തല പിളർത്തിയവന്റെ കാക്കി കത്തിക്കാൻ A.D തോമസ്..! വിജയൻറെ ഗണ്‍മാനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ചിരിക്കും...!

നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധക്കാരുടെ തല അടിച്ചുപൊളിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ഒടുവില്‍ കാലം കാത്തുവെച്ച തിരിച്ചടി ലഭിക്കുന്നു. അന്ന് മുഖ്യമന്ത്രി 'രക്ഷാപ്രവര്‍ത്തനം' എന്ന് വിളിച്ച് ന്യായീകരിച്ച ക്രൂരമായ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമായി. നിലവിലെ ആലപ്പുഴ എംഎല്‍എ എ.ഡി തോമസിനെ തെരുവിലിട്ട് തല്ലിയ കേസില്‍ പുനരന്വേഷണം ആരംഭിക്കുന്നതോടെ ആഭ്യന്തര വകുപ്പിലെ ഈ 'ഗുണ്ടായിസം' നടത്തിയവര്‍ അഴികള്‍ക്കുള്ളിലാകാന്‍ സാധ്യതയേറെയാണ്. മനോരമ ന്യൂസ് ചാനലാണ് ഇത്തരമൊരു വാര്‍ത്ത പുരത്തുവിട്ടത്.
മര്‍ദ്ദനത്തില്‍ വീഴ്ചയില്ലെന്നും അത് വെറും ഡ്യൂട്ടിയുടെ ഭാഗമാണെന്നും പറഞ്ഞ് പഴയ സര്‍ക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് എ.ഡി തോമസ് ഉടന്‍ പരാതി നല്‍കും. മര്‍ദ്ദനമേറ്റവരുടെ പ്രതീകമായാണ് താന്‍ ആലപ്പുഴയില്‍ മത്സരിച്ചതെന്നും, പൊലീസിന്റെ അതിക്രമത്തിനെതിരെയുള്ള ജനവിധിയാണിതെന്നും തോമസ് പ്രതികരിച്ചു. 'അവരോട് വ്യക്തിപരമായ വിരോധമില്ല, കണ്ടാല്‍ ചായ കുടിക്കും, പക്ഷേ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം' - തോമസ് വ്യക്തമാക്കുന്നു.
2023-ല്‍ നടന്ന നവകേരള യാത്രയ്ക്കിടയില്‍ കണ്ണൂരിലും ആലപ്പുഴയിലും അരങ്ങേറിയത് സമാനതകളില്ലാത്ത പോലീസ് ഗുണ്ടായിസമായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാന്‍മാര്‍, എസ്‌കോര്‍ട്ട് വാഹനത്തില്‍ ഒളിപ്പിച്ചു വെച്ച വടിയുമായി പുറത്തിറങ്ങിയാണ് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല തല്ലിക്കീറിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന് ആളുകളെ മര്‍ദ്ദിക്കുന്നത് ഏത് പോലീസ് മാന്വലില്‍ ഉള്ളതാണെന്ന ചോദ്യത്തിന് അന്ന് മറുപടിയുണ്ടായിരുന്നില്ല.
സാധാരണ ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാവുന്നതുമായ പ്രത്യേകതരം ദണ്ഡാണ് ഗണ്‍മാന്‍ സന്ദീപും സംഘവും ഉപയോഗിച്ചത്. പോലീസ് മാന്വലിന് വിരുദ്ധമായ ഇത്തരം ആയുധങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടന്നത് വലിയ ചട്ടലംഘനമായിരുന്നു. ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചും ഇവര്‍ തങ്ങളുടെ പ്രതാപം കാണിച്ചിരുന്നു. മുഖ്യമന്ത്രി ഇവരെ പരസ്യമായി ന്യായീകരിച്ചതോടെ ഈ ഉദ്യോഗസ്ഥര്‍ക്ക് ആരും ചോദിക്കാനില്ലെന്ന ധാരണയായി.
എന്നാല്‍ ഭരണം മാറുകയും അന്നത്തെ ഇരയായിരുന്ന എ.ഡി തോമസ് എംഎല്‍എയായി സഭയിലെത്തുകയും ചെയ്തതോടെ കഥ മാറി. സ്വന്തം പദവി മറന്ന് ക്രിമിനല്‍ സംഘത്തെപ്പോലെ പെരുമാറിയ ഗണ്‍മാന്‍മാര്‍ക്ക് ഇനി കാക്കി ഊരി വീട്ടിലിരിക്കേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ കേസില്‍ വന്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കല്‍ പൊലീസ് നീക്കുന്നതിനിടെയാണ് ഗണ്‍മാന്‍ കാറില്‍നിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയില്‍ അടിച്ചത്. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ടയാള്‍ പിന്നിലുള്ള കാറില്‍നിന്നിറങ്ങിയാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്.
സന്ദീപ് ഉള്‍പ്പെടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരും മര്‍ദിക്കാന്‍ ഒപ്പം കൂടി.പൊലീസുകാര്‍ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാന്‍ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗണ്‍മാന്‍ ഉപയോഗിച്ചത്. പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടക്കുന്നുവെന്ന ഗുരുതരമായ ചട്ടലംഘനവും ഇവിടെ സംഭവിച്ചു.
