കല്‍പ്പറ്റ അനാഥാലയത്തിലെ വിദ്യാര്‍ത്ഥികളുടെ പീഡനക്കേസ് പ്രതി മുട്ടില്‍ നാസറിനെച്ചൊല്ലി രാഷ്ട്രീയത്തര്‍ക്കം

കല്‍പ്പറ്റ യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികളുടെ പീഡനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള മുട്ടില്‍ നാസറിനെക്കുറിച്ച് രാഷ്ട്രീയത്തര്‍ക്കം. നാസറിനുവേണ്ടി ഇടതുപക്ഷത്തെ പ്രമുഖരാണ് ആദ്യം രംഗത്തെത്തിയത് എന്ന യു.ഡി.എഫ് ആരോപണത്തെ ശക്തമായി സി.പി.എം ജില്ലാ സെക്രട്ടറി എതിര്‍ക്കുന്നു.
നാസറിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ല, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പാളയത്ത്, പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. എല്‍.ഡി.എഫിലും സജീവമായിരുന്നു; ഇതാണ് സി.പി.എം നിലപാട്.
കേസില്‍ സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിട്ടും, യത്തീംഖാനാ അധികൃതരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യത്തീംഖാനയില്‍നിന്ന് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ അടുത്തുള്ള കടയില്‍ നിത്യസന്ദര്‍ശകരാകുന്നത് ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. യത്തീംഖാനയുടെ സെക്യൂരിറ്റിയോട് നാട്ടുകാരില്‍ ചിലര്‍ ഇക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന്, സെക്യൂരിറ്റി ജീവനക്കാരന്‍ രഹസ്യമായി നിരീക്ഷിച്ചു. കടകളിലെത്തുന്നത് ഉന്നത സമുദായ പ്രമാണിമാരുടെ മക്കളും, ഒരു രാഷ്ട്രീയ പ്രമുഖനുമാണ്. ജീവനക്കാരന്‍ കുട്ടികളോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല.
ഇതിനെത്തുടര്‍ന്ന് ഈ വിഷയം യത്തീംഖാന ഭാരവാഹികളെ അറിയിക്കുകയും രഹസ്യമായി പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ കുട്ടികളെ കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ പീഡനകഥകളുടെ ചുരുളഴിഞ്ഞു. മിഠായിയും, ജ്യൂസും കൊടുത്ത് കുട്ടികളെ അനുനയത്തില്‍ വളച്ചെടുക്കാനുള്ള ശ്രമമായിരുന്നു ആദ്യം. കുട്ടികള്‍ക്കു കൊടുത്ത മിഠായി മയക്കുവാന്‍ വരെ ഉദ്ദേശിച്ചുള്ളതായിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെ ബലാത്സംഗം. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വീണ്ടും വീണ്ടും അവരെ പീഡിപ്പിച്ചു.
പേടിച്ചരണ്ട കുട്ടികള്‍ സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ദിനംപ്രതി പീഡനം തുടര്‍ന്നു. രണ്ടുമാസത്തോളം ലൈംഗിക പീഡനം നടന്നുവെന്ന വ്യക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച പോലീസ് എല്ലാ രാഷ്ട്രീയ ഇടപെടലുകളെയും തട്ടിമാറ്റി പ്രതികളെ അകത്താക്കിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഇന്നും പകല്‍മാന്യന്മാരെ പോലെ നാട്ടില്‍ സുഖമായി കഴിയുമായിരുന്നു.
https://www.facebook.com/Malayalivartha


























