ആഴ്ചകൾക്ക് മുമ്പ് ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയ വീട്ടിൽ, മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം എത്തിച്ച് സംസ്ക്കാരം: മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ....

വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിൽ മുംബൈയിൽ തടാകത്തിൽ മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രൻ - ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ താമല്ലാക്കലിൽ എത്തിച്ച് സംസ്കരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിക്ക് സഹോദരങ്ങൾ വളർത്തു നായയുമൊത്ത് പ്രഭാത സവാരി നടത്തുന്നതിനിടയിലായിരുന്നു അപകടം. നായയെ കുളിപ്പിക്കുന്നതിന് വേണ്ടി കീർത്തി ഇറങ്ങുമ്പോൾ ആഴമുള്ള ദാവഡി താടാകത്തിൽ തെന്നി വീഴുകയായിരുന്നു. കീർത്തിയെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ രഞ്ജിത്തും അപകടത്തിൽ പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഒരു മണിയോടെ സംസ്കരിച്ചു. മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ വർഷങ്ങളായി കുടുംബസമേതം താമസിക്കുകയായിരുന്ന രവീന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് താമല്ലാക്കൽ പുതിയ വീട് വാങ്ങി ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. മാതാവ് ദീപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. രഞ്ജിത് നവി മുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി നിൽക്കുകയായിരുന്നു.
മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗർ സായ്ചരൺ ബിൽഡിങ് നിവാസികളായ താമല്ലാക്കൽ തെക്ക് ശബരിയിൽ രവീന്ദ്രൻ, ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത്, കീർത്തി എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതൽ എത്തിയിരുന്നു. മുംബൈയിൽ നിന്നു വിമാനമാർഗം നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം രാവിലെ പത്തരയോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ദീപയുടെ സഹോദരങ്ങളായ ദിലീഷിന്റെ മകൻ അർജുൻ, ദിനേശിന്റെ മകൻ അനുഗ്രഹ്, രവീന്ദ്രന്റെ സഹോദരൻ സിബിയുടെ മകൻ ആദിത്യൻ എന്നിവരാണ് സംസ്കാരചടങ്ങുകൾ നടത്തിയതും ചിതയ്ക്ക് തീകൊളുത്തിയതും.
ദീപയുടെ അമ്മ വിജയമ്മയുടെ മരണത്തെ തുടർന്ന് ഒരു മാസം മുൻപ് രവീന്ദ്രനും കുടുംബവും നാട്ടിലെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൻ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. മുംബൈയിൽ ജീവിതം മതിയാക്കി നാട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. രഞ്ജിത്തും കീർത്തിയും മുങ്ങി മരിച്ച കുളത്തിന്റെ കരയിൽ നിന്നു ഇവരുടെ വളർത്തുനായ് നിർത്താതെ കുരയ്ക്കുകയായിരുന്നു. സമീപവാസികൾ എത്തിയപ്പോൾ കരയിൽ ചെരിപ്പും ബാഗും ഇരിക്കുന്നതു കണ്ടു. ആരോ അപകടത്തിൽപ്പെട്ടതാണെന്നു മനസ്സിലായി.
ഉടൻ തിരച്ചിൽ നടത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയും ചെയ്തു. കീർത്തിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. രഞ്ജിത്തിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെ നായ് കുളത്തിൽ ഇറങ്ങി നിൽക്കുകയും കരയിൽ കയറി കുരയ്ക്കുകയും വീണ്ടും കുളത്തിൽ ഇറങ്ങി നിൽക്കുകയും ചെയ്തത് അഗ്നിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവിടെ തിരച്ചിൽ നടത്തി. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു രഞ്ജിത്തിന്റെ മൃതദേഹമെന്നു മുംബൈയിൽ നിന്നെത്തിയ ബന്ധുക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha





















