കാര്യങ്ങള്‍ മാറി മറിയുന്നു... 10 വർഷത്തെ ക്ലിഫ് ഹൗസ് താമസത്തിന് ശേഷം പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞു, മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക യോഗം; മുതിർന്ന നേതാക്കൾ ദില്ലിയിൽ, കെസിക്ക് മുൻതൂക്കം

പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള 10 വർഷത്തെ ക്ലിഫ് ഹൗസിലെ താമസത്തിന് വിരാമമായി. ഇനി മുതൽ തിരുവനന്തപുരം നഗരത്തിലെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലായിരിക്കും അദ്ദേഹം കുടുംബ സമേതം താമസിക്കുക. മരുമകനും മന്ത്രിയുമായിരുന്ന പി.എ. മുഹമ്മദ് റിയാസാണ് വാടക വീടെടുത്തത്. കുടുംബം നേരത്തെ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ പുതിയ വീട്ടിലേക്ക് മാറ്റി. ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിൽ നിന്ന് പശുക്കളെയും മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ക്ലിഫ് ഹൗസിൽ 42.90 ലക്ഷം രൂപ ചെലവിട്ട് തൊഴുത്തും ചുറ്റുമതിലും നിർമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് ആറ് പശുക്കളെയാണ് പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. വീടുമാറ്റം അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെക്കുറിച്ചും അഭ്യൂഹങ്ങളുയർത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി കന്റോൺമെന്റ് ഹൗസായിരിക്കെയാണ് അദ്ദേഹത്തിന്റെ താമസമാറ്റം.
അതേസമയം, പിണറായി പ്രതിപക്ഷ നേതാവായാലും കന്റോൺമെന്റ് ഹൗസ് ഓഫീസ് പ്രവർത്തനങ്ങൾക്ക് മാത്രമായി മാറ്റിവെക്കുമെന്നാണ് സൂചന. അതോ മറ്റാരെങ്കിലും പ്രതിപക്ഷ നേതാവാകുന്നത് കണക്കിലെടുത്ത് കന്റോൺമെന്റ് ഹൗസ് ഒഴിവാക്കിയതാണോയെന്നും സംശയമുയർന്നു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്.
അതേസമയം പുതിയ മുഖ്യമന്ത്രിയില്‍ തീരുമാനമായില്ല. ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ മുരളീധരൻ പറഞ്ഞു. ദീപ ദാസ് മുൻഷി വിളിച്ചെന്നും ഇന്ന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു. ഇന്ന് കാണണം എന്ന് പറഞ്ഞു. എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും ഇന്നിം നാളെയുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം. എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കെ. വി. തോമസിൻ്റെ പുസ്തകത്തെക്കുറിച്ച്, ഇപ്പോൾ സ്ഥാനം പോയില്ലേ എന്നും ഇനി പുസ്തകം എഴുതാമെന്നും മുരളീധരൻ പറഞ്ഞു. തങ്ങൾ ഫീൽില്‍ നിന്ന് മാറുമ്പോൾ പുസ്തകം എഴുതാമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും. പ്രഖ്യാപനം വൈകുന്നതില്‍ വിമര്‍ശനം ശക്തമായതോടെ ഹൈക്കമാന്‍ഡും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇന്നലെയാണ് മുതിർന്ന നേതാക്കൾക്ക് ദില്ലിയിൽ നിന്ന് വിളി വന്നത്. കെസി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കമാൻഡിൻ്റെ നീക്കം ഉണ്ടായത്.
അതേസമയം മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തെച്ചൊല്ലി തർക്കവും വിവാദവും. മകൾ പത്മജ വേണുഗോപാലിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മിൽ അകലാൻ കാരണമെന്ന കെ.വി.തോമസിന്റെ പുസ്തകത്തിലെ പരാമർശമാണ് വിവാദമായത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കരുണാകരനും ഹൈക്കമാൻഡും തമ്മിലുള്ള ഭിന്നതയ്ക്ക് ആധാരമെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കെ.വി.തോമസ് നന്ദിയില്ലാത്തയാളാണെന്നും ബിജെപി നേതാവ് കൂടിയായ പത്മജ പറഞ്ഞു.
