വി.എം സുധീരനുശേഷം വി.ഡി സതീശനോ കെ.മുരളീധരനോ?

തികച്ചും അപ്രതീക്ഷിതം. വി.എം സുധീരന്റെ രാജി നാടകീയമായി. തര്‍ക്കങ്ങളും വിവാദങ്ങളും കത്തിയാളിയ കാലഘട്ടം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മാനസികമായി ഏറെ അകലത്തിലായിരുന്നു വി.എം സുധീരന്‍. ആദര്‍ശത്തിന്റെ നല്ല പ്രതിച്ഛായയുണ്ടായിരുന്ന സുധീരനെ കേരളത്തില്‍ കെ.പി.സി.സി പ്രസിഡന്റായി അവതരിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ പിന്തുണയ്ക്കുന്നത് വി.ഡി സതീശനെ.
ഗ്രൂപ്പിനതീതമായി നിയമിക്കപ്പെട്ട സുധീരന്‍ ഒടുവില്‍ സ്വന്തം ഗ്രൂപ്പ് രൂപീകരിക്കാനുളള ശ്രമങ്ങളിലായിരുന്നു.
ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ശക്തനായി മാറുകയാണ് കെ.മുരളീധരന്‍. ഒപ്പം കോണ്‍ഗ്രസിന്റെ ജനകീയ മുഖമായും. എം.എല്‍.എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മുരളീധരന്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും ശക്തനായിരിക്കുകയാണ്. സ്വന്തമായി ഗ്രൂപ്പുണ്ടാക്കുകയെന്നതാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുരളീധരനും ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാണ്. കോഴിക്കോടുള്ള വ്യക്തിബന്ധങ്ങളും തിരുവനന്തപുരത്തെ പ്രവര്‍ത്തന മികവും ഒപ്പം കെ.കരുണാകരന്റെ മകനെന്ന പരിഗണനയും കൂടിയാകുമ്പോള്‍ മുരളീധരന് ഈ ലക്ഷ്യം അനായാസമായി നേടാം.
ലോ അക്കാദമി വിഷയത്തില്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ നടത്തിയ നിരാഹാര സമരം മുരളീധരന് നല്‍കുന്ന പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. അതും ബി.ജെ.പിക്ക് ശേഷം മാത്രം സമരം തുടങ്ങിയെന്ന നാണക്കേട് പേറുന്ന പ്രതിപക്ഷത്തിനിടയില്‍. അതേസമയം ഈ വിഷയത്തില്‍ മുരളീധരന്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ അസ്വസ്ഥരാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ പൂര്‍ണ സഹകരണം ഈ സമരത്തില്‍ മുരളീധരന് ലഭിച്ചെന്നും പറയാനാകില്ല.
മുരളി ശക്തനാകുന്നതിന്റെ അപകടം മനസിലാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് മുരളീധര അനുകൂലികളുടെ ആരോപണം. കൊടിവച്ച കാറില്‍ പറക്കുന്നുണ്ടെന്നതല്ലാതെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. രമേശിന് ലഭിക്കുന്നതിനേക്കാള്‍ ജനശ്രദ്ധ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്നുമുണ്ട്. ഇതില്‍ രമേശ് ചെന്നിത്തല നേരത്തെ തന്നെ അസ്വസ്ഥനാണ്. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുമായി വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തില്‍. ഇതിനിടയില്‍ മുരളീധരന്‍ കൂടി വളരുന്നത് തന്റെ സ്ഥാനത്തിന് വെല്ലുവിളിയാകുമെന്ന് രമേശിനറിയാം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തന്നോടുള്ള വിരോധവും രമേശ് ചെന്നിത്തലയെ അലട്ടുന്നുണ്ട്. മുരളീധരന്‍ എല്ലാവര്‍ക്കും സ്വീകാര്യനാകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.
ജനകീയ മുഖം വീണ്ടെടുത്ത മുരളീധരന്‍ തന്നെയാണ് കുറച്ചു ദിവസമായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറിയിരിക്കുന്നത്. ബി.ജെ.പി രാഷ്ട്രീയമായി മുതലാക്കിയ ലോ അക്കാദമി സമരത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തത് കൈപിടിച്ചുയര്‍ത്തിയത് കെ. മുരളീധരനാണെന്നതില്‍ സംശയമില്ല. ഇതൊക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ മുരളീധരന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതും. ഇതെല്ലാം തന്നെ പാര്‍ട്ടിക്കുള്ളില്‍ മുരളീധരന് സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അളവറ്റ പിന്തുണയും മുരളിക്ക് പുതിയ മുഖം നല്‍കുന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് പദവി വി.ഡി സതീശന് നല്‍കിയപ്പോള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് അന്ന് എല്ലാവരും അതിനെ വിലയിരുത്തിയത്. കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായി ചലിപ്പിക്കാന്‍ കഴിയുന്ന നേതാവായാണ് വി.ഡി സതീശനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി സംവാദത്തിലൂടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ ശക്തമായ വാദമുഖങ്ങള്‍ നിരത്തി സതീശന്‍ നിഷ്പ്രഭനാക്കുന്നത് കേരളം കണ്ടിരുന്നു.
മാധ്യമ ചര്‍ച്ചകളിലും നിയമസഭയിലും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ സതീശന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ജാഗ്രതയും പലകുറി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
'പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകും. യു.ഡി.എഫ് സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് കോണ്‍ഗ്രസാണ്. അക്കാര്യം മനസില്‍ വെച്ചുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം യഥാസമയം കൈക്കൊള്ളുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന വ്യക്തിത്വമായാണ് വി.ഡി.സതീശനെ നേതൃത്വം വിലയിരുത്തുന്നത്.
പാര്‍ട്ടിയെക്കുറിച്ചായാലും സര്‍ക്കാരിനെക്കുറിച്ചായാലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സതീശന്‍ മടിക്കാറില്ല. നെല്ലിയാമ്പതി, ആറന്മുള വിഷയങ്ങളില്‍ സതീശന്‍ ഉയര്‍ത്തിയ വാദങ്ങള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.
https://www.facebook.com/Malayalivartha


























