ഒരു വർഷത്തോളം നീണ്ടും നിന്ന റഷ്യ-യുക്രൈൻ യുദ്ധം എന്നവസാനിക്കും ? യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്....ദൈർഘ്യമേറിയതും അർഥവത്തായതുമായ സംഭാഷണമാണ് നടന്നിരിക്കുന്നത്...

ഒരു വർഷത്തോളം നീണ്ടും നിന്ന റഷ്യ-യുക്രൈൻ യുദ്ധം എന്നവസാനിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഒരു ഉത്തരമായിട്ടില്ല..യുദ്ധം അവസാനിപ്പിക്കാനായി പല രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു സമാധാനത്തിനായുള്ള ചർച്ചകൾ നടത്തിയെങ്കിലും ഇത് അവരെ ആയിട്ട് ഒന്നും അവസാനത്തിൽ എത്തിയിട്ടില്ല...യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. ദൈർഘ്യമേറിയതും അർഥവത്തായതുമായ സംഭാഷണമാണ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ഉണ്ടായതെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു.ഈ ഫോൺ കോളും ചൈനയിലെ യുക്രെയ്ന്റെ അംബാസഡറുടെ നിയമനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും സെലൻസ്കി ട്വീറ്റിൽ കുറിച്ചു. ഇരു നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തിയതായി സെലൻസ്‌കിയുടെ വക്താവ് സെർജി നൈകിഫോറോവ് ഫേസ്ബുക്കിൽ കുറിച്ചു.
യുദ്ധത്തിൽ നിന്ന് പുറത്ത് കടക്കാൻ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ സാധിക്കൂവെന്ന് ജിൻപിങ് സെലൻസ്കിയോട് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.യുക്രെയ്ൻ വിഷയത്തിൽ ചൈന എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ചൈനയുടെനിലപാടെന്നും ഷീ ജിൻപിങിനെ ഉദ്ധരിച്ച് സിസിടിവി റിപ്പോർട്ടിൽ പറഞ്ഞു. തീ പുറത്ത് നിന്ന് നോക്കികാണാനോ എരിതീയിലേക്ക് എണ്ണ ഒഴിക്കാനോ ചൈന ശ്രമിക്കില്ലെന്നും ഷീ പറഞ്ഞു.സംഘർഷത്തിന് "രാഷ്ട്രീയ ഒത്തുതീർപ്പ്" കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നിലേക്ക് ഒരു പ്രതിനിധി സംഘത്തെയും സർക്കാരിന്റെ പ്രത്യേക പ്രതിനിധിയെയും അയക്കുമെന്നും ചൈന അറിയിച്ചു.ചൈനയുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ടെന്നും ബുധനാഴ്ചത്തെ ഫോൺ വിളി യുക്രൈന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും ചൈന പറഞ്ഞു.യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് നേരത്തേ പുടിൻ വ്യക്തമാക്കിയിരുന്നു.
യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ 12 നിർദ്ദേശങ്ങൾ ചൈന റഷ്യക്ക് മുൻപിൽ വെച്ചിരുന്നു. നേരത്തേ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം യുക്രൈൻ മുന്നോട്ട് വെച്ചിരുന്നു. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ബെയ്ജിംഗ് മോസ്കോയിലെ സ്വാധീനം ഉപയോഗിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു യുക്രേനിയൻ വക്താവ് ഒലെഗ് നിക്കോലെങ്കോ മുൻപ് പറഞ്ഞത്.അതിനിടെ ഷീ ജിൻപിങ്-സെലൻസ്കി ഫോൺ സംഭാഷണം നല്ല നീക്കമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തുമെന്ന് മുൻകൂട്ടി അറിയുമായിരുന്നില്ലെന്നും നീക്കം യുക്രൈനിൽ സമാധാനംകൊണ്ടുവരാൻ ഉതകുന്നത് ആകുമോയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത.
ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രെയ്നിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
https://www.facebook.com/Malayalivartha


























