ഇനി ഒരു വരവ്കൂടി വരും...ജനകീയമാക്കി റോഡ് ഷോ അമ്പരപ്പിച്ച് മാസ് എന്‍ട്രിയുമായി മുണ്ടുടുത്ത് മോദി നടന്നു നീങ്ങി; കാത്തു നിന്ന സഭാ മേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; എല്ലാം കേട്ടു, അനുഗ്രഹം തേടി; മാറ്റം വരുത്താന്‍ മോദി

ഇന്നലത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിനമായിരുന്നു. കാത്തുനിന്നവരെ അമ്പരപ്പിച്ച് മോദിയുടെ റോഡ് ഷോ. കാറിലാകും പ്രധാനമന്ത്രിയെത്തുക എന്നു പ്രതീക്ഷിച്ചവരെയും സുരക്ഷാ സേനാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചാണ് ഒരു കിലോമീറ്ററോളം അദ്ദേഹം റോഡിലൂടെ നടന്നത്. റോഡിന്റെ ഇരുവശവും അഭിവാദ്യമര്‍പ്പിക്കാന്‍ തിങ്ങിനിറഞ്ഞ ജനങ്ങളുടെ നേര്‍ക്ക് െകെകള്‍ വീശി അദ്ദേഹം നടന്നു നീങ്ങിയപ്പോള്‍ കരഘോഷവും പുഷ്പവൃഷ്ടിയും സ്വാഗതമോതി. മറ്റു നേതാക്കളൊന്നുമില്ലാതെ നീങ്ങിയ പ്രധാനമന്ത്രിക്കൊപ്പം സുരക്ഷാഭടന്‍മാര്‍ മാത്രമാണ് 'സര്‍പ്രൈസ് വാക്കി'ന്റെ ഭാഗമായത്.
വെണ്ടുരുത്തി പാലത്തിനു സമീപത്തെ ഷിര്‍ദിസായി ക്ഷേത്ര പരിസരത്തു നിന്നാണ് അദ്ദേഹം പാതയുടെ നടുവിലേക്കിറങ്ങി നടന്നു തുടങ്ങിയത്. എസ്പിജി വാഹനത്തില്‍ നിന്ന് പതിവുപോലെ അഭിവാദ്യം ചെയ്യുമെന്നു കരുതിയിരിക്കെ, മോദി റോഡിലേക്കിറങ്ങിയതോടെ കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യ റോഡ്‌ഷോ അക്ഷരാര്‍ഥത്തില്‍ ജനകീയമായി. മട്ടമ്മല്‍ പാലത്തിനു സമീപം വരെ പ്രധാനമന്ത്രി നടന്നു. മുണ്ടും ജുബ്ബയും ഷാളും അണിഞ്ഞ് ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെയായിരുന്നു നടത്തം.
പിന്നീട് യുവത്തിന് ശേഷം കാത്തുനിന്ന സഭാ മേലധ്യക്ഷന്‍മാരെ മോദി കണ്ടു. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമൂഹം ബിജെപിയെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുവെന്നും കേരളത്തിലും അതേ അനുഗ്രഹം ഉണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ അഭ്യര്‍ഥിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിനു വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ മത മേലധ്യക്ഷന്‍മാര്‍ സ്വാഗതം ചെയ്തു. കേരളത്തിന് ഇനിയും കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓരോ സന്ദര്‍ശനത്തിലും ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടാവണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. താജ് മലബാര്‍ ഹോട്ടലില്‍ അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ എല്ലാവരെയും ഒന്നിച്ചാണു പ്രധാനമന്ത്രി കണ്ടത്.
തീരമേഖലയുടെ പ്രശ്‌നങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും ബിഷപ്പുമാര്‍ ഉന്നയിച്ചു. ദലിത് ക്രൈസ്തവരുടെ സംവരണമായിരുന്നു മറ്റൊരു പ്രശ്‌നം. എല്ലാം ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി, പക്ഷേ വ്യക്തമായ മറുപടി നല്‍കിയില്ല. റബറിനു താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യത്തില്‍, കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നും ജൈവ കൃഷിയിലൂടെ കേരളത്തിനു കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണക്കാര്യത്തില്‍ വ്യക്തമായ മറുപടി ഉണ്ടായില്ല. എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.
നിവേദനം തയാറാക്കി കൊണ്ടുവന്നവരില്‍ നിന്ന് പ്രധാനമന്ത്രി അതു സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ വേണമെന്നു വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. യാക്കോബായ സഭാ മെത്രാപ്പൊലിറ്റന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സഭാ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ അഭ്യര്‍ഥിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ) മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (മലങ്കര കത്തോലിക്കാ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാര്‍ ഔഗീന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