അതേസമയം, താൻ വിവാദങ്ങൾക്കില്ലെന്നും പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും കെ.വി.തോമസ് പറഞ്ഞു. ചെറുപ്പം മുതൽ താൻ എഴുതിവരുന്ന ഡയറിക്കുറിപ്പുകൾ ആധാരമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇത് തന്റെ അനുഭവങ്ങളാണ്. കരുണാകരന്റെ കുടുംബത്തോട് വലിയ കടപ്പാടുണ്ട്. പത്മജയെയോ മുരളീധരനെയോ വേദനിപ്പിക്കാൻ ബോധപൂർവ്വം ഒന്നും എഴുതിയിട്ടില്ല. ഒരു വിവാദത്തിനുകൂടി താൻ താൽപര്യപ്പെടുന്നില്ലെന്നും തോമസ് കൂട്ടിച്ചേർത്തു.
പുസ്തകത്തിൽ പറയുന്നത്:
‘അന്നുണ്ടാക്കിയ ലിസ്റ്റിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് എഴുതിച്ചേർത്തു. അത് കണ്ടുപിടിച്ച ലീഡർ വിരുദ്ധ കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയെ ഈ വിവരം അറിയിക്കുകയും സോണിയാ ഗാന്ധി തന്റെ പേര് വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയത്. സ്ഥാനാർത്ഥി നിർണയത്തിൽ പത്മജയുടെ പേരില്ലാത്തതുകൊണ്ടുതന്നെ പല പ്രാവശ്യം ചർച്ചയിൽ നിന്ന് ലീഡർ ഇറങ്ങിപ്പോയി. ചർച്ച വഴിമുട്ടിയപ്പോൾ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയവർ എന്നോട് പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചു.
പത്മജയുടെ കാര്യം ഞാൻ സോണിയാജിയോട് സംസാരിച്ചപ്പോൾ, അവർ എന്നോട് കയർത്തു. ‘‘തോമസിന്റെ സാന്നിധ്യത്തിൽ പത്മജയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവർ കുടുംബിനിയാണെന്നല്ലേ അന്ന് കരുണാകരൻ പറഞ്ഞത്, പിന്നെന്തിനാണ് ഇപ്പോൾ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്.’’ ഇക്കാര്യത്തിലാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിൽ വലുതായി അകലുന്നത്. കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയയ്ക്ക് യോജിപ്പില്ലായിരുന്നു. യുഡിഎഫ് സർക്കാരിന്റെ സുഗമമായ നിലനിൽപ്പിന് വേണ്ടിയാണ് അന്ന് ഹൈക്കമാൻഡ് അതിന് വഴങ്ങിയത്.’
അതേസമയം പത്മജയുടെ പ്രതികരണം ഇങ്ങനെയാണ്
‘കരുണാകരനെ വിമർശിക്കാൻ കെ.വി.തോമസ് പത്ത് ജന്മം ജനിക്കണം. കരുണാകരൻ ക്ഷീണിതനായപ്പോൾ വാർത്തകൾ എ.കെ.ആന്റണിക്ക് ചോർത്തി നൽകി തോമസ് ചതിക്കുകയായിരുന്നു. ഞാൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ തന്നെയാണ് അത് വേണ്ടെന്ന് വച്ചത്. പുസ്തകം വിറ്റുപോകാന്‍ എന്ത് വൃത്തികേടും എഴുതുന്ന രീതി നിർത്തണം. തോമസ് ഇനിയും ഇത്തരത്തിൽ തുടർന്നാൽ പഴയ ചരിത്രങ്ങൾ ഞാൻ വിളിച്ചുപറയും എന്നും പത്മജ പറഞ്ഞു.
"https://www.facebook.com/Malayalivartha
























