അമ്മച്ചിക്കടയിൽ കക്കയിറച്ചിയും മത്തി വറുത്തതും കൂട്ടി ഊണ്; വെറും 30രൂപ!!

മീനും കൂട്ടി രുചികരമായൊരു ഊണുകഴിച്ചാല്‍ മുപ്പത് രൂപമാത്രം.എരിയുന്ന വയറിന് അന്നം അതാണ് അമ്മച്ചിക്കടയുടെ അമ്മ സരസമ്മയുടെ മുദ്രാവാക്യം. കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണാണ് അമ്മച്ചി നല്‍കുന്നത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപം ജലഅതോറിറ്റി ടാങ്കിന് എതിര്‍വശമുള്ള ഇടവഴിയിലാണ് അമ്മച്ചി ഹോട്ടലെന്ന വീട്ടില്‍ ഊണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മെഴുക്കുപുരട്ടി, മാങ്ങാ അച്ചാര്‍, തോരന്‍, സാമ്ബാര്‍, പുളിശ്ശേരി, മീന്‍കറി എന്നിവയാണ് ഇവിടത്തെ മറ്റുവിഭവങ്ങള്‍.
ആലപ്പുഴ ഉമ്മാപറമ്ബില്‍ സരസമ്മ (81) ആണ് ഇത്ര വിലക്കുറവില്‍ ഇവിടെ എത്തുന്നവരുടെയെല്ലാം വയറു നിറയ്ക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുമണിവരെ നിന്നു തിരിയാന്‍ സാധിക്കാത്ത തിരക്കാണ് അമ്മച്ചിയുടെ വീട്ടില്‍.
ഇവിടെ എന്താണ് ഇത്ര വിലക്കുറവെന്ന് ചോദിച്ചാല്‍ അമ്മച്ചിക്ക് ഒറ്റ മറുപടി മാത്രം 'ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും കോളേജ് കുട്ടികളാണ്. അവര്‍ക്ക് താങ്ങുന്ന വിലയില്‍ ഭക്ഷണം കൊടുക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ'. മീനും, കക്കയിറച്ചിയും രണ്ടാമത് മേടിക്കുന്നവരില്‍ നിന്ന് പത്ത് രൂപ അധികം ഈടാക്കും.
കാഴ്ചയില്‍ വീടാണെങ്കിലും ഉച്ചനേരത്ത് ഇതൊരു ഹോട്ടലാണ്. അമ്മച്ചിക്കട. കിടപ്പുമുറിയിലും വരാന്തയിലുമെല്ലാം ആളുകളുടെ തിരക്കാണ്. മീന്‍ കറിയും സാമ്പാറും രസവും പുളിശേരിയും മേശപ്പുറത്തുണ്ടാവും വയറുനിറയുവോളം കഴിക്കാം. വില മുപ്പതുരൂപ മാത്രം. രണ്ടുവര്‍ഷമായി ഇതാണ് വില. കൂട്ടാന്‍ അമ്മച്ചി തയ്യാറല്ല. എസ്.ഡി കോളജിലെ കുട്ടികളാണ് ഇവിടെ കൂടുതലും എത്തുന്നത്. സരസമ്മ അവര്‍ക്ക് അമ്മയെപ്പോലെ അറിഞ്ഞു വിളമ്പും.
മുപ്പത്തിമൂന്നാമത്തെ വയസിലാണ് സരസമ്മയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്. രണ്ട് ആണ്‍മക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. കൂലിപ്പണിയെടുത്ത് കെട്ടിയുയര്‍ത്തിയതാണ് ഈ രുചിപ്പുര. മന്ത്രി ജി.സുധാകരന്‍ വരെ ഈ രുചി നുകരാന്‍ എത്താറുണ്ട്. 81 ന്റെ യാതോരു അവശതകളും സരസമ്മയ്ക്കില്ല. ഇത് ജീവിക്കാനുള്ള കച്ചവടമാണ്. ഈ നന്മയുടെ വിറ്റുവരവിന് ജി.എസ്.ടി ബാധകമല്ല.
അമ്മച്ചിയുടെ മരുമകള്‍ രാധാമണിയാണ് പാചകത്തിന് സഹായിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈപുകയും ചൂടുമേറ്റാണ് അമ്മായിമ്മയും മരുമകളും കഴിയുന്നത്. പോരുമില്ല പകയുമില്ല. ഇതുകൂടാതെ പെയ്ന്റിങ് തൊഴിലാളിയായ മകന്‍ സുരേഷ്കുമാറും ഉച്ചസമയങ്ങളില്‍ സഹായത്തിനായി വരും.
https://www.facebook.com/Malayalivartha

























