1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷൻ മാത്രം വരുന്ന അമ്മയുടെ അക്കൗണ്ടിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപം.. നോമിനിയായി വെച്ചിരിക്കുന്നത് ഒന്നാം പ്രതി വെളപ്പായ സതീശന്റെ സഹോദരനായ ശ്രീജിത്ത്..ഇ ഡിയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണക്കേസില്‍ ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യംചെയ്ത സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിലേക്കെത്തിയത് 63.56 ലക്ഷംരൂപയുടെ നിേക്ഷപം. ഇ.ഡി.യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനല്ലാതെ ഇവര്‍ക്ക് മറ്റു വരുമാനമൊന്നുമില്ല. ഈ അക്കൗണ്ടില്‍ നോമിനിയായി വെച്ചിരിക്കുന്നത് ഒന്നാം പ്രതി വെളപ്പായ സതീശന്റെ സഹോദരനായ ശ്രീജിത്തിനെയാണ്. ശ്രീജിത്ത് മകനാണെന്നാണ് നോമിനി നോട്ടില്‍ കാണിച്ചിരിക്കുന്നത്. അരവിന്ദാക്ഷന്റെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിനു പുറമേയാണ് ഈ തുക അമ്മയുടെ അക്കൗണ്ടില്‍വന്നത്.
തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ അരവിന്ദാക്ഷനെ 26-നാണ് ഇ.ഡി. അറസ്റ്റുചെയ്തത്. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു. അരവിന്ദാക്ഷനെയും കസ്റ്റഡിയിലായിരുന്ന കരുവന്നൂര്‍ ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്
വെളപ്പായ സതീശനെ സഹായിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും അരവിന്ദാക്ഷന്‍ കരുവന്നൂര്‍ ബാങ്കില്‍ 9340 നമ്പറില്‍ അക്കൗണ്ട് തുറന്നു. ഇതിലേക്ക് സതീശന്‍ 50 ലക്ഷമിട്ടു.
വെളപ്പായ സതീശന്‍, സഹോദരന്‍ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക പല തവണ മാറ്റപ്പെട്ടു.
താമസസ്ഥലത്തിനു സമീപത്തെ സഹകരണ ബാങ്കിലും സ്വകാര്യ ബാങ്കിലും അക്കൗണ്ടുള്ള അരവിന്ദാക്ഷന്‍ അതുവഴിയും വലിയ തുകകളുടെ ഇടപാട് നടത്തി. ഇതിനായുള്ള രേഖകള്‍ ഹാജരാക്കാന്‍ അരവിന്ദാക്ഷന് സാധിച്ചിട്ടില്ല.
അരവിന്ദാക്ഷനും വെളപ്പായ സതീശനും ചേര്‍ന്ന് 2013, 2014 വര്‍ഷങ്ങളില്‍ രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. കൂടെ ചാക്കോ എന്നയാളുമുണ്ടായിരുന്നു. വിദേശത്തെ സ്ഥലമിടപാടായിരുന്നു ലക്ഷ്യം.
അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം വിദേശ മലയാളിയായ അജിത്ത് മേനോന് 85 ലക്ഷത്തിന് വിറ്റു. ഒരു സുപ്രധാന സമയത്താണ് ഈ ഇടപാട് നടന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം
കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഹൈ പ്രൊഫൈല്‍ രാഷ്ട്രീയക്കാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക-ജില്ല-സംസ്ഥാനതല ഭരണസംവിധാനത്തിലുള്ളവര്‍ എന്നിവര്‍ക്കും പങ്കുണ്ട്.
നാലാം പ്രതി സി.കെ. ജില്‍സ് ഭാര്യയുടെ പേരിലുള്ള ആറു സ്ഥലങ്ങളുടെ വില്‍പ്പന നടത്തി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തിയത് മറ്റു ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. ഹവാല ഇടപാടിന്റെയും ബെനാമി ഇടപാടുകളുടെയും കൂടുതല്‍ സാധ്യതകളാണ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha


























