ബിജെപിയുടെ രാഷ്ട്രീയ ചടുല നീക്കം കണ്ട് അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസും, ഇടതുപക്ഷവും. പരമ്പരാഗതമായി കിട്ടികൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകളില്‍ ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് കണ്ട് നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ

സവാള വില വര്‍ധനയില്‍ ഡെല്‍ഹിയിലെ സര്‍ക്കാരിനെ മറിച്ചിട്ട രാജ്യമാണ് ഇന്ത്യ. ഇപ്പോഴിവിടെ റബ്ബര്‍ വിലയിടിവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ കേരളം അതിന്റെ കേന്ദ്ര ബിന്ദുവായി മാറുകയാണ്. ജനസംഖ്യയില്‍ രണ്ടര ശതമാനത്തോളം മാത്രം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ കൂടെ നിറുത്തുകയെന്ന കഠിന പ്രതിജ്ഞയുമായി രംഗത്തിറങ്ങിയ ബിജെപി റബ്ബര്‍ രാഷ്ട്രീയത്തില്‍ കളിച്ചു മുന്നേറുന്ന കാഴ്ചയാണുള്ളത്. റബ്ബര്‍ വലിച്ചു വലിച്ചും ചര്‍ച്ചകള്‍ അനന്തായി നീണ്ടു പോകുമെന്ന് കരുതിയ സിപിഎം, കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഞെട്ടിച്ചു കൊണ്ട് അസ്ത്രവേഗത്തില്‍ പ്രധാനമ്ന്ത്രി നരേന്ദ്രമോദിയും ക്രൈസ്ത മതമേലധ്യക്ഷന്‍മാരുടെ അടുത്തേയ്ക്ക് എത്തിയിരിക്കുന്നു.
ബിജെപിയുടെ രാഷ്ട്രീയ ചടുല നീക്കം കണ്ട് അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസും, ഇടതുപക്ഷവും. പരമ്പരാഗതമായി കിട്ടികൊണ്ടിരുന്ന ക്രൈസ്തവ വോട്ടുകളില്‍ ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് കണ്ട് നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. കേരളത്തില്‍ എത് മണ്ഡലത്തില്‍ ജയിക്കണമെങ്കിലും ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകാണ്. ഇസ്ലാം ന്യൂനപക്ഷം ബിജെപിയോട് അടുക്കാത്ത സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളെ കൂടെ കൂട്ടി അതുവഴി മുസ്ലീം ന്യൂനപക്ഷ കോട്ടകളില്‍ കടന്നു കയറാമെന്ന് ബിജെപിയും കരുതുന്നത്. അതും കൂടിയായാല്‍ പ്രധാനമന്ത്രി പറയുന്നതു പോലെ കേരളവും ഭരിക്കുമെന്ന കാലമെത്തുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.
ക്രൈസ്ത മതമേലധ്യക്ഷന്‍മാരുമായി കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എന്താണ് ചര്‍ച്ചയെന്നത് നേരത്തെ പുറത്തായിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മിഷണറി സ്ഥാപനങ്ങളുടെ വിദേശ സഹായം തന്നെയായിരുന്നു പ്രധാന അജണ്ട. കേരളത്തില്‍ മാത്രം ആറ് ക്രൈസ്ത രൂപതകളുടെ വിദേശ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ മരവിപ്പിച്ചു. രൂപതകള്‍ കേന്ദ്രത്തിന് നല്കിയ വരവ് ചിലവ് കണക്കുകളില്‍ ഒരിടത്തും ഓപ്പണിംഗ് ബാലന്‍സും , ക്ലോസിംഗ് ബാലന്‍സും ഒത്തു പോയിരുന്നില്ല .കണക്കുകളില്‍ കോടികളുടെ വ്യത്യാസം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലവട്ടം കണക്കുകള്‍ പരിശോധിച്ചെങ്കിലും അതിന്റെ നിജസ്ഥിതി കണ്ടെത്താനായില്ല. ബന്ധപ്പെട്ട രൂപതാ ഭാരവാഹികള്‍ക്ക് നോട്ടീസുകള്‍ നല്കി പലതവണ ഡെല്‍ഹിയക്ക് വിളിച്ചു വരുത്തിയെങ്കിലും കോടികളുടെ കണക്കുകള്‍ ശരിയാക്കാനായില്ല.
