കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്....എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ട എന്ന കലൂരിലെ പി.എം.ഐ.എൽ കോടതി നിർദേശിച്ചു.കേസിൽ അറസ്റ്റിലായ സി.പി.ഐ.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം.
കോടതി നടപടികളെ ബാധിക്കുന്നതിനാലാണ് മാധ്യമപ്രവർത്തകർ അകത്തുപ്രവേശിക്കേണ്ട എന്ന തീരുമാനം ജഡ്ജി അറിയിച്ചത്. ഇന്നലെ കോടതി സമയം അവസാനിച്ചതിനാൽ ചേമ്പറിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അതിനാൽ മാധ്യമങ്ങൾക്ക് ജൂഡീഷ്യൽ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോടതി തീരുമാനം അറിയിക്കുകയായിരുന്നു.മാധ്യമങ്ങള്‍ അകത്തുകയറിയാല്‍ കോടതി നടപടിയെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് നടപടി.കോടതിയില്‍ രഹസ്യ നടപടികള്‍ വേണമെന്ന്് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാലാണ് സാധാരണ നിലയില്‍ മാധ്യമങ്ങളെയും മറ്റുള്ളവരെയും കോടതിയില്‍ വിലക്കുന്നത്.
അതേസമയം അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരൻ ജിൽസനെയും ചോദ്യം ചെയ്യുന്നതിന് ഇ.ഡി മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ.മുമ്പ്, ചോദ്യം ചെയ്യലിനിടയിൽ ഇ.ഡി ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയത് അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറുമായിരുന്നു. ഇവർ നൽകിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി.സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ മുമ്പ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിന്റെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുകയാണ്.കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ അന്വേഷണം മുറുകുമ്പോൾ കടുത്ത സമ്മർദ്ദത്തിലാണ് സിപിഎം നേതാക്കൾ. അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് ഇഡി കടന്നതോടെ അടുത്തതായി ആര് എന്ന ആശങ്കയാണ് നേതാക്കളെ അലട്ടുന്നത്. എല്ലാം കൊണ്ടു വൈരുധ്യങ്ങൾ നിറഞ്ഞതാണ് കരുവന്നൂരിലെ കേസ്.
കാരണം ബാങ്കിൽ സഖാക്കളെ വിശ്വസിച്ചു പണം പോയത് സാധാരണക്കാരായ സിപിഎം അണികളും അനുഭാവികളുമാണ്. പണം തട്ടിയെടുക്കുകയും ബാങ്കിനെ കരുവാക്കി കള്ളപ്പണം വെളിപ്പിച്ചവരാകട്ടെ സിപിഎം നേതാക്കളും. ചുരുക്കത്തിൽ പ്രതികളും ഇരകളും സിപിഎം ബന്ധമുള്ളവർ.ഇവിടെയാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നത്. സാധാരണ എല്ലായിടത്തും ഇരകൾക്കൊപ്പം നിൽക്കുന്ന സിപിഎം സഹകരണ തട്ടിപ്പിൽ പണം പോയവർക്കൊപ്പം നിൽക്കാതെ തട്ടിപ്പുകാരായ പ്രതികൾക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇഡി ഇന്നലെ അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതോടയാണ് പ്രതികൾക്കൊപ്പം എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയത്. ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി കൊടിപിടിച്ചു മുദ്രാവാക്യങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നില്ല.'സഹകരണ സംരക്ഷണം' എന്ന പേരിട്ടു കൊണ്ടാണ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ആരോപണവിധേയരെ സംരക്ഷിക്കാൻ സിപിഎം കഠിന ശ്രമം നടത്തുന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ പാർട്ടിക്കു വിലയില്ലാത്തവരായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























