കോടികൾ കടം പറഞ്ഞ് പരസ്യങ്ങൾ കൊടുക്കുന്ന സർക്കാരിന് മാധ്യമങ്ങളോടാണോ മര്യാദ ഉണ്ടാവേണ്ടത്, അതോ പറ്റിക്കുന്ന സർക്കാരിനോട് മാധ്യമങ്ങൾക്കാണോ മര്യാദ ഉണ്ടാവേണ്ടത്. ഇനി , ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ പാർട്ടി പത്രത്തിന്റെ വാർത്ത എഴുത്തുകാരന് എന്ത് കാര്യം.

ദേശാഭമാനി റസിഡന്റ് എഡിറ്റർ പി.എം മനോജിന്റെ സമൂഹമാധ്യമ പോസ്റ്റ് കണ്ടപ്പോഴാണ് കുറച്ചുകാര്യങ്ങൾ ഓർത്തത്. മാധ്യമങ്ങളിൽ വരുന്ന സർക്കാർ പരസ്യങ്ങൾ നമ്മൾ കാണാറില്ലേ? ഇവ ഉണ്ടാവുന്നതെങ്ങനെ? ഈ പരസ്യങ്ങൾ നൽകുന്ന മാധ്യമങ്ങളെല്ലാം സർക്കാരിൽ നിന്ന് കാശ് ഈടാക്കുന്നില്ലേ? ഈ മാധ്യമങ്ങൾക്ക് സർക്കാർ വൻ തുകയ്ക്കുള്ള പരസ്യം കൊടുക്കുന്നതിനാൽ, സർക്കാരനുകൂല വാർത്തകൾ എല്ലാം നൽകണമെന്ന് നിബന്ധനയോ നിയമമോ ഉണ്ടോ? അങ്ങനെ കുറച്ച കാര്യങ്ങൾ...
ഇനി , പി.എം മനോജിന്റെ സമൂഹമാധ്യമ പോസ്റ്റ് എന്താണെന്നല്ലേ? പോസ്റ്റ് ഒരു മര്യാദ പഠിപ്പിക്കലാണ്. മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കൽ.ഈ സർക്കാരിന്റെ സ്വന്തം ആളായി നിന്നുകൊണ്ട് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് കക്ഷി. സിപിഎം മുഖപ്പത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ ആയ പിഎം മനോജ് കുറിച്ച വരികൾ ഇങ്ങനെ.
പരസ്യം കൊടുക്കുന്നത് സർക്കാരിന്റെ കാര്യം.
കിട്ടുന്ന പരസ്യത്തിനോട് മര്യാദ കാണിക്കേണ്ടത് മാധ്യമത്തിന്റെ നെറിവ്. . നമ്മുടെ നാട്ടിലെ പ്രധാന പത്രങ്ങൾ എത്രമാത്രം മര്യാദ അർഹിക്കുന്നുണ്ട് എന്നതാണ് ചിന്താവിഷയം. സർക്കാർ പരസ്യം വേണം : വാർത്ത കൊടുക്കില്ല എന്നതാണ് സമീപനം എങ്കിൽ അത് മാന്യതയും മാധ്യമ മര്യാദയുമല്ല. അത്തരക്കാർ മര്യാദ അർഹിക്കുന്നുമില്ല.ഇതാണ് കുറിപ്പ്.
അതായത്, മാധ്യമങ്ങളിൽ സർക്കാർ കൊടുക്കുന്ന പരസ്യങ്ങൾ കൊടുക്കാൻ ഉൽസാഹം കാണിക്കുകയും, എന്നാൽ പരസ്യം കൊടുക്കുന്നു എന്ന ഔദാര്യം ചെയ്യുന്നതുകൊണ്ട് സർക്കാർ അനുകൂല വാർത്തകൾ എല്ലാ മാധ്യമങ്ങളും നൽകുന്നതാണ് മര്യാദ എന്നാണ് പറയുന്നത്. അല്ലെങ്കിൽ മര്യാദ അർഹിക്കുന്നില്ലത്രേ. അതായത് സർക്കാർ അനുകൂല വാർത്തകൾ കൊടുത്തില്ലെങ്കിൽ പരസ്യം തരില്ലെന്ന ഭീഷണി.....പറയുന്നത് പാർട്ടി പത്രത്തിലെ മാധ്യമപ്രവർത്തകനാണ് കോട്ടോ.
