സിപിഐക്ക് പിണറായി വെറുക്കപ്പെട്ടവന്‍, മൂന്നാമൂഴത്തില്‍ മുക്കുംകുത്തി വീഴുമെന്ന കാര്യം മനസ്സിലാക്കി സിപിഐ, കോണ്‍ഗ്രസിനൊപ്പം നിന്ന് തിരിച്ചടിക്കുമോ? ഞെട്ടിക്കുന്ന തീരുമാനങ്ങളുണ്ടാകും

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.എഫില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ പിണറായിക്ക് മുന്നില്‍ വാളുംപരിചയും വെച്ച് കീഴടങ്ങി. അതിന് കാരണമായി ഒരു കരക്കമ്പി ഇറങ്ങിയിരുന്നു. ആധികാരികമായ തെളിവില്ലാത്തതിനാല്‍ അതേക്കുറിച്ച് പറയുന്നില്ല. രണ്ടാമത്തേത് സി.പി.ഐ ജില്ലാ, സംസ്ഥാന നേതാക്കളില്‍ ഭൂരിക്ഷവും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്കെതിരെ നിശിതവിമര്‍ശനവുമായി രംഗത്തെത്തി.
കൊല്ലം, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങള്‍ പിണറായിയെ പൊളിച്ചടുക്കാനായി പ്രതിനിധികള്‍ മാറ്റിവെച്ചു. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ ആവോളം ആഘോഷിക്കുകയും ചെയ്തു. ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതരത്തിലാണ് സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. 40 അംഗരക്ഷകരുടെ അകംപടിയോടെ മുഖ്യമന്ത്രി നാട്ടിലിറങ്ങുന്നത് ഇടതുപക്ഷത്തിന് ചേര്‍ന്നതല്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് ഇടത്പക്ഷത്തിന്റെ മുഖമല്ല. മുഖ്യമന്ത്രിക്ക് എന്തിനാണിത്യ ആര്‍ഭാടം,ഇത്രയും സുരക്ഷ എന്തിനാണെന്നും കഴിഞ്ഞ വര്‍ഷം നടന്ന കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
സി.പി.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം ഒരുപടി മുന്നോട്ട് പോയി. മുഖ്യമന്ത്രി ഏകാധിപതിയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയിലുള്ള ഏകാധിപത്യ ഭരണമാണ് പിണറായി നടത്തുന്നതെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈക്കലാക്കിയിരിക്കുകയാണെന്നും സി.പി.എമ്മും മുഖ്യമന്ത്രിയും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നെന്നും ഇത് ശരിയല്ലെന്നും എറണാകുളം സമ്മേളനം ചൂണ്ടിക്കാട്ടി. ഇങ്ങിനെ ഏതാണ്ട് മിക്ക ജില്ലാ കമ്മിറ്റികളും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും എതിരെ ഉറഞ്ഞുതുളളി.
അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണിപ്പോള്‍. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയനെതിരെ കമാന്നൊരക്ഷരം ഉരിയാടുന്നില്ല. അതിന്റെ അമര്‍ഷവും നേതാക്കള്‍ക്കുണ്ട്. സകലമാഫിയകളും ഈ സര്‍ക്കാരില്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചു. ഇതെല്ലാം കേട്ട് കാനംരാജേന്ദ്രന്‍ കല്ലിന് കാറ്റ് പിടിച്ചത് പോലെയിരുന്നു. അതോടെ കാനത്തെയും തൊട്ടുപിന്നാലെ സി.പി.ഐ മന്ത്രിമാരെയും നേതാക്കള്‍ വലിച്ചുകീറി ഒട്ടിച്ചു. അതുകൊണ്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലായി കാനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ചയാളാണ് കാനം. കായല്‍ കയ്യേറ്റക്കേസില്‍ അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ശക്തമായ നിലപാടെടുത്തത് കാനമാണ്. പിണറായി അതിന് വഴങ്ങാതിരുന്നപ്പോള്‍ സി.പി.ഐ മന്ത്രിമാരെ കാനം മന്ത്രിസഭാ യോഗത്തിന് വിട്ടില്ല. അവസാനം കോടതി പരാമര്‍ശം കൂടി വന്നതോടെ തോമസ് ചാണ്ടി നിക്കക്കള്ളിയില്ലാതെ രാജിവെച്ചു. പാലക്കാട് നഞ്ചക്കണ്ടിയിലും നിലമ്പൂരിലും മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനെതിരെ കാനവും സി.പി.ഐ നേതാവ് പ്രകാശ് ബാബുവും അടക്കമുള്ളവര്‍ രംഗത്തെത്തി.
