അരിക്കൊമ്പാ വാങ്കോ... കുങ്കിയാനകളും മയക്ക് വെടി സംഘവും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അരിക്കൊമ്പന്റെ അടുത്തെത്താനായില്ല; രണ്ടാം ദിവസവും വനത്തില്‍ തുടര്‍ന്ന് അരിക്കൊമ്പന്‍; അരിക്കൊമ്പന്‍ ദൗത്യം തുടര്‍ന്ന് തമിഴ്‌നാട്; സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കും

അരിക്കൊമ്പനെ കൊണ്ട് തോറ്റത് ശരിക്കും തമിഴ്‌നാട് വനം വകുപ്പാണ്. നിയമത്തിന്റെ നൂലാമാലകള്‍ മാറ്റി അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. തുടരെ രണ്ടാം ദിവസവും ജനവാസ മേഖലയിലിറങ്ങാതെ വനത്തില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍.
ഷണ്‍മുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ് ആന നില്‍ക്കുന്നതെന്നു കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ അറിയിച്ചു. ജനവാസമേഖലയിലെത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘം തയാറായി നില്‍ക്കുന്നുണ്ട്.
മേഖലയില്‍ തമിഴ്‌നാട് പൊലീസ്, വനംവകുപ്പ്, റവന്യു വിഭാഗങ്ങള്‍ നിരീക്ഷണം തുടരുകയാണ്. ഷണ്‍മുഖ നദിയിലെ അണക്കെട്ടില്‍ അരിക്കൊമ്പന്‍ ഇന്നലെ വെള്ളം കുടിക്കാനായി എത്തിയിരുന്നു. ഡാമില്‍ നിന്നു വെള്ളം കുടിച്ചശേഷം ആന ജനവാസമേഖലയിലേക്കു കടന്നാല്‍ മയക്കുവെടി വയ്ക്കാനാണു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.
അരിക്കൊമ്പന്‍ ബുദ്ധിശാലിയാണെന്ന് തേനി എംഎല്‍എ എന്‍. രാമകൃഷ്ണന്‍ പറഞ്ഞു. പിടികൂടാന്‍ നീക്കം നടക്കുന്നതായി കൊമ്പന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആനയും ജാഗ്രതയിലാണെന്നും എംഎല്‍എ പറഞ്ഞു.
മണ്ണുമാന്തി യന്ത്രങ്ങളും ക്രെയ്‌നും ഷണ്‍മുഖ ഡാം പരിസരത്ത് എത്തിച്ചിട്ടുണ്ട്. ഡാം പരിസരത്തേക്കു കുങ്കിയാനകളെ എത്തിക്കാനുള്ള റോഡ് നിര്‍മാണവും ഇന്നലെ ആരംഭിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ള മുറിവ് ഗുരുതരമല്ലെന്നു വെറ്ററിനറി സര്‍ജന്‍ ഡോ. അബ്ദുല്‍ ഫത്ത പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയപ്പോള്‍ സംഭവിച്ച മുറിവാണത്. മുറിവ് ആഴത്തിലുള്ളതായിരുന്നെങ്കില്‍ ഇപ്പോള്‍ ഭക്ഷണമെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാകുമായിരുന്നു.
ഈ മുറിവ് തനിയെ ഭേദമാകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ആദ്യ അരിക്കൊമ്പന്‍ ദൗത്യത്തിലെ സംഘാംഗമായിരുന്ന ഡോ. അബ്ദുല്‍ ഫത്ത ഇപ്പോള്‍ വണ്ടന്‍മേട് ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ്.
മേഖലയിലെ മുന്തിരിത്തോട്ടങ്ങളില്‍ അരിക്കൊമ്പന്‍ കടന്നതോടെ കര്‍ഷകര്‍ വിളവെടുപ്പ് വേഗത്തിലാക്കി. സുരുളി, ആനഗജം എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങളിലൂടെ അരിക്കൊമ്പന്‍ കയറിയിരുന്നു. കടന്നുപോകുന്നതിനിടെ ആന മുന്തിരിക്കുലകള്‍ പറിച്ചെടുത്തിരുന്നു.
ഒരു ഭാഗത്തു പുതിയ മുന്തിരിച്ചെടികള്‍ വളര്‍ത്തിയെടുക്കുകയാണു കര്‍ഷകര്‍. മറുഭാഗത്തു സീസണിലെ അവസാന വിളവെടുപ്പ് നടക്കുകയുമാണ്. കാട്ടാന ഇനിയും വന്നാലോ എന്നു ഭയന്നാണു വിളവെടുപ്പ് ഇപ്പോള്‍ വേഗത്തിലാക്കിയത്.
അരിക്കൊമ്പന്റെ കഴുത്തില്‍ കെട്ടിയ റേഡിയോ കോളറില്‍ നിന്നു സിഗ്‌നല്‍ ലഭിക്കാന്‍ വൈകുന്നത് അധികൃതരെ പ്രയാസത്തിലാക്കുന്നു. റേഡിയോ കോളറില്‍ നിന്ന് 5 മണിക്കൂറിനിടെ 2 സിഗ്‌നലുകള്‍ മാത്രമാണു ലഭിക്കുന്നത്. ഈ സിഗ്‌നലുകള്‍ കിട്ടി അരിക്കൊമ്പന്റെ ലൊക്കേഷന്‍ പരിശോധിച്ചു കഴിയുമ്പോള്‍ ആന കൂടുതല്‍ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കും. 5 മണിക്കൂറില്‍ സിഗ്‌നല്‍ ലഭിക്കുന്ന ക്രമീകരണം രണ്ടര മണിക്കൂറാക്കി കുറച്ചെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ ഉള്‍വനത്തിലേക്ക് ആന പോകുമ്പോള്‍ സഞ്ചാരപാത നിര്‍ണയിക്കാനുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അരിക്കൊമ്പന്‍ ഇന്നലെ നിലയുറപ്പിച്ച വനമേഖലയില്‍ ഞാവല്‍മരങ്ങളാണു കൂടുതല്‍. ഇവിടെ തീറ്റയും വെള്ളവും ധാരാളമുണ്ട്. ഷണ്‍മുഖ നദിക്കു കുറുകെയുള്ള ചെക്ഡാമില്‍ എപ്പോഴും വെള്ളം ലഭ്യമാണ്. ഇവിടെ നിന്നു മുകളിലേക്ക് സഞ്ചരിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ മേഘമലയില്‍ എത്താം.
അതേസമയം തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു വെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വനാതിര്‍ത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്. ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാന്‍ സജ്ജമാണ്.
"
https://www.facebook.com/Malayalivartha





















