കോടികളുടെ അഴിമതി കിലുക്കം കേട്ടറിഞ്ഞിട്ടും നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ലായിരുന്നു. ആര്‍ക്കാണ് ഇതിന്റെ ഉപകരാര്‍ നല്കിയതെന്ന് ചോദിക്കാന്‍ . ഇങ്ങനെയുള്ളവരെ സിപിഎം സഖാക്കളുടെ ഭാഷയില്‍ ശുംഭന്‍മാര്‍ എന്നു വിളിച്ചാല്‍ ആര്‍ക്കെങ്കിലും കുറ്റം പറയാനാകില്ലെന്നാണ് അനുമാനിക്കുന്നത്

കേരളം എങ്ങോട്ടാണെന്ന് അടുത്തിടെ ബുദ്ധിജീവികള്‍ ചോദിച്ചിരുന്നു. അതിലൊരു മഹാന്‍ കേരള ഭരണം എങ്ങോട്ടേയ്ക്കാണെന്നും ചോദിച്ചു. നാശത്തിലേയ്ക്കാണെന്നും ആ ഇടത് ചിന്തകന്‍ പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ നാശമെന്നു തന്നെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരള ജനത കഴുതകളല്ല കോവര്‍ കഴുതകളെന്നാണ് പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുടെയും പൊതുവേയുള്ള ധാരണ. എന്നാല്‍ മന്ത്രിസഭയിലിരുന്ന് ബുദ്ധിജീവി നടിക്കുന്ന മന്ത്രിമാരുടെ കാര്യമോ , അവരെ കഴുകളെന്നു വിളിച്ചാല്‍ അവയ്ക്കും നാണക്കേടാകും. മന്ത്രിമാര്‍ക്ക് മാത്രമായി അഭിപ്രായം പറയാനുള്ള ഏറ്റവും ഉന്നതമായ ഭരണഘടന സംവിധാനമാണ് മന്ത്രി സഭായോഗം അഥവാ ക്യാബിനറ്റ്. ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍ മന്ത്രിമാരുടെ ഉന്നതതല ചര്‍ച്ചയിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കാനായി അതിന്റെ ഫയലുകള്‍ മന്ത്രിസഭയിലെത്തിയെങ്കിലും മന്ത്രിമാര്‍ക്ക് അതിനെ കുറിച്ച് യാതൊരു സംശയവുമില്ലായിരുന്നു.
കോടികളുടെ അഴിമതി കിലുക്കം കേട്ടറിഞ്ഞിട്ടും നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ലായിരുന്നു. ആര്‍ക്കാണ് ഇതിന്റെ ഉപകരാര്‍ നല്കിയതെന്ന് ചോദിക്കാന്‍ . ഇങ്ങനെയുള്ളവരെ സിപിഎം സഖാക്കളുടെ ഭാഷയില്‍ ശുംഭന്‍മാര്‍ എന്നു വിളിച്ചാല്‍ ആര്‍ക്കെങ്കിലും കുറ്റം പറയാനാകില്ലെന്നാണ് അനുമാനിക്കുന്നത്. കെല്‍ട്രോണിനെ ശിഖണ്ഡിയായി മുന്നില്‍ നിറുത്തി നടത്തിയ കരാറിന്റ സാമ്പത്തിക ഒഴക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് ബാംഗ്ലൂര്‍ തന്നെയാണെന്നത് യാദൃശ്ചികമല്ല. ബാംഗ്ലരില്‍ നിരവധി അനവധി കമ്പനികളും തുറന്നു വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളിരിക്കുന്നത് കേരളത്തില്‍ നിന്നു വീഴുന്ന കരാറുകള്‍ എടക്കാനല്ല മറിച്ച്, അപ്പനും കെട്ടിയോനും ഒപ്പിച്ചെത്തിക്കുന്ന കരാറുകള്‍ ആര്‍ക്കെങ്കിലും നല്കി കോടികള്‍ സമ്പാദിക്കാനാണ്. പൊതുജനം കഴുതയെന്ന വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് എ.ഐ ക്യാമറ കരാലൂടെയെന്ന് വ്യക്തം.
റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ സംവിധാനം സ്ഥാപിക്കുമ്പോള്‍ കരാര്‍ കമ്പനിയായ കെല്‍ട്രോണ്‍ മറ്റു സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം കാറ്റില്‍ പറത്തി കൊണ്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.പദ്ധതിയിലെ ഈ സ്വകാര്യ പങ്കാളിത്തമാണ് ഇപ്പോള്‍ വിവാദത്തിനു കാരണമായതും. പദ്ധതിക്കു സമഗ്ര അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ എത്തിയപ്പോഴാണ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റായി കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഉപകരണങ്ങള്‍ ഗതാഗത വകുപ്പിനു നേരിട്ടു വാങ്ങാവുന്നതാണെന്നും ധനവകുപ്പ് അഭിപ്രായപ്പെട്ടത്.
