അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത

സമയമാറ്റവും അവസാനം വിവാദത്തിലായി. സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളില്‍ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യു എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാം. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയും. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.
ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
2025-26 അധ്യയന വര്‍ഷത്തില്‍ ശനിയാഴ്ചകളിലെ അധിക പ്രവര്‍ത്തി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ക്ക് (യു പി വിഭാഗം) ആഴ്ചയില്‍ 6 പ്രവൃത്തിദിനം തുടര്‍ച്ചയായി വരാത്ത 2 ശനിയാഴ്ചകളും, 8 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് (ഹൈസ്‌കൂള്‍ വിഭാഗം) ആഴ്ചയില്‍ 6 പ്രവൃത്തിദിനം തുടര്‍ച്ചയായി വരാത്ത 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. 1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ക്ക് ഈ അധ്യയന വര്‍ഷത്തില്‍ അധിക പ്രവൃത്തിദിനങ്ങള്‍ ഇല്ല.
5 മുതല്‍ 7 വരെയുള്ള ക്ളാസുകള്‍ക്ക് ജൂലൈ 26 (26.07.2025), ഒക്ടോബര്‍ 25 (25.10.2025) എന്നീ ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാകും. 8 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ക്ക് ജൂലൈ 26, (26.07.2025), ഓഗസ്റ്റ് 16 (16.08.2025), ഒക്ടോബര്‍ 4 (04.10.2025), ഒക്ടോബര്‍ 25 (25.10.2025), ജനുവരി 3 (03.01.2026), ജനുവരി 31(31.01.2026) എന്നീ ശനിയാഴ്ചകള്‍ അധിക പ്രവൃത്തിദിനമാക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവായി.
അതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയെ പോലീസ് സംരക്ഷിക്കുന്നു എന്ന ആരോപണം ഉയരുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടും നടപടിയെടുക്കാന്‍ കിളിമാനൂര്‍ പൊലീസ് തയാറാകാത്തത്.
സഹഅധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയില്‍ വിദ്യാര്‍ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്‌പെന്‍ഡ് ചെയ്തു. അതേദിവസം ഇവര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
സ്‌കൂള്‍ തുറന്നതോടെ ശാന്തമായ മഴ വീണ്ടും തുടങ്ങി. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. കണ്ണൂരും കാസര്‍കോട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതല്‍ വയനാടു വരെയുള്ള എട്ടുജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്.
ഇടുക്കിയില്‍ മഴ വ്യാപകമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി , പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാറുകളുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശനി ഞായര്‍ ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും അതിശക്തമായ മഴ കിട്ടും. ഞായറാഴ്ച സംസ്ഥാനം മുഴുവനും ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.
കനത്തമഴയില്‍ ബുധനാഴ്ച ആലപ്പുഴ ചന്തിരൂരില്‍ അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനി റോഡിലെ വെള്ളക്കെട്ടില്‍ വീണു. പകുതിയോളം മുങ്ങിയ കുട്ടിയെ അമ്മയാണ് പിടിച്ചുകയറ്റിയത്. മഴ ശക്തമായതോടെ ഇവിടെ റോഡും കുഴികളും തിരിച്ചറിയാന്‍ മാര്‍ഗമില്ല. വാര്‍ത്തയ്ക്ക് പിന്നാലെ കുഴിയ്ക്ക് സമീപം താല്‍ക്കാലിക ബാരിക്കേട് സ്ഥാപിച്ചു. വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഡല്‍ഹിയില്‍ അത്യുഷ്ണമാണ്. താപനില പലയിടങ്ങളിലും 45 ഡിഗ്രി കടന്നു. അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനില്‍ ചിലയിടങ്ങില്‍ താപനില അന്‍പത് ഡിഗ്രിയോടടുത്തു.
കാലവര്‍ഷം ചെറിയ ഇടവേളയിട്ട് തിരിച്ച് വരികയാണ്. നാളെ കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. 14ന് എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. 15ന് എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. ഈ സമയത്ത് 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ പെയ്തിറങ്ങാം.
കേരളത്തിനു മുകളില്‍ പടിഞ്ഞാറ് നിന്നും വടക്കുപടിഞ്ഞാറ് നിന്നുമുള്ള കാറ്റ് തീവ്രവേഗത്തിലാവും. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് ചേര്‍ന്നുള്ള ഒഡീഷയുടെ വടക്കന്‍ തീരം, ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച മുതല്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തി പ്രാപിക്കും. 14 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതി തീവ്ര മഴക്കും ജൂണ്‍ 11 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളം ഉള്‍പ്പെടെയുള്ള കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങി പശ്ചിമ തീരത്തു ഇനിയുള്ള 7-8 ദിവസം പരക്കെ മഴ ലഭിക്കും.
മേയ് 24-നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മേയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ രേഖപ്പെടുത്തി. ഈ ദിവസങ്ങളില്‍ 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. പിന്നീടുള്ള വാരത്തില്‍ മഴയില്‍ കുറവ് രേഖപ്പെടുത്തി. അതായത് ജൂണ്‍ ഒന്നു മുതല്‍ പെയ്ത് തിമിര്‍ക്കാറുളള മഴ നേരത്തെ പെയ്‌തൊഴിഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റര്‍ മഴയാണ്. ഈ ആഴ്ചയില്‍ സംസ്ഥാനത്ത് സാധാരണയായി ലഭിക്കേണ്ടത് 120 മില്ലിമീറ്റര്‍ മഴയാണ്. 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ ആദ്യവാരത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2020-ലാണ്. 155 മില്ലി മീറ്റര്‍ മഴയാണ് 2020-ല്‍ കേരളത്തില്‍ ലഭിച്ചത്. അന്ന് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 420 മില്ലി മീറ്റര്‍. പാലക്കാട് ജില്ലയിലാണ് അന്ന് ഏറ്റവും കുറവ് മഴ ലഭിച്ചത്. 52 മില്ലി മീറ്റര്‍ മാത്രം. ജൂണ്‍ ആദ്യവാരത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് 2023-ലാണ് 40 മില്ലി മീറ്റര്‍ മഴ. ഇത്തവണ നേരത്തെ പെയ്തു എങ്കിലും വര്‍ധന ആറ് മില്ലി മീറ്റര്‍ മാത്രമാണ്.
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മുന്‍ കാലങ്ങളില്‍ മഴ ശക്തമായിരുന്നത്. ഇപ്പോള്‍ അധിക മഴ ലഭിക്കുന്നത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മാറി. 2018-ല്‍ വലിയ പ്രളയം ഉണ്ടായത് ഓഗസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha