അടിവസ്ത്രക്കേസ് ഉയര്‍ന്നു വന്നത് അതിശക്തമായി...received എന്നും returned എന്നും ആന്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്....വിചാരണ നടന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്....

ലോകചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു വിചിത്രമാസ കേസില്‍ അന്വേഷണം തുടങ്ങിയത്. അതും കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷപെടുത്തിയ കേസില്‍. അത് ഇങ്ങിനെയൊരു കേസില്‍ പെട്ടിരിക്കുന്നത് ഗതാഗതമന്ത്രി ആന്റണി രാജുവാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകനായിരിക്കെ 1990ലാണ് സംഭവം നടന്നത്. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മോഷ്ടിച്ചാണ് തരികിട നടത്തിയത്. സംഭവം വിവാദമായതോടെ അദ്ദേഹത്തെ ജട്ടിക്കള്ളന്‍ എന്നാണ് പരിഹസിച്ചിരുന്നത്. മന്ത്രിക്കെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു അത്. കോടതിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി രജിസ്ട്രാറര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം നടപടികള്‍ ആരംഭിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നാണ് കേസ്.
തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതല്‍ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയില്‍ നിന്ന് മാറ്റിയെന്നതായിരുന്നു കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു മന്ത്രി ഹൈക്കോടതിയില്‍ വാദിച്ചത്. പ്രതികള്‍ക്കെതിരെ ഉയര്‍ന്നത് നിയമ നിര്‍വഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശമുണ്ട്. ജുഡീഷ്യല്‍ സംവിധാനത്തെ കളങ്കപ്പെടാന്‍ അനുവദിക്കരുത്. ശരിയായ നീതി നിവഹണം നടപ്പാക്കണം ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് കര്‍ശനമായ തുടര്‍ നിയമ നടപടി ഉണ്ടാകണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടര്‍ നടപടികള്‍ ഹൈക്കോടതി രജിസ്ട്രി ഉടന്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതി നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കിയാല്‍ മന്ത്രി ആന്റണി രാജുവിന്റെ കസേര തെറിച്ചേക്കും.
ലോകചരിത്രത്താലാദ്യമായി ജട്ടി കൃത്രിമക്കേസില്‍ പുറത്താകുന്ന മന്ത്രി എന്ന കുപ്രസിദ്ധിയും കിട്ടും.മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ വിദേശിയെ രക്ഷിക്കാനാണ് അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു ഈ സാഹസികത കാട്ടിയത്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ആന്‍ഡ്രൂ സാല്‍വദോര്‍ എന്ന വിദേശിയാണ് മയക്കുമരുന്നുമായി പിടിയിലായത്. വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന് ശേഷം തിരുവനന്തപുരം സെഷന്‍സ് കോടതിയിലായിരുന്നു വിചാരണ. ആന്റണി രാജുവും അദ്ദേഹത്തിന്റെ സീനിയര്‍ അഭിഭാഷകനായ സെലിന്‍ വില്‍ഫ്രഡുമാണ് പ്രതിയുടെ വക്കാലത്തെടുത്തിരുന്നത്. പക്ഷെ, കേസ് തോറ്റു. സെഷന്‍സ് കോടതി പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിരാമ മേനോന്‍ എന്ന പ്രമുഖ അഭിഭാഷകനായിരുന്നു ആന്‍ഡ്രുവിന് വേണ്ടി ഹാജരായത്. ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. അതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, പരിശോധനയിലൂടെ കോടതി ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു. കേസില്‍ കൃത്രിമം നടന്നെന്ന കാര്യം മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി കൊടുത്തു. മൂന്ന് വരഷം നീണ്ട പരിശോധനയ്ക്ക് ശേഷം കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം കൊടുത്തു. അപ്പോഴേക്കും ആന്റണി രാജു എം.എല്‍.എയായി. 2002ല്‍ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് ശ്രമിച്ചു.
കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സമയത്താണ് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. ഉത്തരമേഖലാ ഐ.ജിയായിരുന്ന ടി.പി. സെന്‍കുമാര്‍ നല്‍കിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വക്കം പ്രഭ നടപടി തുടങ്ങിയതോടെ കേസില്‍ പുനരന്വേഷണം തുടങ്ങി. കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ചുമത്തിയത്. 2006 ഫെബ്രുവരി 13ന് പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് കൊടുത്തു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല. 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അന്ന് മുതല്‍ 2022 ജൂണ്‍ വരെ 22 തവണയാണ് കോടതി കേസ് പരിഗണിച്ചത്. പക്ഷെ, ഒരു തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതികളോ ഹാജരായിട്ടില്ല. അതുകൊണ്ട് വിചാരണയില്ലാതെ കേസ് അനന്തമായി നീണ്ടു. കേസുകളുടെ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റും. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാനൊക്കില്ല.
ഇതെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയതെന്നാണ് കേസ്. ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയും കോടതിയില്‍ ഹാജരാക്കിയിരുന്നു.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആനഡൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവായ പോള്‍ തലസ്ഥാനത്തെത്തി. പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത, കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ കൊടുത്തു. അനുകൂല ഉത്തരവ് നേടിയ പോളിനൊപ്പം ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ സാധനങ്ങളായ, തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്‌റിക്കോര്‍ഡര്‍ എല്ലാം എടുക്കുന്നു. ഇതിനൊപ്പം കോടതി ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസില്‍ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. ഹൈക്കോടതിയില്‍ വിചാരണ തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് ഇത് തിരികെ ഏല്‍പ്പിച്ചത്. ഈ കാലയളവില്‍ ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി. അങ്ങനെ പ്രതിക്ക് ഇടാന്‍ കഴിയാത്ത തരത്തിലായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. തൊണ്ടി ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, received എന്നും returned എന്നും ആന്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. വിചാരണ നടന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. 22 തവണയിലധികം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന ആന്റണി രാജുവിനെ കോടതി എന്തിനാണ് വഴിവിട്ട് സഹായിച്ചതെന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. പുതിയ അന്വേഷണത്തിലെങ്കിലും സത്യം പുറത്തായാല്‍ മന്ത്രി ആന്റണി രാജുവിന്റെ കസേര തെറിക്കുമെന്ന് മാത്രമല്ല, നിയമചരിത്രത്തിലെ നീരാക്കളങ്കമായി മാറുകയും ചെയ്യും.
https://www.facebook.com/Malayalivartha


