എന്നാല്‍, ഈ നിര്‍ദേശം അട്ടിമറിക്കാന്‍ ഗതാഗത വകുപ്പു ഫയല്‍ നേരിട്ടു മന്ത്രിസഭയിലെത്തിച്ച് 232 കോടിയുടെ എഐ ക്യാമറ പദ്ധതിക്ക് അന്തിമ അനുമതി നേടിയെടുക്കുകയായിരുന്നു. ഗതാഗത വകുപ്പ മന്ത്രിയെ കൊണ്ട് തന്ത്രപൂര്‍വ്വം ഫയല്‍ ധനവകുപ്പില്‍ നിന്നും ഒഴിവാക്കി മന്ത്രിസഭ യോഗത്തില്‍ എത്തിച്ചതിന് പിന്നില്‍ അഴിമതി നടത്താനുള്ള ലക്ഷ്യം തന്നെയെന്ന് വ്യക്തമാണ്. കഥയറിയാതെ ആടികൊണ്ടിരിക്കുന്ന ആന്റണി രാജുവിന് തന്റെ മന്ത്രി സ്ഥാനം നിലനിറുത്തുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ എന്ന് എല്ലാവര്‍ക്കുമറിയാം. മരണം വരെ ആ സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. ഫയലൊക്കെ ഏത്ര ഉയരത്തിലും പിണറായിയ്ക്കായി അദ്ദഹം പറത്തി കൊടുക്കുന്നുണ്ട്.
പിഎംസിയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നേരിട്ട് ഉപകരണങ്ങള്‍ വാങ്ങാനും മന്ത്രിസഭ കെല്‍ട്രോണിന് അനുമതി നല്‍കി. കണ്‍സല്‍റ്റന്റ് തന്നെ ഉപകരണങ്ങള്‍ വാങ്ങിയാല്‍ വന്‍ അഴിമതിക്കു കാരണമാകുമെന്നതിനാലായിരുന്നു ധനവകുപ്പ് എതിര്‍ത്തത്. ഉപകരണങ്ങള്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് ഇതിനു കെല്‍ട്രോണ്‍ നിരത്തുന്ന ന്യായം.
ഏതു കമ്പനിക്കാണ് ഉപകരാര്‍ നല്‍കിയതെന്നു മന്ത്രിസഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച കുറിപ്പില്‍ രഹസ്യമാക്കി വ വിവരം ഇപ്പോളാണ് പുറത്തു വരുന്നത്. ഇതുമാത്രമല്ല ഇതിലും ഗൗരവ്വതരമായിട്ടുള്ള പല പദ്ധതികളുടെ ഫയലുകളിലെ വിവരങ്ങളൊന്നും മന്ത്രിമാര്‍ അറിയാറില്ലെന്ന വിവരം നേരത്തെയും പുറത്തു വന്നിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു കെല്‍ട്രോണിന് അനുവദിച്ച കണ്‍സല്‍റ്റന്‍സി ഫീസ് 7.56 കോടി രൂപയാണ്. ഈ മാസം 12നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പദ്ധതിക്ക് സമഗ്ര അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പാക്കാന്‍ ഘട്ടം ഘട്ടമായി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സമഗ്ര അംഗീകാരം വേണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിലെത്തിയ കുറിപ്പിലെ ആവശ്യം. അവിടെയും കരാര്‍ കമ്പനികളുടെ വിവരങ്ങളൊന്നും പുറത്തു വി്ട്ടിരുന്നില്ല എന്നുമാത്രമല്ല, ഒളിപ്പിച്ചു വെയ്ക്കാന്‍ പരമാവധി ശ്രമം നടത്തുകയും ചെയ്തിരുന്നു എന്നും വ്യക്തമാണ്.
235 കോടിയുടെ പദ്ധതിയാണ് കെല്‍ട്രോണ്‍ ആദ്യം സമര്‍പ്പിച്ചതെങ്കിലും പിന്നീട് 232 കോടിയായി കുറയ്ക്കുകയായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് ധനവകുപ്പ് ആവശ്യപ്പെട്ട ശേഷമാണു കെല്‍ട്രോണ്‍ സമര്‍പ്പിച്ചത്. കെല്‍ട്രോണ്‍ സ്വന്തമായി നിര്‍മിച്ച സാധനങ്ങള്‍ക്ക് കണ്‍സല്‍റ്റന്‍സി ചാര്‍ജ് ഈടാക്കിയതു ശരിയായില്ലെന്നു ധനവകുപ്പ് എതിര്‍ത്തപ്പോള്‍ ഒരു സാധനവും നേരിട്ടു വിതരണം ചെയ്തിട്ടില്ലെന്നും മറ്റു കമ്പനികളില്‍ നിന്നു വാങ്ങുകയായിരുന്നു എന്നുമാണു കെല്‍ട്രോണ്‍ മറുപടി നല്‍കിയത്. എന്നാല്‍, ക്യാമറ അടക്കമുള്ള പല ഉപകരണങ്ങളും സ്വന്തമായി നിര്‍മിച്ചെന്നാണ് ഇപ്പോള്‍ കെല്‍ട്രോണ്‍ അവകാശപ്പെടുന്നത്.
റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ക്യാമറ സ്ഥാപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 424 കോടി രൂപയുടെ വരുമാനം സര്‍ക്കാരിനുണ്ടാകുമെന്ന കച്ചവട ലക്ഷ്യവും കുറിപ്പിലുണ്ട്. 'കെല്‍ട്രോണിന് 236 കോടി നല്‍കിയാല്‍ പോലും 188 കോടി സര്‍ക്കാരിനു ലഭിക്കും. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 18 മാസം നടത്തിയ വാഹന പരിശോധനയില്‍ 120 കോടി പിഴയിട്ടു'. ഇതില്‍ 52 കോടി പിരിച്ചെടുത്തെന്നു ഗതാഗത കമ്മിഷണര്‍ അറിയിച്ചതായും മന്ത്രിസഭാ കുറിപ്പില്‍ പറയുന്നു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ എസ്ആര്‍ഐടി കമ്പനി ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എസ് ആര്‍ ഐടി കമ്പനി പദ്ധതി നടപ്പാക്കാനായി ഉപകരാര്‍ നല്‍കിയതാകട്ടെ കോഴിക്കോട്ടെ കമ്പനിയ്ക്കും. ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് 2018 ലാണ്. പ്രസേഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കോഴിക്കോട് ആസ്ഥാനമായ കമ്പനിക്കാണ് ഉപകരാര്‍ നല്‍കിയിരിക്കുന്നത്. 2 വര്‍ഷം മാത്രം പ്രവൃത്തി പരിചയമുണ്ടായിരുന്ന ഘട്ടത്തിലാണ് ഈ കമ്പനി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകുന്നതെന്നതും ശ്രദ്ധേയമാണ്.
പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് (SRIT) എന്ന കമ്പനിയാണ് നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നുമാണ് കെല്‍ട്രോണ്‍ അവകാശപ്പെടുന്നത്. ക്യാമറ നിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായുള്ള കരാര്‍. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സര്‍ക്കാരല്ല കെല്‍ട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് കെല്‍ട്രോണ്‍ വിശദീകരണം നല്കിയത്. പദ്ധതി തയാറാക്കിയത് മോട്ടര്‍ വാഹന വകുപ്പല്ല, കെല്‍ട്രോണാണ്.
കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. 2018ലാണ് ഈ പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത്. 2021ലാണ് താന്‍ മന്ത്രിയായതെന്നും അതിനു മുന്‍പു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കെല്‍ട്രോണാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴിമതിയുടെ പാപഭാരം മുഴുവന്‍ കെല്‍ട്രോണിന്റെ തലയില്‍ വെച്ചു കെട്ടാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ ശ്രമം മുളയിലെ കെല്‍ട്രോണ്‍ നുള്ളി കളഞ്ഞതോടെ വിവാദം കത്തിക്കയറി കൊണ്ടിരിക്കുകയാണ്.
കമ്പനികള്‍ ഉണ്ടാക്കിയ കരാറില്‍ 72 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുണ്ട്. ഇത് എങ്ങനെ 232 കോടി രൂപ ആയതെന്ന് ചെന്നിത്തല ചോദിച്ചു. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയിരിക്കുന്നത്. ഇതിനായി 151.22 കോടി രൂപ ഏല്‍പ്പിച്ചിട്ടുണ്ട്. ടെന്‍ഡറില്‍ വേറെ കമ്പനികള്‍ പങ്കെടുത്തോ? ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കരാര്‍ നല്‍കിയത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല തൊടുത്തിവിട്ട ആരോപണങ്ങള്‍ ഒരു മന്ത്രിയിലല്ല , പിണറായി വിജയന്റെ മ്ന്ത്രിസഭയെ മൊത്തത്തില്‍ ബാധിച്ചിരിക്കുകയാണ്. മന്ത്രിസഭ യോഗത്തില്‍ കരാര്‍ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചതാണോ അതോ മന്ത്രിമാര്‍ അറിഞ്ഞു കൊണ്ട് അഴിമതിയ്ക്ക് കൂട്ടുനിന്നോയെന്ന ചോദ്യമാണുയരുന്നത്. മന്ത്രിമാര്‍ക്ക് കേരള ജനതയോടല്ല , ധനസമ്പാദനത്തിലാണ് താല്പര്യമെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ക്യാമറ കരാറുകള്‍. ക്യാമറാ രഹസ്യങ്ങള്‍ കൂടുതല്‍ മറനീക്കി പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് കേരളം.
https://www.facebook.com/Malayalivartha






















