മന്ത്രിമാരുടെ സന്ദര്‍ശനവും മറ്റ് നടപടികളും വൈകും; എം.പിയുടെ കയ്യേറ്റം വ്യക്തമായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നു

ഇടുക്കി എം.പി കട്ടക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടും രക്ഷിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നീക്കം. ഇതിന്റെ ഭാഗമായി റവന്യൂമന്ത്രിയും വനം മന്ത്രിയും വൈദ്യുതി മന്ത്രിയും അടങ്ങുന്ന സംഘം പ്രദേശം സന്ദര്‍ശിക്കാന്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രിതല സംഘം പ്രാദേശിക നേതാക്കളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തും. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ അപാകത സംഭവിച്ചെന്നും അതിനാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫലത്തില്‍ ഇത് കയ്യേറ്റത്തെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളില്‍ സി.പി.ഐ കര്‍ശന നിലപാട് എടുക്കുകയും ഉദ്യോഗസര്‍ക്ക് പിന്തുണനല്‍കുകയും ചെയ്തതോടെ സി.പി.എം ജില്ലാ നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിതല സംഘത്തില്‍ വൈദ്യുതിമന്ത്രിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണിയെ ഉള്‍പ്പെടുത്തിയത്. മാത്രമല്ല പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കണമെന്ന നിര്‍ദ്ദേശവും വച്ചു. 2001ല്‍ ഭൂമിക്ക് പട്ടയം ലഭിച്ചെന്നാണ് ജോയിസ് ജോര്‍ജ് എം.പി അവകാശപ്പെടുന്നത്. 1964ലെ ഭൂ പതിവ് നിയമപ്രകാരം 1971 ആഗസ്റ്റ് ഒന്നിന് മുമ്പ് കൈവശം വച്ച ഭൂമിക്ക് മാത്രമേ പട്ടയം ലഭിക്കൂ. ഈ വാദം തെറ്റാണെന്ന് എം.പി പറയുന്നുണ്ട്.
1979ലെ ഭൂ പഠന രജിസ്റ്റര്‍ പരിശോധിച്ചാല്‍ എം.പി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1991ല്‍ നടത്തിയ റീ സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം എം.പി കയ്യേറിയിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തരിശ് ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. എം.പിയെ കൂടാതെ 140 പേരും ഭൂമി കയ്യേറിയിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനപ്രദേശമാണ് ഇതില്‍ പലതും. മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനവും പരിശോധനയും നടപടികളും പൂര്‍ത്തിയാകാന്‍ വൈകും. വിവാദങ്ങള്‍ അവസാനിക്കും വരെ നടപടി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