അതേസമയം കേരളത്തില്‍ ഭരണമാറ്റത്തിന് പിന്നാലെ പൊലീസ് സേനയില്‍ അടിമുടി അഴിച്ചുപണിക്ക് കളമൊരുങ്ങുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിനെ ആശ്രയിച്ച് പൊലീസ് ആസ്ഥാനം മുതല്‍ ലോക്കല്‍ സ്റ്റേഷനുകള്‍ വരെ വിപുലമായ സ്ഥാനചലനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ എ.ഡി.ജി.പി മുതല്‍ എസ്.ഐ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സമഗ്രമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കസേരകള്‍ ഉറപ്പിക്കാനായുള്ള തിരക്കിട്ട ചരടുവലികള്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോള്‍ സജീവമാണ്.
നിലവിലെ ഡി.ജി.പി റാവാഡ ചന്ദ്രശേഖറിന് 15 മാസത്തെ സര്‍വീസ് കൂടി ബാക്കിയുണ്ട്. സുപ്രീംകോടതി വിധിപ്രകാരം പൊലീസ് മേധാവി സ്ഥാനത്ത് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കാലാവധി നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ 2027 ജൂലൈ വരെ അദ്ദേഹത്തിന് തുടരാന്‍ സാധിക്കുമെങ്കിലും പുതിയ സര്‍ക്കാരിന്റെ നയം നിര്‍ണ്ണായകമാകും. സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം എന്നിവരാണ് ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍. മനോജ് ഏബ്രഹാമിന് അഞ്ച് വര്‍ഷം സര്‍വീസ് ബാക്കിയുള്ളത് അദ്ദേഹത്തിന് അനുകൂലഘടകമാണ്. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളില്‍പ്പെട്ട എം.ആര്‍ അജിത്കുമാറും പട്ടികയിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് തഴയപ്പെട്ട യോഗേഷ് ഗുപ്തയെ പ്രധാന ചുമതലയിലേക്ക് തിരികെ എത്തിക്കാന്‍ പുതിയ സര്‍ക്കാര്‍ താല്പര്യപ്പെട്ടേക്കും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേഷിനും സ്ഥാനചലനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പകരം പി. വിജയന്‍ അല്ലെങ്കില്‍ ദിനേന്ദ്ര കശ്യപ് എന്നിവര്‍ക്ക് ക്രമസമാധാന ചുമതല ലഭിച്ചേക്കാം. പി. വിജയനെ ക്രമസമാധാന ചുമതലയിലേക്ക് പരിഗണിച്ചാല്‍ ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയാക്കാനാണ് സാധ്യത. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനകള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പത്ത് വര്‍ഷമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ആംഡ് പൊലീസ് ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ തുടരുന്നവരുടെ പട്ടിക സംഘടനകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇവരെ കൂട്ടത്തോടെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് മാറ്റാനും പകരം കഴിഞ്ഞ ഭരണകാലത്ത് അകാരണമായി ജില്ലകള്‍ക്ക് പുറത്തേക്ക് സ്ഥലം മാറ്റപ്പെട്ടവരെ തിരികെ നിയമിക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ എ.ആര്‍ ക്യാമ്പ്, കമ്മീഷണര്‍ ഓഫീസ്, കണ്‍ട്രോള്‍ റൂം തുടങ്ങിയ ഇടങ്ങളില്‍ റൈറ്റര്‍ തസ്തികകളിലിരിക്കുന്ന ഇടത് സംഘടനക്കാരായ ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെയെല്ലാം കൂട്ടത്തോടെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് കെട്ടുകെട്ടിക്കാനാണ് നീക്കം.
ഭരണം മാറിയതോടെ ഗണ്‍മാന്‍മാരെ ചുറ്റിപ്പറ്റിയുള്ള ധൂര്‍ത്തിനും അന്ത്യമാകുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി സിപിഎം നേതാക്കള്‍ക്ക് വാരിക്കോരി നല്‍കിയിരുന്ന ഗണ്‍മാന്‍ പടയെ പോലീസ് ആസ്ഥാനത്തേക്ക് തിരിച്ചുവിളിക്കാന്‍ നടപടി തുടങ്ങി. ഇ.പി ജയരാജന്‍, പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ക്കും പരാജയപ്പെട്ട ഒരു മുന്‍ കൗണ്‍സിലര്‍ക്ക് വരെ നല്‍കിയ ഗണ്‍മാന്‍ സുരക്ഷയും റദ്ദാക്കും. ഏകദേശം അഞ്ഞൂറോളം പോലീസുകാരാണ് ഇത്തരത്തില്‍ നേതാക്കള്‍ക്ക് പിന്നാലെ നടക്കുന്നത്. ഇവരെയെല്ലാം ക്രമസമാധാന ചുമതലയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് തീരുമാനം. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും ആരെന്ന് ഉറപ്പാകുന്നതിന് മുന്‍പേ തങ്ങളുടെ ഇഷ്ടക്കാരെ ഗണ്‍മാന്‍മാരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും സമ്മര്‍ദ്ദം മുറുകുന്നുണ്ട്.
https://www.facebook.com/Malayalivartha
























