ഹാദിയയുടെ പിതാവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് രാഹുല്‍ ഈശ്വര്‍

ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് രാഹുല്‍ ഈശ്വര്‍. അനുവാദമില്ലാതെ വിഡിയോ എടുത്തെന്നാരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ വൈക്കം പൊലീസില്‍ നല്‍കിയ പരാതിയെ സ്വാഗതം ചെയ്യുന്നു. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് കുടുംബത്തിലെ രണ്ടുപേരാണ്. താന്‍ ചിത്രീകരിച്ച വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണച്ചുമതലയുള്ള റിട്ട. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന് സമര്‍പ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഫേട്ടോയും വിഡിയോയും പകര്‍ത്തിയത് അശോകന്റെ സാന്നിധ്യത്തിലാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച് വാര്‍ത്ത വന്നതില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചിരുന്നു. ഹാദിയയുടെ അമ്മയുടെ ഒന്നരമിനിറ്റ് കരച്ചില്‍ കേള്‍ക്കാത്തവരാണ് 18 സെക്കന്‍ഡ് വിഡിയോയെക്കുറിച്ച് പറയുന്നത്. തട്ടമിട്ട് വിഡിയോയില്‍ ഹാദിയ പ്രത്യക്ഷപ്പെട്ടതും അവളുടെ നിലപാട് സമൂഹത്തില്‍ അറിയിച്ചതുമാണ് ഹിന്ദു തീവ്രസ്വരക്കാരെ പ്രകോപിപ്പിച്ചത്.
രണ്ടു മാസമായി ഹാദിയയുടെ വീട്ടില്‍ പോകുന്നു. വിഡിയോ എടുക്കാന്‍ പൊലീസിനോട് അനുമതി ചോദിച്ചിരുന്നു. വീട്ടുകാരുടെ അനുവാദം ഉണ്ടെങ്കില്‍ എടുക്കാമെന്നാണ് പറഞ്ഞത്. വിഡിയോ എടുത്തതിന് തനിക്കും ഭാര്യക്കും രണ്ടു ദിവസം മുമ്ബ് ഭീഷണിയുണ്ടായി. അതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഹിന്ദു, മുസ്‌ലിം സംഘടനകളിലെ തീവ്രവിഭാഗക്കാര്‍ ഈ വിഷയം മുതലെടുക്കുകയാണ്.
ഹജ്ജ് കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പരിപാടികളില്‍ പങ്കെടുത്തതിനും മഅ്ദനിയെ സന്ദര്‍ശിച്ചതിനും തനിക്ക് ഭീഷണി നേരിട്ടു. എന്നാല്‍, ഉമ്മാക്കി കാണിച്ച് വിരട്ടാമെന്ന് ആരും കരുതേണ്ട. ഹാദിയ കേസിനെ ഹിന്ദു തീവ്രസ്വഭാവക്കാര്‍ മറ്റു രീതിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























