ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി

ഇന്ത്യ പാക് സംഘര്‍ഷം വളരെ വേഗം അവസാനിച്ചെങ്കിലും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ശക്തമായി. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാല്‍, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.
ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ലെന്നും ഇറാന്‍ അറിയിച്ചു. അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സിക്കെതിരായ വിമര്‍ശനം ഇറാന്‍ അറിയിച്ചു. ഐഎഇഎയുടെ പ്രമേയം ഇറാന്റെ ആണവ ഊര്‍ജം ശ്രമങ്ങളെ തകര്‍ക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ഇറാന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയിലും അയയാതെ തിരിച്ചടി തുടരുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. അതേസമയം,പടിഞ്ഞാറന്‍ ഇറാനും ടെഹറാനുമിടയില്‍ ഇനി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അവശേഷിക്കുന്നില്ലെന്ന ഇസ്രയേല്‍ അവകാശ വാദം ഉന്നയിച്ചു. ഇസ്രയേലിന്റെ എഫ്-35 യുദ്ധ വിമാനം വീഴ്ത്തിയെന്നും പൈലറ്റ് പിടിയിലായെന്നും ഇറാന്‍ അവകാശപ്പെട്ടു. നേരത്തെ രണ്ടു യുദ്ധ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദത്തിന് പിന്നാലെയാണിപ്പോള്‍ മൂന്നാമത്തെ ഇസ്രയേല്‍ യുദ്ധ വിമാനവും വീഴ്ത്തിയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിലെ കടുത്ത ആശങ്കയില്‍ ഇന്ത്യ. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി.
വലിയ യുദ്ധമായി ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാന്‍ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്. സുഹൃദ് രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ചര്‍ച്ചകള്‍ക്കുള്ള പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.
ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി യാത്ര തിരിക്കും. ഉച്ചകോടിയിലും കൂടുതല്‍ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചാകും. ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം തീര്‍ക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നില്‍ക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്. ഇസ്രയേലിന്റെ നടപടി ഇന്ത്യ അപലപിക്കണമെന്ന് ഇന്നലെ സി പി എം ആവശ്യപ്പെട്ടിരുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ചോദിച്ചു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു എന്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പ്രിയങ്ക ഗാന്ധി നടത്തി. സര്‍ക്കാര്‍ നിലപാട് ലജ്ജാകരവും നിരാശാജനകവും എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒരു ജനത മുഴുവന്‍ തടവിലാക്കപ്പെടുകയും പട്ടിണിയില്‍ ആവുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുമ്പോള്‍ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്‌നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്‍ സേന ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
അതേസമയം യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള ഇറാന്‍ മാധ്യമ വാര്‍ത്തകള്‍ ഇസ്രയേല്‍ നിഷേധിച്ചു. പൂര്‍ണമായും അടിസ്ഥാന രഹിതമായ വാദമെന്നാണ് ഐഡിഎഫ് വക്താവ് എവിക്കെയ് ആഡ്രീ വിശദമാക്കിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ഫോര്‍ഡോയിലെ ആണവ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ ഡ്രോണിനെ ഇറാന്‍ തകര്‍ത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ ഇറാനിലെ പല ഭാഗങ്ങളിലും വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാനിലെ യുഎന്‍ വക്താവ് വിശദമാക്കിയത്. പരിക്കേറ്റവരിലേറെയും സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച രാത്രി ഇസ്രയേലിലെ വന്‍ സുരക്ഷയുള്ള സൈനിക മേഖലയായ ടെല്‍ അവീവിലെ കിര്യ കോപൗണ്ടിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിലെ പെന്റഗണ്‍ എന്ന് വിലയിരുത്തപ്പെടുന്ന മേഖലയാണ് ഇത്. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ വസതികളും പ്രതിരോധ മന്ത്രാലയവും നിര്‍ണായക സൈനിക ഇന്റലിജന്‍സ് യൂണിറ്റുകളുമാണ് ഈ മേഖലയിലുള്ളത്. ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്ത്താന്‍ ഇറാന് സാധിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാന്‍ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍. സുപ്രധാന ഇസ്രായേലി നഗരങ്ങള്‍ ഉന്നമിട്ട് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. 60 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മധ്യപൂര്‍വദേശത്ത് അശാന്തി രൂപപ്പെട്ടു. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിനെ നടുക്കി കൊണ്ടായിരുന്നു ഇറാന്റെ കനത്ത തിരിച്ചടി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 40 ഇസ്രായേലി പൗരന്മാര്‍ക്ക് പരിക്കേറ്റു. ജറുസലേമില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായി. ഇറാന്റെ ആണവ ശാസ്ത്രജ്ഞരും സൈനിക മേധാവികളും അടങ്ങുന്ന ഉന്നത നിരയെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടി ആയാണ് ഇറാന്റെ ആക്രമണം.
