ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് സിനിമ പ്രവർത്തകർ നടത്തുന്ന രഹസ്യ ഇടപാടുകൾ പൊളിച്ചടുക്കി പോലീസ്; അന്വേഷണം നീണ്ടാൽ കുടുങ്ങുന്നത് പ്രമുഖ താരങ്ങൾ

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ലഹരി ഉപയോഗം നടത്തിയ സിനിമാപ്രവര്‍ത്തകര്‍ ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ പിടിയിലായി. കഞ്ചാവും ചരസും കൈവശം വച്ച് ഉപയോഗിച്ച കുറ്റത്തിനു രണ്ടു പേര്‍ക്കെതിരെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കഞ്ചാവ്, ചരസ് തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷം നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കിയ സിനിമ പ്രവർത്തകരെ പിടികൂടിയത്.
ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലായി താമസിച്ചിരുന്ന 12 സിനിമാ പ്രവര്‍ത്തകരില്‍ രണ്ട് പേരൊഴികെയുള്ളവരെ പിടികൂടിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇവരില്‍ കൊട്ടാരക്കര പനവേലി കല്ലുപുരക്കല്‍ എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് വീട്ടില്‍ അരുണ്‍(28) എന്നിവരെ മയക്കുമരുന്നു കൈവശം വച്ചതിനാണ് അറസ്‌റ്റ് ചെയ്‌തത്. മറ്റുള്ളവര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനാണ് കേസ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി ഫ്‌ളാറ്റുകളില്‍ താമസിച്ചു വന്ന സംഘം രാത്രിയില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
ഷൂട്ടിങ് ആരംഭിക്കാത്തതിനാല്‍ രാത്രിയും പകലും ഫ്‌ളാറ്റുകളില്‍ തന്നെ തമ്പടിച്ചിരുന്ന സംഘത്തെ തൃക്കാക്കര അസിസ്‌റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ: പി.കെ. രാധാമണിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്‌ളാറ്റില്‍ പരിശോധന നടത്തിയാണ് പിടികൂടിയത്. ഇവിടെനിന്നു കഞ്ചാവും ചരസും കണ്ടെടുത്തു.
സ്വന്തം ഉപയോഗത്തിനുമാത്രമുള്ള ലഹരിവസ്‌തുക്കളാണ് ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്നതെന്നുപോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ സംഘത്തിലെ പലരും ലഹരിയിലായിരുന്നു. ഇവര്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.

https://www.facebook.com/Malayalivartha



























