ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു

കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ, മഹാത്മാഗാന്ധി സര്‍വ്വകലാശാലയും റെക്കോർഡ് വേഗത്തിൽ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ചരിത്രത്തിൽ ഇടംനേടിയത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ കുതിപ്പെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എം.ജി സര്‍വ്വകലാശാലയും മികവ് ആവർത്തിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം. ജി. സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.
ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് പൂര്‍ത്തീകരിച്ചു. മൂല്യനിര്‍ണയത്തിനുശേഷം ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി തീർത്താണ് ഫലം തയ്യാറാക്കിയത്. ഇതിനായി സര്‍വ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിച്ചത് അഭിമാനകരമെന്ന് മന്ത്രി പറഞ്ഞു.
മൂല്യനിര്‍ണ്ണയ ജോലികള്‍ ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകരേയും ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരേയും പരീക്ഷാവിഭാഗത്തിലെ ജീവനക്കാരേയും ഏകോപനച്ചുമതല നിര്‍വ്വഹിച്ച വൈസ് ചാൻസലർ തൊട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങൾ വരെയുള്ള സർവ്വകലാശാലാ നേതൃത്വത്തിനേയും മന്ത്രി ഡോ. ആർ. ബിന്ദു നിറഞ്ഞ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha