ലഘുഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോൾ അഞ്ചുവയസുകാരൻ ഛർദ്ദിച്ചു; ഛർദ്ദിൽ കുട്ടിയെക്കൊണ്ടുതന്നെ വാരിപ്പിച്ച് അദ്ധ്യാപികയുടെ ക്രൂരത

സ്കൂളിലായിരുന്ന അഞ്ചുവയസുകാരൻ ലഘുഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു. അദ്ധ്യാപിക കുട്ടിയെക്കൊണ്ടുതന്നെ ഛർദ്ദിൽ വാരിപ്പിച്ചു. കൊച്ചിയിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ കുട്ടി പഠിക്കുന്ന കൊച്ചി ദർബാർ ഹാൾ റോഡിലെ ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിനെതിരെ മാതാപിതാക്കൾ പരാതി നൽകി.
നിലത്തു വീണ ഛർദ്ദി അദ്ധ്യാപിക കുട്ടിയെ കൊണ്ട് തന്നെ വാരിപ്പിച്ചെന്നാണ് പരാതി. കുട്ടി ഛർദ്ദിച്ച വിവരം അദ്ധ്യാപിക മാതാപിതാക്കളോട് പറഞ്ഞില്ല. വൈകുന്നേരം കുട്ടി സ്കൂളിൽ നിന്ന് തിരിച്ചെത്തിയത് ഛർദിൽ വീണ ഉടുപ്പുമായാണ്. അപ്പോഴാണ് മാതാപിതാക്കൾ വിവരങ്ങൾ അറിയുന്നത്.
സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ അധികൃതരുടെ വിശദീകരണത്തിനായി ശ്രമിച്ചെങ്കിലും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിക്കാൻ തയ്യാറായില്ല. മൃഗങ്ങളോട് പോലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹൻദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