സി.പി.ഐ സ്വന്തം നിലയില്‍ അന്വേഷണ കമ്മിഷനെ വെച്ച് അന്വേഷണവും നടത്തി. ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെങ്കിലും അദ്ദേഹം അതിന്മേല്‍ അടയിരിക്കുകയാണിപ്പോഴും. ഇങ്ങിനെയൊക്കെയാണെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടക്കം നന്നാക്കാന്‍ ക്ലാസെടുക്കാന്‍ പിണറായി മിടുക്കനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൊണ്ട് നല്ലത് പറയിക്കണമെന്നാണ് അദ്ദേഹത്തിന്റെ അവസാനത്തെ ശാസന. ഇതൊന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകള്‍ക്കും ബാധകമല്ലേ എന്നാണ് സി.പി.ഐയിലെ ഒരുവിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് കെ.എം.ആര്‍.എല്‍ എന്ന കമ്പനി പണം നല്‍കി എന്നത് പകല്‍ പോലെ വ്യക്തമാണ്. പണം ലഭിച്ചിട്ടില്ലെന്ന് മകളിതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ പണം അനധികൃതമായി ലഭിച്ചതാണെന്ന് ആദായനികുതി വകുപ്പ് ഇന്റരിം ബോഡി കണ്ടെത്തിയിട്ടും അതിന് വ്യക്തമായ മറുപടിയല്ല മുഖ്യമന്ത്രി നല്‍കിയതെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. അതിനര്‍ത്ഥം സി.പി.ഐ നേതാക്കള്‍ ജനങ്ങളുമായുള്ള അടുപ്പം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നാണ്. പക്ഷെ, സി.പി.എം നേതാക്കള്‍ക്ക് ഇതുവരെ ഇക്കാര്യം പിടികിട്ടിയിട്ടില്ല. അവരിപ്പോഴും ഏതോ മൂഡ സ്വര്‍ഗത്തിലാണ്.
സര്‍ക്കാരിലെ അഴിമതിക്കും മറ്റ് ആരോപണങ്ങള്‍ക്കും സി.പി.എം നേതാക്കള്‍ നല്‍കുന്ന ധിക്കാരത്തോടെയുള്ള മറുപടിക്ക് തിരിച്ചടി കൊടുക്കാന്‍ നാട്ടുകാര്‍ കാത്തിരിക്കുകയാണ്. അവര്‍ പറയുന്നതെല്ലാം നാട്ടുകാര്‍ അപ്പിടി വിഴുങ്ങുമെന്നാണ് ഇക്കൂട്ടരുടെ ധാരണ. വിമര്‍ശനങ്ങള്‍ പരസ്യമായി നടത്തി വിഴുപ്പലക്കണമെന്ന് ആരും പറയുന്നില്ല. പാര്‍ട്ടി കമ്മിറ്റികളിലെങ്കിലും ചര്‍ച്ച ചെയ്യണ്ടേ? അതിന് പോലും സി.പി.എം തയ്യാറാകുന്നില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തിയതില്‍ സി.പി.എമ്മിന് നിര്‍ണായക പങ്കുണ്ട്.
ഇപ്പോള്‍ കൊണ്ടുവന്നതും നീയേ... കൊന്നതും നീയേ.... ചാപ്പാ... എന്ന അവസ്ഥയിലാണ് കാര്യങ്ങല്‍. സി.പി.എമ്മിനെ വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപ കരവന്നൂര്‍ സഹകരണബാങ്കില്‍ നിക്ഷേപം നടത്തിയവര്‍ കണ്ണീരും കയ്യുമായി അലയുകയാണ്. ലോക്കല്‍ നേതാക്കള്‍ അടക്കം അറസ്റ്റിലാവുകയും എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്തിട്ടും. തെറ്റുപറ്റിയെന്ന് പറയാനോ, തെറ്റ് ചെയ്തവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനോ സി.പി.എം തയ്യാറാകുന്നില്ല.
അവരിപ്പോഴും അറസ്റ്റിലായവരെയും ചോദ്യം ചെയ്തവരെയും ന്യായീകരിക്കുകയാണ്. ഇതൊന്നും പൊതുജനത്തിന് വിശ്വാസയോഗ്യമായ നടപടിയല്ലെന്ന് സി.പി.ഐയ്ക്ക് മനസ്സിലായി. പക്ഷെ, സി.പി.എം ഇപ്പോഴും വഞ്ചിയും കൊണ്ട് തിരുനക്കരെ നില്‍ക്കുകയാണ്. ഇങ്ങിനെയാണെങ്കില്‍ മൂന്നാമൂഴത്തില്‍ മുക്കുംകുത്തി വീഴും. ഇക്കാര്യം സി.പി.ഐക്ക് മനസ്സിലായി. അതുകൊണ്ടാണ് തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. അതുണ്ടായില്ലെങ്കില്‍ അവര്‍ യു.ഡി.എഫിനൊപ്പം പോയേക്കും. പഴയപോലെ കോണ്‍ഗ്രസും ലീഗും സി.പി.ഐയും വീണ്ടും ഭരിക്കുന്ന അവസ്ഥയുണ്ടാകും. മലബാറില്‍ വലിയ പ്രതിസന്ധി നേരിടുന്ന സി.പി.എം വെള്ളംകുടിക്കും.
https://www.facebook.com/Malayalivartha


























