മന്ത്രി കെ.കെ.ശൈലജയ്ക്ക് പൂര്‍ണപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; ശൈലജ രാജി വയ്‌ക്കേണ്ട, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നും മുഖ്യമന്ത്രി

മന്ത്രി കെ.കെ.ശൈലജയ്ക്ക് പൂര്‍ണപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നു പിണറായി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന് വിഷയദാരിദ്രമാണെന്നും പിണറായി കുറ്റപ്പെടുത്തി. പതിനാലാം നിയമസഭയുടെ ഏഴാംസമ്മേളനം ഇന്നവസാനിക്കാനിരിക്കെ പ്രതിഷേധത്തിനു ശക്തി കൂട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എംഎല്‍എമാര്‍ സത്യഗ്രഹ സമരം നടത്തുന്ന പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.
സ്വാശ്രയവിഷയത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ടും വിവാദത്തിലായ ആരോഗ്യമന്ത്രി കെ.ക.ശൈലജയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ സമരം. ഇരുവിഷയങ്ങളും ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. രാവിലെ തുടങ്ങിയ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി.
പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിയുടെ രാജിവരെ സമരം എന്നതാണ് പ്രതിപക്ഷ നിലപാട്. നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്. സഭാ സമ്മേളനം അവസാനിക്കുന്നതിനാല്‍ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു തീരുമാനം.
ഇക്കാര്യം തീരുമാനിക്കാന്‍ പ്രതിപക്ഷനേതാക്കള്‍ യോഗം ചേരും. വിപുലമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നാണ് പ്രതിപക്ഷനിരയിലെ ധാരണ. അതിനിടെ, മന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടലുണ്ടായി.

ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്.
കമ്മിഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും വ്യക്തമാക്കി. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബര്‍ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിന്‍ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രില്‍ 29 നു സംസ്ഥാന സര്‍ക്കാര്‍ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതില്‍ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസര്‍കോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.
https://www.facebook.com/Malayalivartha

