അതിനിടെ ഇറാനില്‍ വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാനില്‍ സ്‌ഫോടനശബ്ദം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ നറ്റാന്‍സ് ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ഇസ്രയേല്‍ തകര്‍ത്തു. അറുപത് ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ശേഷിയുള്ള ഭാഗമാണ് ഇത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോയിലും ഇസ്ഫഹാനിലും ഇസ്രായേലിന്റെ ആക്രമണം നടന്നതായി അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആണവ കേന്ദ്രത്തിലെ വൈദ്യുതി, ജനറേറ്റര്‍ സംവിധാനങ്ങളും ഇസ്രയേല്‍ തകര്‍ത്തുവെന്ന് അന്തര്‍ദേശീയ ആറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി അറിയിക്കുന്നു.
ഇറാനിലേക്ക് കൂടുതല്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ മരിച്ചെന്നാണ് ഇറാന്‍ അറിയിക്കുന്നത്. 320 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍ പറയുന്നു. അതേസമയം, ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് പറഞ്ഞു. എന്നാല്‍ ഇറാന്‍ പരിധികള്‍ ലംഘിച്ചു എന്നായിരുന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മറുപടി. സ്ഥിതി രൂക്ഷമായതിന് പിന്നാലെ അറബ് രാഷ്ട്രത്തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. യുഎന്‍ സുരക്ഷ കൗണ്‍സിലും ചേര്‍ന്നു.
യുഎസ് ആണവ ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിനു മുന്‍പ് യുഎസ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയ ഇസ്രയേല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഇറാനിലേക്ക് 200 യുദ്ധവിമാനങ്ങള്‍ അയച്ചു. അതേസമയം, ഇറാനില്‍നിന്നുതന്നെ ആയുധങ്ങള്‍ തൊടുക്കുകയായിരുന്നു അവരുടെ ചാരസംഘടനയായ മൊസാദ്. മാസങ്ങള്‍ മുന്‍പേ മൊസാദ് കമാന്‍ഡോകള്‍ അവിടെയെത്തി താവളങ്ങളൊരുക്കിയിരുന്നു.
നേരത്തേ ഇറാനില്‍വച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് മൊസാദ് ആണെന്നു വ്യക്തമായിട്ടും സ്വന്തം മണ്ണില്‍ മൊസാദ് ഒരുക്കിയ ആക്രമണപദ്ധതി മുന്‍കൂട്ടി അറിയാന്‍ ഇറാനു കഴിഞ്ഞില്ല.
തിങ്കളാഴ്ച തന്നെ ആക്രമണത്തിന്റെ സമയം നിശ്ചയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ മൊസാദിന് അന്തിമ അനുമതി കിട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്റെ ആണവ- സൈനിക കേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചപ്പോള്‍ സൈനിക നേതൃത്വത്തെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുകയായിരുന്നു മൊസാദ്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍ ഒളിപ്പിച്ച വാഹനങ്ങളില്‍ നിന്നാണ് തൊടുത്തത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുക, വ്യക്തികളെ കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. മാസങ്ങളെടുത്ത് പല ഭാഗങ്ങളായി ഇറാനിലെത്തിച്ച ആയുധങ്ങള്‍ അവിടെവച്ച് കൂട്ടിച്ചേര്‍ത്ത് വിന്യസിക്കുകയായിരുന്നു. 2 മൊസാദ് കമാന്‍ഡോകള്‍ ആയുധങ്ങള്‍ സജ്ജമാക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം മാത്രം പറയാതെ മന്ത്രിമാര്‍ പത്രസമ്മേളനങ്ങള്‍ നടത്തിയതും ശ്രദ്ധ മാറ്റാനായിരുന്നു. ഇറാനും യുഎസുമായുള്ള ചര്‍ച്ചകളില്‍ സമ്മര്‍ദം ചെലുത്താനുള്ള തന്ത്രമായി യുദ്ധസൂചനകളെ ഇറാന്‍ തള്ളിയത് ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാക്കി.
