ദുബൈയിൽ നിന്ന് പറന്നിറങ്ങി...! കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ദമ്പതികളിൽ നിന്നും പിടികൂടിയത് 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാമിന്റെ സ്വര്‍ണമിശ്രിതം

ഗൾഫിൽ നിന്ന് നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച് നിരവധി പ്രവാസികളാണ് പിടിയിലായിട്ടുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിക്കുന്നത്. എന്നാൽ അതിവിദഗ്ധമായി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പോലും കസ്റ്റംസിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായിരിക്കുകയാണ്.
കുട്ടികളോടൊത്ത് ദുബൈയിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോളാണ് ദമ്പതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരില്‍നിന്നാണ് രണ്ടുകിലോ സ്വര്‍ണമിശ്രിതം പിടിച്ചത്. ഇവരെ കസ്റ്റംസ് അറസ്റ്റുചെയ്തു.ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാം സ്വര്‍ണമിശ്രിതമാണു പിടികൂടിയത്.
കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്കു നല്‍കുന്ന സവിശേഷപരിഗണന ദുരുപയോഗംചെയ്തു സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്. 1.15 കോടി വിലമതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് ഇവരിൽ നിന്നും പിടികൂടിയത്. ഷറഫുദീൻ നാല് ക്യാപ്സൂളുകളിലായി 950 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചത്. ഷമീന അടിവസ്ത്രത്തിൽ ഒളിപ്പിച്ച പായ്ക്കറ്റിൽ നിന്നും 1198 ഗ്രാം സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടികൂടിയത്. ഷമീനയെ സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണമിശ്രിതം അടങ്ങിയ പായ്ക്കറ്റ് ലഭിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് താനും സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഷറഫുദ്ദീന്‍ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. തലേദിവസം രാത്രിയും പിറ്റേദിവസം രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടുകയായിരുന്നു.
മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാംതൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്.
മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ എൺപതിനായിരം രൂപയും ജാസിമിന് 1. 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പ്രതികൾ പറഞ്ഞത്.
https://www.facebook.com/Malayalivartha
