ഇതെന്തുതരം മര്യാദയാണ് കക്ഷി ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല. പിന്നെ സർക്കാർ പരസ്യം കൊടുക്കുന്നതിൽ കാണിക്കുന്ന മര്യാദയെക്കുറിച്ച് പറഞ്ഞാൽ കുറച്ചധികമായിപ്പോവും. കാലങ്ങളായി മുഖ്യധാരാ മാധ്യമങ്ങൾക്ക് സർക്കാർ കൊടുക്കുന്ന പരസ്യങ്ങൾ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ആണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന പരസ്യങ്ങൾ കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുകയും, സംപ്രേഷണം ചെയ്യുകയുമൊക്കെ ചെയ്യുമ്പോൾ, അതിനുള്ള പരസ്യത്തുക കൃത്യമായി കൊടുക്കണമല്ലോ?
എങ്കിൽ കേട്ടോളൂ ,കോടിക്കണക്കിന് രൂപയാണ് ഓരോ മാധ്യമങ്ങൾക്കും സർക്കാർ ഈ ഇനത്തിൽ നൽകാനുള്ളത്. അതുകൊണ്ട് പരസ്യം കൊടുക്കുന്നതിന് പ്രത്യുപകാരം ചെയ്യാനൊക്കെ ആഹ്വാനം ചെയ്യുമ്പോൾ സഖാവ് അതുകൂടി ഓർക്കണം. ഈ പരസ്യങ്ങളൊക്കെ മാധ്യമങ്ങളുടെ നല്ല മനസായി കാണുന്നതായിരിക്കും നല്ലത്.
ഇങ്ങനെ മര്യാദ പഠിപ്പിക്കാനും, മാധ്യമങ്ങളോടുള്ള സർക്കാരിന്റെ ഔദാര്യമാണ് പരസ്യം എന്ന രീതിയിൽ സംസാരിക്കാനും മുതിരുമ്പോൾ ഒരു ആത്മപരിശോധന ആവാം. ഒരാളുടെയും പരസ്യം വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമല്ലത്തുകൊണ്ട് മലയാളിവാർത്തക്ക് പിഎം മനോജ് പറയുന്ന മര്യാദ കാണിക്കേണ്ട കാര്യവുമില്ല. പിന്നെ, ഈ സർക്കാർ പരസ്യങ്ങൾ ഉണ്ടാവുന്നതെങ്ങനെ എന്നും, അതിൽ ആരൊക്കെ കാശടിക്കുന്നുണ്ടെന്നും കൂടി പരിശോധിച്ചാൽ നല്ലത്.
കരാർ നൽകുകയും ഉപകരാർ നൽകുകയും ചെയ്യുന്നത് ഈ സർക്കാരിന്റെ തികച്ചും സ്വാഭാവികമായ രീതിയാണല്ലോ? അതുകൊണ്ട് സർക്കാരിന്റെ ഈ പരസ്യങ്ങളൊക്കെ പിറക്കുന്നക് സ്വകാര്യ ഏജൻസികൾ വഴിയാണെന്നതും സ്വാഭാവികം മാത്രം. സോഷ്യൽ മീഡിയ ഇത്രയധികം വികസിച്ച ഇക്കാലത്ത് കോടികൾ മുടക്കി മുഖ്യധാരാമാധ്യങ്ങലിൽ പരസ്യം ചെയ്യാനുള്ള നല്ല മനസ്സും കാണാതെ പോവരുത്.
പൊതുജനങ്ങളെ നിങ്ങളറിയണം ചില കാര്യങ്ങൾ..മാറി മാറി വരുന്ന സർക്കാരുകൾ മാധ്യമങ്ങളിൽ പരസ്യം കൊടുക്കുന്നത് നമ്മൾ കാണാറുണ്ട്. വിവിധ പദ്ധതികൾ, പ്രവർത്തനങ്ങൾ, സർക്കാർ ഇവന്റുകൾ. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരസ്യങ്ങൾ. സർക്കാർ വകുപ്പായ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിൽ മാധ്യമപ്രവർത്തനവും വിവിധ മീഡിയകളുടെ ഉപയോഗവുമെല്ലാം പഠിച്ചവരെയാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എന്ന ഉന്നത തസ്തികയിൽ നിയമിക്കുക.
അതിനു താഴെ അവിടെ തസ്തികയേ ഇല്ല. ഇത്തരത്തിൽ സർക്കാരിന്റെ പി ആർ വർക്കുകളെല്ലാം ചെയ്യേണ്ടത് ഇവരാണ്, എന്നാൽ അവരിൽ നല്ലൊരു ശതമാനവും, ക്രിയാത്മകമായി പോയിട്ട് അഞ്ച് കാശിന്റെ പണിയെടുക്കില്ല. മാത്രമല്ല പരസ്യങ്ങളും മറ്റും സ്വകാര്യനിർമ്മാണ കമ്പനികളെയോ പരസ്യ ഏജൻസികളെയോ ഏൽപ്പിച്ചാൽ മാത്രമേ അതിൽ നിന്നുള്ള ആകർഷകമായ കമ്മിഷൻ കിട്ടുകയുമുള്ളൂ.
