ആറ്റിങ്ങലിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന വാർത്ത പോലീസിനെയും നാട്ടുകാരെയും ഉദ്യോഗമുനയിൽ നിർത്തിയപ്പോൾ പൊട്ടിക്കരഞ്ഞ് എട്ടാംക്ലാസ്സുകാരിയുടെ വെളിപ്പെട്ടുത്താൽ; തട്ടിക്കൊണ്ടുപോകലും സീരിയൽ കഥാപാത്രങ്ങളും പൊലീസിനെ വട്ടം കറക്കിയതിങ്ങനെ...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ജനങ്ങളെ ആശങ്കയിലാക്കി. രാവിലെ 7.30 ഓടെയാണ് പ്രമുഖ സര്‍ക്കാര്‍ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയെ മാരുതി വാനില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതത്രേ. വാര്‍ത്ത പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരും പൊലീസും നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനുകളും ഞെട്ടി. മെസേജുകള്‍ നാലു ദിക്കിലേക്കും പാഞ്ഞു. അന്വേഷണം ശക്തമാക്കി പൊലീസ് രംഗത്തെത്തി. ഏറെ നേരത്തെ പൊലീസ് ചോദ്യം ചെയ്യലിനൊടുവില്‍ 11 ഓടെ 'പൊട്ടിക്കരഞ്ഞ് ' പെണ്‍കുട്ടി ആ സത്യം വെളിപ്പെടുത്തി. ട്യൂഷന്‍ സെന്ററിലെ ചോദ്യം ചെയ്യല്‍ ഭയന്ന് കഥയുണ്ടാക്കിയതാണെന്ന് അറിഞ്ഞതോടെയാണ് എല്ലാവര്‍ക്കും സമാധാനമായത്.
കുട്ടി ആദ്യം പറഞ്ഞ കഥ ഇങ്ങനെ;
രാവിലെ 7ന് വീട്ടില്‍ നിന്നു ട്യൂഷന്‍ സെന്ററിലേക്ക് ഇറങ്ങി. കൂട്ടുകാരിയുടെ വീട്ടില്‍ കയറിയപ്പോള്‍ കൂട്ടുകാരി നേരത്തേ പോയതായി അവിടുത്തെ അമ്മൂമ്മ പറഞ്ഞു. റോഡരികില്‍ ഒരു കറുത്ത ഒമിനി വാനിന് സമീപം രണ്ട് മാമന്മാര്‍ നില്‍ക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ അവര്‍ തന്നെ വാനിന് അകത്തേക്ക് തള്ളിയിടുകയായിരുന്നു. വാനില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. വീഴുന്നതിനിടെ ബാഗുകൊണ്ട് ഒരു മാമനെ തട്ടിമാറ്റി വീട്ടിലേക്ക് ഓടുകയായിരുന്നു. വാഹനത്തിന് സമീപം നിന്ന ഒരാള്‍ മുടി വളര്‍ത്തിയതും ഒരാള്‍ താടി വളര്‍ത്തിയ ആളാണെന്നും 'തിരക്കഥ' തെറ്റാതെ പെണ്‍കുട്ടി പറഞ്ഞു.
കഥ കേട്ട പൊലീസ് ആദ്യം കൂട്ടുകാരിയുടെ അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. കൂടാതെ കൂട്ടുകാരി 7.15 ഓടെയാണ് വീട്ടില്‍ നിന്നു പോയതെന്നും അറിഞ്ഞു. കാര്‍ കിടന്നെന്ന് പറയുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ സ്ഥിരമായി സമീപത്തെ വീട്ടിലെ കാറാണ് പാര്‍ക്ക് ചെയ്യുന്നതെന്നും സംഭവം നടക്കുമ്പോഴും അന്വേഷണ സമയത്തും കാര്‍ അവിടെ ഉണ്ടായിരുന്നതായും അറിഞ്ഞു.
തുടര്‍ന്ന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങള്‍ ആറുമണി മുതല്‍ എട്ടുമണി വരെ പരിശോധിച്ചിട്ടും കറുത്ത ഒമിനി വാന്‍ പോകുന്നതും കുട്ടി ഓടിരക്ഷപ്പെടുന്നതും കണ്ടില്ല. സി.സി ടി.വി ദൃശ്യം കുട്ടിയെ കാണിക്കുന്നതുവരെ പെണ്‍കുട്ടി പറഞ്ഞ കഥ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നുവെന്ന് എസ്.ഐ തന്‍സീം പറഞ്ഞു.
ദൃശ്യങ്ങള്‍ കണ്ട ശേഷം കുട്ടി പൊട്ടിക്കരഞ്ഞ് സത്യം പറയുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പോകാന്‍ ഇഷ്ടമില്ല, ചോദ്യം ചോദിക്കുന്ന ദിവസമാണെന്നും ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് കഥയുണ്ടാക്കിയതെന്നുമായിരുന്നു കുട്ടിയുടെ മറുപടി. തലേദിവസവും പെണ്‍കുട്ടി ട്യൂഷന്‍ സെന്ററില്‍ പോയിരുന്നില്ല.സ്കൂളിൽ ഒരു കൂട്ടുകാരി താന്‍ കണ്ട സീരിയലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സീന്‍ വിവരിച്ചിരുന്നു. ഇത് പെണ്‍കുട്ടി നടന്ന സംഭവമാക്കി മാറ്റുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
https://www.facebook.com/Malayalivartha