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഫോണില്‍ സംസാരിച്ചു. സംഭാഷണം അന്‍പതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ അപലപിച്ച പുട്ടിന്‍, സംഘര്‍ഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം വ്യാപിച്ചാല്‍ പശ്ചിമേഷ്യയില്‍ പ്രവചനാതീതമായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും പുട്ടിന്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താല്‍പര്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. യുക്രെയ്നുമായി ചര്‍ച്ച 22നു ശേഷം തുടരാന്‍ തയാറാണെന്ന് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപിന് വ്‌ലാഡിമിര്‍ പുട്ടിന്‍ ജന്മദിനാശംസയും നേര്‍ന്നു.
ഇറാന്റെ 2 ആണവശാസ്ത്രജ്ഞരെയും സേനാമേധാവിയെയും വധിച്ചുകൊണ്ട് വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിന്റെ സൈനിക കമാന്‍ഡ് കേന്ദ്രങ്ങളിലൊന്നായ കിരിയ കോംപൗണ്ടിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിലേക്കു നീങ്ങിയിരിക്കുന്നു.
കിരിയ കോംപൗണ്ടില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിന്റെ ആസ്ഥാനവും ഏതാനും കമാന്‍ഡ്-കണ്‍ട്രോള്‍ സംവിധാനങ്ങളുമാണുള്ളത്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് അനുമാനം.
എങ്കിലും ഈ പ്രത്യാക്രമണത്തിനു സൈനികമായി പ്രാധാന്യം ഏറെയാണ്. ഇറാന്‍ അയച്ച ഏതാണ്ട് എല്ലാ ഡ്രോണുകളും ഇസ്രയേലിന്റെ പേരെടുത്ത അയണ്‍ ഡോം എന്ന ആകാശപ്രതിരോധകവചം തടഞ്ഞു എന്നതു ശരി തന്നെ.
എങ്കിലും ഇതിനെ ഭേദിച്ചുകൊണ്ട് ഏതാനും മിസൈലുകള്‍ ഇസ്രയേലിലെ കാതലായ സൈനികലക്ഷ്യങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഇറാന്‍ സൈനിക-സാങ്കേതികശക്തി വിളിച്ചറിയിച്ചിരിക്കുന്നു. ഇത്രയും കാലം ഹിസ്ബുല്ലയും ഹൂതികളും അയച്ചിരുന്ന ഡ്രോണുകളെയും റോക്കറ്റുകളെയും അയേണ്‍ ഡോം ഉപയോഗിച്ചു തടയാന്‍ സാധിച്ചിരുന്നതുപോലെ എളുപ്പമല്ല ഇറാന്റെ സൈനികായുധങ്ങളെ തടുക്കുക എന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇറാന്‍ നല്‍കിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ഇസ്രയേല്‍വിരുദ്ധ ചേരിയില്‍നിന്ന് 1970 കളുടെ മധ്യത്തോടെ ഈജിപ്ത് പിന്‍വാങ്ങിയതിനുശേഷം ആദ്യമായി ഇസ്രയേല്‍ ശക്തമായ ഒരു ദേശീയസൈന്യവുമായി നേരിട്ടു കൊമ്പുകോര്‍ത്തിരിക്കുകയാണ്.
ഗറില്ലാസൈന്യങ്ങളില്‍ നിന്നും മിലിഷ്യ ഗ്രൂപ്പുകളില്‍നിന്നും സാധാരണജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലായിരുന്നു ഇതുവരെ ഇസ്രയേലിന്റെ പ്രധാന ശ്രദ്ധ. അതില്‍നിന്നു വ്യത്യസ്തമായി, ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി പൂര്‍ണമായും സൈനികമാണ്. പരസ്പരം സൈനികകേന്ദ്രങ്ങളാണ് ഇരുവരും ആക്രമണങ്ങളില്‍ ലക്ഷ്യമാക്കുന്നത്.
പരസ്പരം അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങളാണെന്നതിനാല്‍ കരയുദ്ധം നടന്നില്ലെന്നു വരാം. പക്ഷേ, മിസൈലുകളും പോര്‍വിമാനങ്ങളും ഉപയോഗിച്ചുള്ള ആകാശയുദ്ധത്തിലേക്കു കാര്യങ്ങള്‍ വഴുതാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha