പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി; പോലീസിന്റെ മിന്നൽ നീക്കം; പശ്ചിമ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്താൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പശ്ചിമ കൊച്ചിയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലിലായിരിക്കുകയാണ് . പ്രതിഷേധ സാധ്യത മുന്നിൽ കണ്ടുക്കൊണ്ടാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് വിവരം.
മാത്രമല്ല കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണം കൂടാനും സാധ്യത കൂടുതലാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഡ്യൂട്ടിക്കായി 2026 പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന സാഹചര്യം കൂടെ നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ കർശന സുരക്ഷ സജ്ജമാക്കി . റോഡ് ഷോയുടെ മുന്നോടിയായി ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹം കൊച്ചിയിലെ നാവിക ആസ്ഥാനത്ത് വിമാനമിറങ്ങും. 5.30നു തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണ് അദ്ദേഹം താമസിക്കുന്നത്.
നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
https://www.facebook.com/Malayalivartha






















