ഈ കുരുന്നുകളോടുവേണമായിരുന്നോ ക്രൂരത; മധുരം കാമത്തിന്റെ വിഷം പുരണ്ടതാണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോയി, പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞ് യത്തീംഖാനയിലെ കുരുന്നുകള്‍

അത്രയൊന്നും മധുരം നുണയാന്‍ ഭാഗ്യമുള്ള ജന്മങ്ങളായിരുന്നില്ല ഈ കുരുന്നുപെണ്‍കുട്ടികള്‍. അതുകൊണ്ടുതന്നെ ആരെങ്കിലും സ്നേഹത്തില്‍ പൊതിഞ്ഞ് മധുരം നീട്ടുമ്പോള്‍ അത് വാങ്ങാന്‍ ഈ കുട്ടികള്‍ ഓടിയെത്തും. മധുരം കാമത്തിന്റെ വിഷം പുരണ്ടതാണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോയി. വയനാട് കല്‍പ്പറ്റക്കടുത്തുള്ള യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് പെണ്‍കുട്ടികളെയാണ് മിഠായി നല്‍കി വശീകരിച്ചശേഷം പീഡിപ്പിച്ചതെന്ന് ഒരു പ്രമുഖ പത്രത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികളില്‍ പലര്‍ക്കും രക്ഷിതാക്കളില്ല. സാമ്പത്തികവും ഇല്ല. അതുകൊണ്ട്തന്നെ ഇവരെ എളുപ്പത്തില്‍ വശീകരിക്കാന്‍ നരാധമന്മാര്‍ക്ക് കഴിഞ്ഞു. തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ലൈംഗികപീഡനമാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്തത്രയും നിഷ്‌കളങ്കരായ ആ കുട്ടികള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
'ട്യൂഷന്‍ക്ളാസ് കഴിഞ്ഞ് മിഠായി വാങ്ങാനാണ് ഞങ്ങള്‍ ആ കടയിലെത്തിയത്. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും മിഠായി തരാറുണ്ടായിരുന്നു. പൈസ ഇല്ലാതെ തന്നെ തരും. ഒരു ദിവസം ബ്ളാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള കറുത്ത് നല്ല ശക്തിയുള്ള അയാള്‍ എന്നെ ബലംപ്രയോഗിച്ച് കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്റെ കൂട്ടുകാരികളും പുറകെ വന്നു. അയാളെ കൂടാതെ വേറെ നാലുപേര്‍ കൂടി അവിടെയെത്തി. പെട്ടെന്ന് അവര്‍ വാതിലടച്ച് കുറ്റിയിട്ടു. എന്തോ ഒരു ദ്രാവകം കുടിക്കാന്‍ തന്നു. പിന്നെ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് ഊരിപ്പിച്ചു. പിന്നെ ഉപദ്രവിച്ചു. ഒച്ചവെച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു. കഴുത്തിലും നെഞ്ചത്തുമെല്ലാം കുത്തിപ്പിടിച്ചു. അവര്‍ ഞങ്ങളെ മാറിമാറി ഉപദ്രവിച്ചു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ചിത്രങ്ങള്‍ എടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പിടാത്ത ഫോട്ടോ കാണുമെന്ന് പേടിച്ച് അവര്‍ വിളിച്ചപ്പോഴൊക്കെ പിന്നെയും പോകേണ്ടിവന്നു''. പന്ത്രണ്ടോ പതിമൂന്നോവയസ്സുമാത്രം പ്രായമുള്ള ആ ഇളം കുരുന്നുകള്‍ പി കെ ശ്രീമതി എംപിയോട് മനസ്സുതുറന്നു. യത്തീംഖാനക്ക് മുമ്പിലെ കച്ചവടക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ കുരുന്നുകളെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയത്. നാലുപേര്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനികളും മൂന്നുപേര്‍ എട്ടാം ക്ളാസിലും. ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് ഈ കുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കിയത്. സ്‌കൂളിന് നേരെ മുമ്പിലുള്ള ചായക്കടയും തൊട്ടടുത്ത മറ്റൊരു ചായക്കടയുമാണ് പീഡനകേന്ദ്രം.
തങ്ങളെ മാറി മാറി പീഡിപ്പിച്ചതായി കുട്ടികള്‍ ശ്രീമതിയോട് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി പീഡനം തുടര്‍ന്നു. ഭയം കാരണം ആരോടും പറഞ്ഞില്ല. വെള്ളിയാഴ്ച ഒരു പെണ്‍കുട്ടിയെ ഈ ഹോട്ടലില്‍ യത്തീംഖാനയിലെ ജീവനക്കാരന്‍ കണ്ടു. അദ്ദേഹം അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥാപനത്തില്‍ നടത്തിയ കൌണ്‍സലിങ്ങിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ നാലിന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറുപേരെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























