്രമം നടത്താന്‍ അണികളോട് അവരുടെ ലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതില്‍ പ്രചോദനം കൊണ്ടാണ് അക്രമമെങ്കില്‍ കേരളം തിരഞ്ഞെടുത്തത് എന്തിന് .ഷെര്‍ണൂര്‍ ഇറങ്ങി കോഴിക്കോട് വന്ന് അക്രമം നടത്തിയതെന്തിന് തുടങ്ങി ഒട്ടേറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പുറത്തു വരേണ്ടിയിരിക്കുന്നത്.
അന്വേഷണത്തില്‍ തോറ്റു പോകുന്നതിനേക്കാള്‍ നല്ലത് കേന്ദ്ര ഏജന്‍സികളെ ഏല്‍പിച്ച് മാറി നില്കകുയാണ് കേരള പോലീസ് ഈ അവസരത്തില്‍ ചെയ്യേണ്ടതെന്ന ബഹുജന അഭിപ്രായമാണ് ഉയര്‍ന്നു വരുന്നത്. കാരണം അക്രമത്തിന്റെ യഥാര്‍ത്ഥ വസ്തുത അറിയാനും ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ പൊതുജനം പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha