സരിത,മാവുങ്കല്‍, സ്വപ്‌ന... ഉഡായിപ്പുകളെ മുന്നിലിട്ട് , ശിഖണ്ഡിയായി ഇടതുപക്ഷം സുധാകരനേയും വി.ഡിയേയും ഉരുട്ടും.

പിണറായി സര്‍ക്കാരിന്റെ ഭരണം കഴിയുമ്പോള്‍ കേരളത്തില്‍ പോലീസ്, വിജിലന്‍സ് കേസുകള്‍ ഇല്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. കേരളത്തിന്റെ ക്രമസമാധാന പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ പോലീസ് നല്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കണ്ടെത്തി കേസില്‍പ്പെടുത്തുകയെന്ന കാര്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കൊല്ലും, കൊലയും അടിപിടി അക്രമങ്ങളും നടന്നു കൊണ്ടിരിക്കുമ്പോഴും പോലീസിന് ശ്രദ്ധ പിണറായി സേവകരായി മാറുകയെന്നതാണ്. ഇടതുപക്ഷത്തിനെതിരെയോ , സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഏതെങ്കിലും കേസില്‍ പ്രതിയാക്കി കുരുക്കു മുറുക്കുകയാണ് ഭരണ കൂടം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതിനെ ഭരണകൂട ഭീകരത എന്നു പറയുന്നതില്‍ തെറ്റില്ല. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി കവലയില്‍ പ്രസംഗിക്കുന്ന ഇടതു പക്ഷം തന്നെയാണ് മാധ്യമ പ്രവര്‍ത്തകരുടെ വായമൂടിക്കെട്ടാന്‍ തിരഞ്ഞു പിടിച്ച് കേസെടുത്തു കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കുന്നത് ഗൂഡാലോചനയാണെന്ന് കണ്ടെത്തുന്ന ഇടതു സര്‍ക്കാര്‍ എങ്ങോട്ടാണ് കേരളത്തെ നയിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവരെ അയോഗ്യരാക്കിയും കേസില്‍ പ്രതിയാക്കിയും ശിക്ഷിക്കുന്ന അതേ സ്‌റ്റൈലില്‍ തന്നെയാണ് പിണറായി വിജയനും കേരളത്തോട് കാണിക്കുന്നത്. എപ്പഴോ എവിടെയൊക്കെയോ വെച്ച് നിറുത്തിപ്പോയ കേസുകള്‍ കുത്തിപ്പൊക്കി എതിര്‍ക്കുന്നവര്‍ക്കെതിരെയെല്ലാം കേസെടുത്തു കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷ് മുഖ്യന്റെ അടുക്കളയില്‍ വരെ നിരങ്ങി നടന്നെന്ന വിവരം പുറത്തു വന്നിട്ടും അക്കാര്യത്തില്‍ മുഖ്യനെതിരെ കേസില്ലെന്നതാണ് വിചിത്രം.
അതുകൊണ്ട് കേന്ദ്രത്തിന്റെ തനിപ്പകര്‍പ്പാണ് ഇപ്പോള്‍ കേരളവും ഭരിക്കുന്നത്. കേസുകളുടെ കൂട്ടത്തിലെ ഏറ്റവു ഒടുവിലത്തെ തമാശ ഏഷ്യാനെറ്റ് ചാനലിനെതിരെയുള്ളതാണ്. 2020 ല്‍ സോളാര്‍ കേസ് പ്രതി സരിത നായര്‍ നടത്തിയ ഒരു സംഭാഷണത്തെ വാര്‍ത്തയായി വായിച്ച അബ്‌ജോദ് വര്‍ഗ്ഗീസിനെതിരെ കേസെടുത്തെന്ന കാട്ടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നോട്ടീസ് നല്കിയിരിക്കുകയാണ്. വാര്‍ത്താ റിപ്പോര്‍ട്ടര്‍ മാത്രമല്ല അവതാരകരെയും കുടുക്കും എന്ന സൂചനയാണ് ഇതിലൂടെ സര്‍ക്കാര്‍ നല്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികളെന്നു മനസിലാക്കാം. എസ്.എഫ്.ഐ കഴിഞ്ഞ ഏഴു വര്‍ഷം കോളെജുകളില്‍ നടത്തിയ കോലാഹലങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ തന്നെ മനസിലാകാവുന്നതേയുള്ള ഭരണത്തണലില്‍ അവര്‍ക്ക് എന്തും കാണിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്.