ഡെല്‍ഹി സന്ദര്‍ശന വേളകളിലെല്ലാം ബിഷപ്പുമാര്‍ക്ക് സഹായമായി ഒന്നിലധികം ആര്‍ എസ് എസ് നേതാക്കളുമുണ്ടായിരുന്നു. സ്വാഭാവികമായു വിദേശ പണമിടപാട് , അത് ചാരിറ്റിയാണെങ്കില്‍ പോലും ബാലന്‍സ് ഷീറ്റില്‍ വ്യത്യാസം കണ്ടെത്തിയാല്‍ സ്വാഭാവികമായും സിബി ഐയ്ക്ക് കൈമാറുകയാണ് പതിവ്. സിബി ഐ പ്രാഥമികാന്വേഷണം നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അതിനു പകരം കേന്ദ്ര സര്‍ക്കാര്‍ വിദേശ ഫണ്ടിംഗില്‍ പലതരത്തിലുള്ള നിയമഭേദഗതികള്‍ കൊണ്ടു വന്നു. വിദേശ ഫണ്ടിംഗിനായി മാത്രം ഡെല്‍ഹയില്‍ എസ്ബി ഐയുടെ ഒരു ശാഖ തന്നെ ആരംഭിച്ചു. അതായത് വിദേശ പണം വാങ്ങുന്ന എല്ലാ സന്നദ്ധ സംഘടനകളും ഡെല്‍ഹിയില്‍ എത്തി കാര്യങ്ങള്‍ നേടിയാല്‍ മതിയെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചു.
കേരളത്തിലെ ആറ് രൂപതകള്‍ക്കും 2020 മുതല്‍ ഫണ്ടിംഗ് നിലച്ചിരിക്കുകയാണ്. അന്നു തുടങ്ങിയ ചര്‍ച്ചകളാണ് ബിജെപി പ്രധാനമന്ത്രിയ്ക്ക് അരമനയില്‍ സ്വീകരണം ഒരുക്കുന്നതിലേയ്ക്ക് വരെ എത്തിച്ചത്. ക്രിസത്യന്‍ മിഷണിമാര്‍ വിദേശ പണം എത്തിച്ച് ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന പഴയ ആര്‍ എസ് എസ്, ബിജെപി സിദ്ധാന്തങ്ങളെല്ലാം ചുരുട്ടികൂട്ടി എറിഞ്ഞു കൊണ്ടാണ് ഇപ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നത്.ബിഷപ്പ് പാംപ്ലാനി പെട്ടെന്നൊരു ദിവസം റബ്ബറിന്‍െള വിലയില്‍ കയറി തൂങ്ങിയതല്ല. വര്‍ഷങ്ങളായി നടക്കുന്ന ആലോചനകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് റബ്ബര്‍ വലിച്ച് രാഷ്ട്രീയ ചര്‍്ച്ചയ്ക്കിട്ടു കൊടുത്തത്. വിദേശ ഫണ്ടിംഗ് മുടങ്ങിയെന്നുമാത്രമല്ല, ബിഷപ്പുമാരും കര്‍ദ്ദിനാള്‍മാരും കേസുകളില്‍ പ്രതിയാകുമെന്നും കൂടി വന്നതോടെ പാംപ്ലാനിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മറ്റുള്ള സഭാധ്യക്ഷന്‍മാരും രംഗത്തു വന്നു.
