തിരുവനന്തപുരത്ത് ജീവനക്കാരെ പൂട്ടിയിട്ട് വില്ലേജ് ഓഫീസിന് തീയിട്ടു

തമിഴ് നാട് അതിര്‍ത്തിയോട്‌ചേര്‍ന്നുള്ള വെള്ളറട വില്ലേജ് ഓഫീസില്‍ ഹെല്‍മറ്റ് ധരിച്ച് അതിക്രമിച്ച് കടന്ന അജ്ഞാതന്‍ ജീവനക്കാരെ പൂട്ടിയിട്ടശേഷം ഓഫീസിന് തീയിട്ടു. വില്ലേജ് ഓഫീസറുള്‍പ്പെടെ അഞ്ചുജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഓഫീസിലെ ഫയലുകളും റെക്കാഡുകളും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഫര്‍ണിച്ചറും കത്തി നശിച്ചു. ഇന്ന് രാവിലെ 11.30-നാണ് നാടാകെ ഭീതി പരത്തിയ ഈ സംഭവമുണ്ടായത്.
വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വെള്ളറട ആനപ്പാറ ജംഗ്ഷനില്‍ ശിശുമന്ദിരത്തിനും ഹോമിയോ ആശുപത്രിയ്ക്കും സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ.് വില്ലേജ് ഓഫീസര്‍ മോഹനന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ , ഫീല്‍ഡ് അസിസ്റ്റന്റുമാരായ വേണുഗോപാല്‍, പ്രഭാകരന്‍നായര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പുക ശ്വസിച്ച് ശ്വാസം മുട്ടലനുഭവപ്പെട്ട പാര്‍ട്ട് ടൈം സ്വീപ്പര്‍ വിജയമ്മയും ചികിത്സതേടിയിട്ടുണ്ട്. വേണുഗോപാലിനാണ് ഗുരുതരമായി പൊള്ളലേറ്റത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍നിന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വില്ലേജ് ഓഫീസില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പൊക്കം കുറഞ്ഞ യുവാവ് ഇപ്പോള്‍ ഒരു വേല കാണിച്ചുതരാമെന്ന് ആക്രോശിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന ബാഗ് തറയില്‍ വച്ചു. എന്താണെന്ന് അറിയാതെ ജീവനക്കാര്‍ അന്തംവിട്ടിരിക്കെ കൈയ്യില്‍ കരുതിയിരുന്ന പൊതിയില്‍നിന്ന് ഒരു കുപ്പിയെടുത്ത് പെട്രോളോ ഡീസലോ പോലുള്ള ഒരു ദ്രാവകം മുറിയ്ക്കുള്ളില്‍ തൂകി. ജീവനക്കാര്‍ക്ക് തടയാനാകുംമുമ്പ് ഇയാള്‍ അതിന് തീ കൊടുക്കുകയും ചെയ്തു. അതോടെ തീ ആളിപ്പടര്‍ന്നു. ജീവനക്കാര്‍ അലറിവിളിച്ചു. രക്ഷപ്പെടാനും തീയണയ്ക്കാനുമുള്ള ശ്രമത്തിനിടെയാണ് ജീവനക്കാരില്‍ പലര്‍ക്കും പൊള്ളലേറ്റത്. ചില ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടര്‍ന്നു.
അതിനിടെ തീ കൊളുത്തിയ അജ്ഞാതന്റെ പാന്‍സിലും ഷൂസിലും തീ പടര്‍ന്നു.അതോടെ ഇയാള്‍ ബാഗുമായി പുറത്തേക്ക് ചാടി. ഉടന്‍തന്നെ, നിന്നെയൊക്കെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഓഫീസ് വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടു. അതോടെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങി രക്ഷപ്പെടാന്‍ കഴിയാതെയായി. മനസാന്നിദ്ധ്യം വീണ്ടെടുത്ത ജീവനക്കാര്‍ ആളി പടര്‍ന്ന തീ കെടുത്താനായി വെള്ളം ഒഴിച്ചെങ്കിലും മുഴുവനായും കെടുത്താനായില്ല. അതിനിടെ തീ ഓഫീസിനുള്ളില്‍ ആകമാനം ആളിപ്പടര്‍ന്നു. മേശപ്പുറത്തും അലമാരയിലും സൂക്ഷിച്ച ഫയലുകളിലേക്ക് പടര്‍ന്ന തീ കെടുത്താനുളള ശ്രമത്തിനിടെയാണ് ചില ജീവനക്കാര്‍ക്ക് പൊള്ളലേറ്റത്.
തീപിടിത്തമുണ്ടായ ഉടന്‍ ഓഫീസില്‍ സ്‌ഫോടന ശബ്ദമുണ്ടായതായും പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും കരമൊടുക്കാനും മറ്റുമെത്തിയ നിരവധിപേര്‍ സംഭവ സമയത്ത് വില്ലേജ് ഓഫീസിലുണ്ടായിരുന്നു. സംഭവം കണ്ടയുടന്‍ ഇവര്‍പുറത്തേക്കോടി രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. ജീവനക്കാര്‍ ഓഫീസിലെ ടോയ്‌ലറ്റില്‍ അഭയം തേടി. വെള്ളം തുറന്നുവിടുകയും ചെയ്തു. അതിനിടെ വന്‍ജനാവലി സംഭവമറിഞ്ഞ് ഓഫീസിനുമുന്നില്‍ തടിച്ചുകൂടി. പഞ്ചായത്തംഗം തങ്കപ്പന്‍നായരും നാട്ടുകാരും ചേര്‍ന്നാണ് വാതില്‍ തുറന്ന് ജീവനക്കാരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. പൊള്ളലേറ്റ ജീവനക്കാരെ ആദ്യം വെള്ളറട പി.എച്ച് സെന്ററിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓഫീസിലെ കമ്പ്യൂട്ടറും നിരവധി ഫയലുകളും കത്തിനശിച്ചിട്ടുണ്ട്.വെള്ളറടയില്‍ നിന്ന് പൊലീസും നെയ്യാറ്റിന്‍കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് പൂര്‍ണമായും തീ കെടുത്താനായത്. റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. വില്ലേജ് ഓഫീസിന്റെയോ ജീവനക്കാരുടെയോ പ്രവര്‍ത്തനത്തോടുള്ള അതൃപ്തിയോ മറ്റ് ഏതെങ്കിലും കാരണങ്ങളാണോയെന്നും പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും ആരംഭിച്ചിട്ടുണ്ട്. തീയിട്ടയാളെ ഇതുവരെ കണ്ടെത്താനായില്ല.ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശ വാസികള്‍ പറയുന്നു.
സംഭവത്തിനുപിന്നില്‍ ഒന്നില്‍കൂടുതല്‍ പേര്‍ ഉണ്ടോയെന്ന കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണോ അതോ ജീവനക്കാരോടുള്ള വിരോധംകൊണ്ടാണോ കൃത്യം നടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