ആ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും, ആള്‍മാറാട്ടവും, പൂജ്യം മാര്‍ക്ക് വിജയവുമൊക്കെ അവര്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരം ക്രിമിനല്‍ സംഭവങ്ങളെ പുറത്തു കൊണ്ടു വരുന്ന മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും വേട്ടയാടി സ്വയം നാണം കെടുന്നതിന് പകരം എസ് . എഫ് ഐ ക്കാരെ നേര്‍വഴിക്ക് നയിക്കുന്നതല്ലേ നല്ലവഴിയെന്ന ഉപദേശമാണ് സിപിഎമ്മിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലന്‍സ് നീക്കത്തിനു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും കേസെടുത്തത് രണ്ടു പേരെടെയും നാവിനെ പൂട്ടുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി കേസെടുത്തിക്കുന്നത്. നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടിസും നല്‍കി.ചോദ്യം ചെയ്യലിന് ഹാജരായാലും ഇല്ലെങ്കിലും സുധാകരനെ അറസ്റ്റു ചെയ്യുകയെന്ന ലക്ഷ്യത്തോടെ പോലീസ് നിയമോപദേശം തേടിയെന്നാണറിയുന്നത്.
എ.ഐ ക്യാമറ, കെ ഫോണ്‍. എസ്.എഫ്.ഐ ആള്‍മാറാട്ടം, വ്യാജരേഖ , പൂജ്യംമാര്‍ക്ക് വിജയം തുടങ്ങി സര്‍ക്കാരിനെ മുച്ചൂടും നാണംകെടുത്തി കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന തല്ക്കാലം മോചനം നേടണമെങ്കില്‍ സുധാകരനെ അല്ലെങ്കില്‍വി.ഡി. സതീശനെ അകത്താക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തമാണ്. മുന്‍പായിരുന്നെങ്കില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ഒന്നോ രണ്ടോ നിരപരാധികളെ വെട്ടിക്കൊന്ന് രാഷ്ട്രീയ കൊലപാതകമാക്കി സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുമായിരുന്നു. ഇപ്പോ കണ്ണൂരില്‍ അത്തരം കലാരിപാടികള്‍ക്ക് ആളെ കിട്ടാനില്ലെന്നതാണ് വസ്തുത.
മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോന്‍സന്‍ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാര്‍ പറയുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍ വച്ചു സുധാകരന്‍ ഡല്‍ഹിയിലെ തടസ്സങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കി. ഈ വിശ്വാസത്തില്‍ മോന്‍സന് 25 ലക്ഷം കൂടി നല്‍കി. ഇതില്‍ 10 ലക്ഷം രൂപ സുധാകരന്‍ വാങ്ങിയെന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിച്ചിരുന്നത്.
അന്നു പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്ന സുധാകരന്‍ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നല്‍കിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാര്‍ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്. എന്നാല്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകള്‍ പൂട്ടി സീല്‍ ചെയ്ത കേരള പോലീസ് ഇപ്പോള്‍ അവ പൊടിതട്ടിയെടുത്തതിലെ സാങ്കേതികത്വമാണ് സംശയത്തിനിട നല്കിയിരിക്കുന്നത്.പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ പേരില്‍ 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസിപുരസ്‌കാരം നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ സ്വാധീനമുണ്ടെന്ന് അതിന്റെ പോസ്റ്റര്‍ കാണിച്ചു മോന്‍സന്‍ അവകാശപ്പെട്ടതായും പരാതിക്കാരുടെ മൊഴിയിലുണ്ട്. ആ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനേയും പ്രതിചേര്‍ക്കേണ്ടതല്ലെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
'മോന്‍സന്‍ തട്ടിപ്പിനായി എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും. മോന്‍സനുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ല. കണ്ണു ചികിത്സയ്ക്ക് 5 തവണ പോയിട്ടുണ്ടെങ്കിലും ഫലമില്ലെന്നു കണ്ടതോടെ നിര്‍ത്തി. പരാതിക്കാരനായ അനൂപിനെ അവിടെ വച്ചു കണ്ടിട്ടുണ്ടെങ്കിലും വലിയ അടുപ്പമില്ലാണ് കെ .സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണ സംഘം 2 ഇന്‍സ്‌പെക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. സതീശനെതിരെ പ്രാഥമിക അന്വേഷണത്തിനാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്പി വി.അജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വി.ഡി.സതീശനെതിരെ 3 വര്‍ഷം മുന്‍പു പരാതി ലഭിച്ച ഘട്ടത്തില്‍ രഹസ്യാന്വേഷണം നടത്തിയതു സ്‌പെഷല്‍ യൂണിറ്റ് രണ്ടിന്റെ നേതൃത്വത്തിലായിരുന്നു.