എന്തിനേറെ പറയുന്നു സർക്കാരിന് പ്രിന്റിംഗ് വിഭാഗം ഉള്ളപ്പോൾ തന്നെ പിആർഡിയുടെ എല്ലാ ബ്രോഷറുകളും പബ്ലിക്കേഷനുകളുമൊക്കെ അച്ചടിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അവരുടെ ചില തൽപ്പരകക്ഷികൾക്കാണ് കരാർ കൊടുക്കുക. ഇത് കാലങ്ങളായുള്ള കീഴ്വഴക്കം ആയിത്തന്നെ മാറിയിട്ടുണ്ട്. വകുപ്പിൽ എമ്പാടും നിയമിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരെ വച്ചാണ് ഉള്ള പണികൾ ചെയ്യിപ്പിക്കുന്നത്.
സർക്കാർ ഇവന്റുകളും മറ്റും നടക്കുമ്പോൾ രാവന്തിയോളം പബ്ലിഷിങ്ങും, സർക്കാർ പിആർ വർക്കുകളുമൊക്കെ ഈ താൽക്കാലിക ജീവനക്കാരാണ് ചെയ്യുക. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്തുകൾ തോറും നടന്ന് അന്വേഷിച്ച് റിപ്പോർട്ടുണ്ടാക്കുന്നത് നക്കാപ്പിച്ചാ കാശിന് ജോലി ചെയ്യുന്ന ബിരുദാനന്തര ബിരുദം ഉള്ള യുവതീയുവാക്കളാണ്. അവരെല്ലാം നിയമിക്കപ്പെട്ട പല സാറമ്മാരേക്കാൾ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമാണ്.
അങ്ങനെ തികച്ചും കമ്മിഷൻ വ്യവസ്ഥയിൽ നടക്കുന്ന ചില കരാറുകളുടെ ഫലമായാണ് ഈ പരസ്യങ്ങൾ പിറവിയെടുക്കുന്നതുതന്നെ. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന സർക്കാർ തള്ള് പരസ്യങ്ങളാണ് ലക്ഷങ്ങൾ പറഞ്ഞുറപ്പിച്ച് മാധ്യമങ്ങളുടെ മാർക്കറ്റിംഗ് വിഭാഗത്തിന് കൈമാറുന്നത്. പല മാധ്യമങ്ങളുടെയും വരുമാനം പരസ്യങ്ങളാണ് എന്നിരിക്കെയാണ്, സർക്കാർ ബില്ല് പ്രകാരമുള്ള കാശ് ഒരിക്കലും കൃത്യമായി കൊടുക്കാതെ മാധ്യമങ്ങളെ പറ്റിക്കുന്നത്.
എന്നിട്ട് സർക്കാർ പരസ്യങ്ങൾ നൽകുന്ന മാധ്യമങ്ങൾ എന്തുകൊണ്ട് സർക്കാരിന്റെ വികസനപദ്ധതികളുടെ വാർത്ത കൊടുക്കുന്നില്ല എന്നാണ് ദേശാഭിമാനി സഖാവ് ചോദിക്കുന്നത്. ഇനി പൊതുജനങ്ങൾ പറയൂ, കോടികൾ കടം പറഞ്ഞ് പരസ്യങ്ങൾ കൊടുക്കുന്ന സർക്കാരിന് മാധ്യമങ്ങളോടാണോ മര്യാദ ഉണ്ടാവേണ്ടത്, അതോ പറ്റിക്കുന്ന സർക്കാരിനോട് മാധ്യമങ്ങൾക്കാണോ മര്യാദ ഉണ്ടാവേണ്ടത്.
ഇനി , ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ പാർട്ടി പത്രത്തിന്റെ വാർത്ത എഴുത്തുകാരന് എന്ത് കാര്യം. കാര്യമുണ്ടെങ്കിൽ തന്നെ, മാധ്യമങ്ങൾക്ക് കൊടുക്കാനുള്ള ബാക്കി കോടികൾ കൊടുത്തിട്ട് സംസാരിക്കണം.അല്ലാതെ പരസ്യം തരില്ലെന്ന ഭീഷണിയൊക്കെ മുഴക്കി ഇതെങ്ങോട്ടാണ് പോകുന്നത്? അപ്പോൾ സഖാവ് ആദ്യം മാധ്യമങ്ങൾക്ക് പരസ്യ ഇനത്തിൽ കൊടുത്തു തീർക്കാനുള്ള കാശ് കൊടുത്ത് തീർത്തിട്ട് നെടു നീളത്തിലൊരു അഭിമാന പോസ്റ്റ് കാച്ച്, അതല്ലേ ഹീറോയിസം?
https://www.facebook.com/Malayalivartha
























