വര്‍ഷങ്ങളോളം പ്രണയിച്ചു, ലൈംഗീക പീഡനത്തിനും ഇരയാക്കി, വിവാഹകാര്യമെത്തിയപ്പോൾ കാലുമാറി; കാവ്യയുടെ അബിയേട്ടന്റെ ഒളിവ് ജീവിതത്തിനിടയിൽ കുടുങ്ങിയത് ഇങ്ങനെ...

കൊല്ലം സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക കാവ്യാലാലിന്റെ (22) ആത്മഹത്യയ്ക്ക് കാരണക്കാരനായ മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ എറണാകുളത്ത് നിന്നാണ് പരവൂര്‍ സിഐ എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
അബിന്‍ മുംബൈയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്നുള്ള മൂന്നംഗ പൊലീസ് സംഘം ഒരാഴ്ച മുമ്പ് അവിടെയെത്തിയിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ അബിന്‍ വെള്ളിയാഴ്ച രാത്രി മുംബെയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തെത്തി. അവിടെ നിന്ന് ബസില്‍ എറണാകുളത്ത് വന്നപ്പോഴായിരുന്നു അറസ്റ്റ്.
കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന കാവ്യയെ ആഗസ്റ്റ് 24ന് പരവൂര്‍ മാമൂട്ടില്‍ പാലത്തിനുസമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹം.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു കാവ്യയും അബിനും. വിവാഹ വാഗ്ദാനം നല്‍കി അബിന്‍ പലതവണ കാവ്യയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പിന്നീട് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അബിനെ കാണാനും സംസാരിക്കാനും കാവ്യ പലപ്പോഴും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മാനസികമായി തകര്‍ന്ന കാവ്യ ട്രെയിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്. കാവ്യയും അബിനും തമ്മിലുള്ള മൊബൈല്‍ഫോണ്‍ മെസേജുകള്‍ ഉള്‍പ്പെടെ കാവ്യയുടെ അമ്മ പൊലീസിന് കൈമാറിയിരുന്നു.

ഒളിവ് കേന്ദ്രം മുംബെയിലേക്ക് മാറ്റിയപ്പോള്‍ അബിന്‍ അവിടെ പന്‍വേലിലുള്ള ബാറിലെ ജീവനക്കാരനായി. പൊലീസ് പിന്തുടരാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതേയില്ല. പഴുതടച്ച അന്വേഷണത്തിലൂടെ ഇയാള്‍ മുംബെയിലുണ്ടെന്ന് മനസിലാക്കിയാണ് എസ്.ഐ ഷാജഹാനും സംഘവും മുംബെയിലെത്തിയത്. അബിന്‍ പബ്ലിക് ടെലഫോണ്‍ ബൂത്തുകളില്‍ നിന്ന് എറണാകുളത്തെ സുഹൃത്തിനെ നിരന്തരം വിളിച്ചിരുന്നു. ഇയാളാണ് അബിന്റെ കൊല്ലത്തുള്ള സുഹൃത്തിന് വിവരങ്ങള്‍ കൈമാറിയിരുന്നത്.
അബിനെതിരെ പരവൂര്‍ പൊലീസ് കേസെടുത്തതോടെ കുടുംബ സമേതം ഇയാള്‍ ഒളിവില്‍ പോയി. അബിന്റെ ബന്ധുക്കള്‍ മുംബെയിലെ വിവരങ്ങള്‍ അറിയുന്നതും ഇവിടത്തെ വിവരങ്ങള്‍ അങ്ങോട്ട് കൈമാറുന്നതും കൊല്ലത്തെ സുഹൃത്ത് മുഖേനയായിരുന്നു. പൊലീസിനെ കബളിപ്പിക്കാന്‍ അബിനും സുഹൃത്തുക്കളും ബന്ധുക്കളും ഇങ്ങനെ പല മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അന്വേഷണസംഘത്തിന്റെ നീക്കത്തില്‍ എല്ലാം പൊളിയുകയായിരുന്നു.

അബിനും അമ്മയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. അബിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി അബിന് ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അബിനെ റിമാന്‍ഡ് ചെയ്തു.

https://www.facebook.com/Malayalivartha



