ഇതു പരിഗണിച്ചും സംസ്ഥാനമാകെ പ്രവര്‍ത്തന പരിധിയുണ്ടെന്നതു കണക്കിലെടുത്തുമാണ് ഇതേ യൂണിറ്റിനെ ചുമതലപ്പെടുത്തിയത്. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണു പ്രധാനമായും പരിശോധിക്കുക. 2018ലെ പ്രളയത്തിനുശേഷം പറവൂര്‍ മണ്ഡലത്തില്‍ വി.ഡി.സതീശന്‍ നടപ്പാക്കിയ 'പുനര്‍ജനി' പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണു നിര്‍പിണറായി പോലീസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയത്തില്‍ വീടു തകര്‍ന്ന ഇരുനൂറ്റിഎണ്‍പതോളം പേര്‍ക്കു 'പുനര്‍ജനി' പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 37 വീടുകള്‍ വിദേശ മലയാളികളുടെ സ്‌പോണ്‍സര്‍ഷിപ് മുഖേന നിര്‍മിച്ചവയാണ്. ദുബായിലും യുകെയിലും നടത്തിയ സന്ദര്‍ശനത്തില്‍ പദ്ധതിക്കായി സതീശന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.
മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പില്‍ കെ.സുധാകരനേയും, വിദേശ സഹായം സ്വീകരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും കേസില്‍പ്പെടുത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച കൊണ്ടിരിക്കുന്നതോടൊപ്പം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യനെറ്റ് ലേഖിക അഖില നന്ദകുമാര്‍, അബ്‌ജോദ് വര്‍ഗ്ഗീസ് തുടങ്ങി മാധ്യമ പ്രവര്‍ത്തകരേയും ഓണ്‍ലൈന്‍ മാധ്യമങ്ങളേയും കണ്ടെത്തി കുടുക്കിടുകയാണ് പോലീസ്. ഇടതുഭരണത്തില്‍ നിഷ്‌ക്രിയമായ പോലീസ് സംവിധാനത്തില്‍ സാധാരണക്കാരുടെ വിഷയങ്ങളേക്കാള്‍ സര്‍ക്കാരിന്റെ കാര്യത്തിലാണ് ശ്രദ്ധേ കൂടുതലുള്ളത്. സര്‍ക്കാരും സിപിഎമ്മും പറയുന്നവരെയെല്ലാം പോലീസ് രീതിയില്‍ ബുദ്ധിമുട്ടിക്കുകയെന്ന ശൈലി കേരളത്തില്‍ തന്നെ ആദ്യമായാണ് സംഭവിച്ചിരിക്കുന്നത്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക, പ്രതിഷേധിക്കുന്നവരെ അഴിക്കുള്ളിലാക്കുക എന്ന കാടന്‍ സിദ്ധാന്തത്തിലേയ്ക്ക് ഇടതുപക്ഷം വഴുതിപോയതിന് പിന്നില്‍ അധികാരം നല്കിയ മത്താണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും കേരള സിപിഎം പശ്ചിമബംഗാളിലേയ്ക്ക് നടക്കാതിരുന്നാല്‍ നന്നായിരുന്നു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതില്‍ അര്‍ത്ഥമുണ്ടാവും.
https://www.facebook.com/Malayalivartha























