ഗതാഗത ലംഘനം എന്ന പേരില്‍ കാലിയാകുന്നത് സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ വീര്‍പ്പുമുട്ടുന്ന പൊതുജനത്തിന്റെ കീശയാണ്

കെല്‍ട്രോണ്‍, എസ്ആര്‍ ഐടി കമ്പനി തുടങ്ങിയവര്‍ക്ക് ജോലിയൊന്നുമില്ലാതെ നോക്കുകൂലി ലഭിക്കുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പദ്ധതിയിലൂടെ നഷ്ടം പൊതുജനത്തിന് മാത്രമാണ്. ഗതാഗത ലംഘനം എന്ന പേരില്‍ കാലിയാകുന്നത് സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ വീര്‍പ്പുമുട്ടുന്ന പൊതുജനത്തിന്റെ കീശയാണ്.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള മോട്ടര്‍ വാഹനവകുപ്പിന്റെ 726 എഐ ക്യാമറകളിലൂടെ പിണറായി സര്‍ക്കാര്‍ നടത്തുന്നത് കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് 151 കോടി രൂപയ്ക്കാണ്. എസ്ആര്‍ഐടി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. അഴിമതി ആരോപണം ഉയര്‍ന്ന കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പ് കരാറും ലഭിച്ചത് ഈ കമ്പനി അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ്. കെ-ഫോണില്‍ ഇവര്‍ കുറഞ്ഞ ചെലവില്‍ ഉപകരാര്‍ നല്‍കി അഴിമതി നടത്തുകയാണ് ചെയ്യുന്നത്. സമാനമായ രീതിയാണ് എഐ ക്യാമറ കരാറിലും ഇവര്‍ പിന്തുടര്‍ന്നത്.
എസ്ആര്‍ ഐടി കമ്പനിക്ക് എഐ ക്യാമറകളുടെ കരാര്‍ ലഭിച്ചതിനു പിന്നാലെ മറ്റു രണ്ട് കമ്പനികളുമായി ചേര്‍ന്ന് നവംബര്‍ 2020 ന് ഒരു കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കി. കരാര്‍ ലഭിച്ചത് കണ്‍സോര്‍ഷ്യത്തിനല്ല. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കിയത്. എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക ജ്ഞാനം ഇല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ പദ്ധതികള്‍ നേടിയെടുക്കുന്ന പവര്‍ ബ്രോക്കേഴ്‌സ് മാത്രമാണ് കമ്പനി. ഇത് തന്നെയാണ് കെ-ഫോണ്‍ പദ്ധതിയിലും നടന്നത്. പദ്ധതി നടത്താന്‍ കഴിവില്ലാത്ത ഈ സ്ഥാപനത്തിന് കരാര്‍ എങ്ങനെ ലഭിച്ചു എന്നത് പരിശോധിക്കണം. സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളുടെ സുതാര്യത ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ തവണ വ്യവസ്ഥയിലാണ് തുക കെല്‍ട്രോണിന് നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ആദ്യം കരാര്‍ കമ്പനികളാണ് മുതല്‍ മുടക്കുന്നത്. ഇത്രയും കോടി രൂപയുടെ പദ്ധതിയില്‍ ആരാണ് ഇത്രയും തുക മുതല്‍മുടക്കിയിരിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തണം. മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകള്‍ ഈ അഴിമതിയുടെ ആഴവും വ്യാപ്തിയും വിളിച്ചോതുന്നതാണ്. ഈ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് എഐ ക്യാമറകള്‍ ഉപയോഗിച്ച് ജനങ്ങളില്‍ നിന്നും 420.25 കോടി രൂപയാണ് പിരിച്ചെടുക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha






