വിദേശ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിന് സ്ഥാപനങ്ങള്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് നില്ക്കുന്നത്. പലയിടത്തും ശമ്പളം പോലും കൊടുക്കാന്‍ കഴിയുന്നില്ല. അനാഥലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ,കോളെജുകള്‍. മതപാഠശാലകള്‍, ആശുപത്രികള്‍ എന്തിന് ഏറെ പറയുന്നു സഭകള്‍ക്ക് കീഴിലുള്ള കൃഷിയിടങ്ങളില്‍ പോലും നേരാംവണ്ണം കൃഷി ചെയ്യിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇത്തരത്തില്‍ എല്ലാ സ്തംഭിപ്പിച്ചു കൊണ്ടാണ് ബിജെപി നേതാക്കള്‍ ചര്‍ച്ചയ്ക്കിറങ്ങിയത്. രൂപതകളുടെ വിദേശ ഫണ്ടിംഗ് വിഷയത്തില്‍ നടപടികള്‍ കടുപ്പിച്ചതും മോദി, അമിത് ഷാ സംഘം തന്നെയായിരുന്നു. അതുകൊണ്ട് അമിത് ഷാ വഴിയാണ് മോദിയിലേയ്ക്ക് എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിനെ ഞെട്ടിച്ചു കൊണ്ടുള്ള ഏ.കെ.ആന്റണി പുത്രന്‍ അനില്‍ ആന്റണിയുടെ രാഹുല്‍ വിരുദ്ധ പ്രസ്താവനയും ബിജെപിയിലേയ്ക്കുള്ള കൂടുമാറ്റവും ബിഷപ്പുമാരുടെ അനുഗ്രഹത്തോടെയാണ്. കേരളത്തില്‍ എ.കെ.ആന്റണിയോളം ക്രൈസ്തവ ബന്ധമുള്ള നേതാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ബിജെപി അനില്‍ ആന്റണിയെ ബിഷപ്പുമാര്‍ വഴി കെട്ടയിറക്കിയത്. നരേന്ദ്രമോദി കേരളത്തിലെത്തുന്ന യുവം പരിപാടിയിലും അനില്‍ ആന്റണിയുണ്ട്. ബിഷപ്പുമാരുമായി നടത്തുന്ന ചര്‍ച്ചയിലും അദ്ദേഹം ഉണ്ട്ാകുമെന്നറിയുന്നു. കോണ്‍ഗ്രസും, ഇടതുപക്ഷവും നാളിതുവരെ ചെയ്തു തന്ന സഹായങ്ങള്‍ ഒറ്റയടിക്ക് മറന്നു കൊണ്ട് ബിജെപി പാളയത്തില്‍ പോയത് സഭകളും സ്ഥാപനങ്ങളും നിലനില്ക്കാനാണെന്ന ന്യായം പറഞ്ഞ് വിശ്വാസികളെ കയ്യിലെടുക്കാനുളള ശ്രമങ്ങളും പുരോഹിതന്‍മാര്‍ തുടങ്ങിയിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ വിദേശ ഫണ്ടിംഗ് നിലച്ചതിന്റെ പശ്ചാത്തലത്തിലാണ് കാസയെന്ന സംഘടന പോലും ഉടലെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. ക്രിസ്ത്യന്‍ മിഷണറി ഫണ്ട് മാത്രമല്ല കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ ഭൂമി ഇടപാടുമായ ബന്ധപ്പെട്ട് പതിനാറ് കേസുകളാണുണ്ടായിരുന്നത്. ഇഡി കേസെടുത്ത് അന്വേഷിക്കേണ്ടവയും ഇക്കൂട്ടത്തിലുണ്ട്. മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ ഇഡിയ്‌ക്കോ, ഇന്‍കം ടാക്‌സിനോ ആരും പരാതി നല്കിയിരുന്നില്ല. എന്നാല്‍ ഇന്‍കം ടാക്‌സ് കോടതിയില്‍ നിന്നും രേഖകള്‍ തപ്പിയെടുത്ത് സ്വമേധയാ കേസെടുത്ത് മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്തിരുന്നു. എന്നു മാത്രമല്ല ഇഡി അന്വേഷണം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പും നല്കിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ കുഴപ്പങ്ങള്‍ ആഭ്യന്തര വകുപ്പിന് മുന്നില്‍ വലിയ കെട്ടുകളായി തന്നെയിരിക്കുന്നതായാണ് വിവരം. സഭകള്‍ക്ക് ദോഷകരായിരിക്കുന്ന കാര്യങ്ങളെല്ലാം തപ്പിയെടുത്തു കൊണ്ടാണ് ബിജെപി ചര്‍ച്ചയ്ക്കിറങ്ങിയത്. 2022 ആയപ്പോഴേയ്ക്കും ബിഷപ്പുമാര്‍ ബിജെപി കേന്ദ്രങ്ങളെ തേടി അങ്ങോട്ട് എത്തി തുടങ്ങി. 2023 തുടക്കത്തില്‍ തന്നെ നാഗാലാന്‍ഡ്, മിസോറാം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്തീയ മേഖലകളില്‍ ബിജെപി മുന്നേറ്റം നടത്തി തുടങ്ങി.
അതിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി തന്നെ ക്രിസ്ത്യന്‍ സമൂഹം ബിജെപിയോട് അടുത്തിരിക്കുന്നുവെന്ന് പ്രഖ്യാപവും നടത്തി. കേരളത്തിലെ രൂപതകള്‍ക്ക് ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ വിദേശ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. ഫണ്ടിംഗ് തടഞ്ഞിരിക്കുന്നതോടെ അവിടെയൊക്കെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ മന്ദഗതിയിലാണ്. മൊ്ത്തത്തില്‍ ക്രിസ്ത്യന്‍ സഭകളെയും അധ്യക്ഷന്‍മാരെയും നാലുപാടും നിന്ന് പൂട്ടിയ ശേഷമാണ് ബിജെപി കളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ലേക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ സഹായിക്കാമെന്ന് ബിഷപ്പുമാര്‍ ഉറപ്പു കൊടുത്തതായിരുന്നു. സുരേന്ദ്രനും ബിജെപിയ്ക്കും വലിയ പ്രതീക്ഷയുമായിരുന്നു. അതുകൊണ്ടാണ് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മാറി നിന്ന് പത്തനംതിട്ടയില്‍ നിന്നു ലോകസഭയിലേയ്ക്ക് എത്താമെന്ന് കരുതിയിത്. എന്നാല്‍ സഭകള്‍ ചതിച്ചോ, ഹിന്ദുക്കള്‍ ചതിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.
മോദിയുടെ കൂടിക്കാഴ്ചയില്‍ റബ്ബര്‍ വിഷയത്തെ മുന്‍നിറുത്തി സഭകളെ കേന്ദ്രം വിരട്ടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം നേടാനാണ് ചര്‍ച്ചക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡെല്‍ഹിയില്‍ നടത്തിയിരുന്ന രഹസ്യ ചര്‍ച്ചകള്‍ പരസ്യമായി നടത്തുമ്പോള്‍ സഭാംഗങ്ങള്‍ തങ്ങളെടൊപ്പം നില്ക്കുമെന്നുതന്നെയാണ് പുരോഹിതന്മാരും വിശ്വസിക്കുന്നത്. ആ വിശ്വാസത്തിലേയ്ക്ക് എത്തിക്കാനാണ് ബിജെപി കാത്തിരുന്നതും. ഇടത്, വലതു മുന്നണികളെ തികച്ചും അപ്രസക്തമാക്കി കൊണ്ടും മറ്റുള്ള ഹിന്ദു സമുദായ സംഘടനകളെ പാടെ അവഗണിച്ചു കൊണ്ടും ബിജെപി നടത്തി കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ അധിനിവേശം മുസ്ലീം സമുദായത്തെ മുന്നില്‍ കണ്ടു കൊണ്ടാണെന്നും വ്യക്തം.
എന്തായാലും റബ്ബര്‍ കര്‍ഷകര്‍ക്കും ആശ്വസിക്കാനുള്ള എന്തെങ്കിലും കിട്ടുമെന്ന കാര്യത്തിലും സംശയമില്ല. ചുരുക്കത്തില്‍ കേരള രാഷ്ട്രീയ സമവാക്യങ്ങളെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാറ്റിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. അതിന് എല്ലാ പിന്‍തുണയും നല്കി നരേന്ദ്ര മോദിയും എത്തുമ്പോള്‍ ആവേശം വാനോളം ഉയരുകയാണ്. എങ്കിലും ഈ ആവേശവും ചര്‍ച്ചകളും കെട്ടിപിടിക്കലും വോട്ടായി പെട്ടിയില്‍ വീഴുമെയെന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha






















