ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം നടത്തിയത് 3340 പരിശോധനകൾ.. അടപ്പിച്ചത് 25 കടകൾ , 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ്...

തലസ്ഥാനമായ തിരുവനന്തപുരത്തു നടത്തിയ 392 പരിശോധനകൾ അടക്കം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം നടത്തിയത് 3340 പരിശോധനകൾ.. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു
സ്പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലെ ഹോട്ടലുകൾ, ഷവർമ അടക്കമുള്ളവ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി
തിരുവനന്തപുരം - 392, കൊല്ലം - 227, പത്തനംതിട്ട - 118, ആലപ്പുഴ - 220, കോട്ടയം - 230, എറണാകുളം - 287, ഇടുക്കി - 103, തൃശൂർ - 303, പാലക്കാട് - 269, മലപ്പുറം - 388, കോഴിക്കോട് - 333, വയനാട് - 76, കണ്ണൂർ - 289, കാസർകോട് - 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും ഉൾപ്പെടെ 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 385 ഷവർമ പരിശോധനകൾ നടത്തി. ആകെ 13 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു.
ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സ്‌പെഷ്യൽ സ്‌ക്വാഡിൽ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ പൂർണമായി ഒഴിവാക്കുക, ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്തിക്കൊണ്ടു വരിക, എല്ലാവർക്കും ട്രെയിനിങ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, സ്ഥാപനങ്ങളിലുള്ള പോരായ്മകൾ സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ബോധ്യമാക്കി സ്വയം തിരുത്തലുകൾക്ക് അവരെ സജ്ജമാക്കുക, സ്ഥാപനങ്ങളുടെ പരിസര ശുചിത്വവും വേസ്റ്റ് മാനേജുമെന്റും കുറ്റമറ്റതാക്കുക, സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർ ശുചിത്വം പാലിക്കുന്നതിന് അവരെ പര്യാപ്തരാക്കുക, കളറുകളും, ഗുണനിലവാരമില്ലാത്ത എണ്ണകളും ഉപയോഗിക്കുന്നതിൽ നിന്ന് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
നിയമപ്രകാരമുള്ള ലൈസൻസ് നേടിയിട്ടുണ്ടോ, ലൈസൻസ് സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികൾ നൽകുന്നതിനുള്ള ടോൾഫ്രീ നമ്പർ പ്രധാന സ്ഥാനത്ത് പ്രദർശിപ്പിച്ചിട്ടുണ്ടോ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടോ, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട് ഉണ്ടോ, ഭക്ഷണസാധനങ്ങൾ പാഴ്സലായി നൽകുന്ന സ്ഥാപനങ്ങൾ എല്ലാം തന്നെ 2 മണിക്കൂറിനകം ഉപയോഗിക്കണം എന്ന ലേബൽ പാക്കേജുകളിൽ പതിക്കുന്നുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിച്ചത് .
https://www.facebook.com/Malayalivartha



























