വീണയുടെ ഓഫീസിൽ നിയമനത്തിന് 5 ലക്ഷം.... തെളിവ് നിരത്തി പരാതി... തട്ടിപ്പ് എല്ലാം പുറത്തേക്ക്! വൻ കോഴ ഇടപാട് പുറത്ത്!

എൻ.എച്ച്.എം ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ കൈക്കൂലി ആരോപണം. മന്ത്രിയുടെ ഓഫീസിലെ പഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യൂ ഒരു ലക്ഷം രൂപയും സിഐടിയു പത്തനംതിട്ട മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവന് 75,000 രൂപയും കൈമാറിയെന്നാണ് പരാതി.
ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി നൽകിയത് മലപ്പുറം സ്വദേശി ഹരിദാസനാണ്.
മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു. സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസന്റെ പരാതിയിലുണ്ട്.
ആയുഷ് വകുപ്പിൽ ഹോമിയോ ഡോക്ടർ ആയി നിയമനം നൽകാൻ റിതാ രാജ് എന്ന ഡോക്ടർക്ക് വേണ്ടി ഭർതൃപിതാവ് ഹരിദാസൻ കുമ്മാടി ആണ് പണം നൽകിയതും മന്ത്രിയുടെ ഓഫീസിനു പരാതി നൽകിയതും. അഖിൽ സജീവൻ 25,000 രൂപ ആദ്യം ഓൺലൈനായി വാങ്ങി. പിന്നീട് 50,000 രൂപ മലപ്പുറത്തെ വീട്ടിൽ വന്ന് വാങ്ങിയെന്ന് ഹരിദാസൻ പറഞ്ഞൂ. ജോലി നൽകുന്നതിന് 15 ലക്ഷം രുപയാണ് സംഘം ഹരിദാസനോട് ആവശ്യപ്പെട്ടത്.
ആദ്യം അഞ്ച് ലക്ഷം രുപ ഗഡുക്കളായി നൽകണം. നിയമനത്തിന് ആരോഗ്യവകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആദ്യം താത്ക്കാലിക നിയമനമായിരിക്കും നൽകുക. മൂന്ന് വർഷം കൂടി സർക്കാരിന് കാലാവധിയുണ്ട്.
ഭരണം പോകുന്നതിന് മുൻപ് ജോലി സ്ഥിരപ്പെടുത്തും. അപ്പോൾ 10 ലക്ഷം രൂപ കൂടി നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. ആയുഷ് വിഭാഗത്തിലെ ജോലിക്ക അപേക്ഷ അയച്ചിട്ട് കാര്യമില്ലെന്നും നിയമനം തങ്ങളാണ് നടത്തുന്നതെന്നും സിഐടിയു ഓഫീസ് സെക്രട്ടറി തന്നോട് പറഞ്ഞു. കാണേണ്ട രീതിയിൽ കണ്ടാലേ ജോലി ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഖിൽ സജീവൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഏപ്രിൽ 10ന് അഖിൽ മാത്യൂ എന്ന പഴ്‌സണൽ സ്റ്റാഫിനെ ഓഫീസിൽ പോയി കണ്ടു. തനിക്കൊപ്പം ഓട്ടോ സ്റ്റാൻഡിൽ വന്ന് അഖിൽ മാത്യൂ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും ഹരിദാസൻ പരാതിയിൽ പറയുന്നു. പണം നൽകിയ ശേഷം ഇ മെയിലിൽ നിയമന ഉത്തരവ് വന്നു.
എന്നാൽ രണ്ട് ദിവസത്തിനകം തപാലിൽ വരുമെന്ന് പറഞ്ഞെങ്കിലും വന്നില്ലെന്ന് ഹരിദാസൻ പറയുന്നു. വണ്ടൂരിൽ ഒരു ഹോമിയോ ആശുപത്രിയിൽ നിയമനം ലഭിക്കുമെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ജോലി കിട്ടിയില്ല. ഇത്രയും കാലം കാത്തിരുന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെ മന്ത്രിയുടെ ഓഫീസിന് പരാതി നൽകിയതായി ഹരിദാസൻ പറഞ്ഞു.
എന്നാൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങിയെന്ന ആരോപണം അഖിൽ മാത്യൂ നിഷേധിച്ചു. അഖിൽ മാത്യു മന്ത്രിയുടെ ഓഫീസ് സ്റ്റാഫായി തുടരുന്നുമുണ്ട്. അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രി സ്ഥലത്തില്ലെന്നും പരാതി ഡിജിപിക്ക് കൈമാറിയെന്നും ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു.
മന്ത്രിയുടെ ഓഫീസ് നൽകിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. വിഷയത്തിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം നടത്തും. സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ‘ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാൽ ഒരാൾ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്.
അത് അറിഞ്ഞപ്പോൾ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പഴ്സനൽ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ അയാൾ വിശദീകരിക്കുകയുണ്ടായി.
തുടർന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പൊലീസിനു കൈമാറി. ഇതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന് പഴ്സനൽ സെക്രട്ടറിക്ക് നിർദേശം നൽകി. അദ്ദേഹം അതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
താൻ ചെയ്യാത്ത കാര്യമാണ് തനിക്കു മേൽ ആരോപിക്കപ്പെട്ടതെന്ന് പഴ്സനൽ സ്റ്റാഫംഗം പറയുന്നതിനാൽ, അതും ഒരു പരാതിയായി നൽകണമെന്ന് പഴ്സനൽ സ്റ്റാഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും ഇതിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടിയുണ്ടാകും’– മന്ത്രി വീണാ ജോർജ് പറഞ്ഞു.
'പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അടക്കം അന്വേഷിക്കണം. സർക്കാരിനോ വകുപ്പിനോ ഇക്കാര്യത്തിൽ രണ്ട് വശമില്ല. അഴിമതി നടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളത്. രേഖാമൂലം വകുപ്പിന് ലഭിച്ച പരാതി അവർ പൊലീസിന് കൈമാറിയോ എന്ന കാര്യം അറിയില്ല.
ഞാൻ അവരെ കണ്ടിട്ടില്ല. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരു പരാതിയും താൻ പൂഴ്ത്തി വച്ചിട്ടില്ല'- ആരോഗ്യമന്ത്രി പറഞ്ഞു.നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ആരോഗ്യമന്ത്രിയുടെ മറ്റൊരു ഓഫീസ് സ്റ്റാഫിനെതിരെ ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha


























