പിണറായി കുരിശിന്റെ വഴിയിൽ .. ഉമ്മൻ ചാണ്ടിയുടെയും മാണിയുടെയും അസാന്നിധ്യം മുതലാക്കി സി പി എം, ഇടുക്കി പട്ടയം ടെസ്റ്റ് ഡോസ്

അധികമാരും ശ്രദ്ധിക്കാത്ത ഒരു രാഷ്ട്രിയ മാറ്റത്തിന് കേരളത്തിൽ കളമൊരുങ്ങുന്നു. ഇടുക്കി ജില്ലയിലെ ക്രൈസ്തവ മേഖലയിലേക്ക് സി പി എം കടന്നു കയറുകയാണ്. ജില്ലയിലെ കുടിയേറ്റ കർഷകർക്കെല്ലാം പട്ടയം നൽകാനാണ് സർക്കാർ തീരുമാനം. ഉമ്മൻ ചാണ്ടിയുടെയും കെ.എം.മാണിയുടെയും അസാന്നിധ്യം മുതലാക്കിയാണ് നീക്കം.
രണ്ട് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. കുടിയേറ്റ കർഷകരെ പൂർണമായും സംരക്ഷിക്കാനാണ് സി പി എം തീരുമാനം. അടുത്ത പട്ടയമേളയിൽ കർഷകർക്ക് ഉപാധികളില്ലാതെ പട്ടയം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകും. പെരിഞ്ചാംകുട്ടിയിൽ ഭൂമി നഷ്ടമായ ആദിവാസികൾക്ക് ഒരേക്കർ വീതം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇരട്ടയാർ മേഖലയിലും കർഷകർക്ക് പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കുറിഞ്ഞി ഉദ്യാനത്തിന്റെ പരിശോധനക്ക് മന്ത്രിമാർ വരുന്നത് ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കാനാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അച്ചുതാനന്ദൻ സർക്കാരിനെതിരെ പരോക്ഷ വിമർശനം നടത്താനും പിണറായി മറന്നില്ല. ചില കണക്കെടുപ്പുകൾ നടത്തിയതല്ലാതെ മറ്റൊന്നും നടന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പിണറായി സർക്കാരിനെ സംബന്ധിച്ചടത്തോളം കുറിഞ്ഞി ഉദ്യാനവും ഒന്നുമല്ല പ്രശ്നം. ഇടുക്കി ജില്ലയെ ഇടതുമുന്നണിക്ക് ഒപ്പം നിർത്തുക എന്നത് മാത്രമാണ് അജണ്ട. ഇടുക്കി ഇക്കാലമത്രയും യു ഡി എഫുമായി ചേർന്നു നിൽക്കുന്ന മണ്ഡലമാണ്. ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങും വലതുപക്ഷത്താണ്. അതിൽ നിന്നും ഒരു മാറ്റമാണ് ജോയ് സ് ജോർജിലൂടെ സംഭവിച്ചത്. ജോയ്സ് സിപിഎമ്മിനും ക്രൈസ്തവ സഭകൾക്കുമിടയിലുള്ള പാലമാണ്. അങ്ങനെയുള്ള ഒരാളെ വെറുപ്പിക്കാൻ ഒരിക്കലും സി പി എം തയ്യാറാവുകയില്ല. അതാണ് ഇടുക്കിയിൽ നടക്കുന്നത്.
മുറി ബീഡിയുടെയും കട്ടൻ ചായയുടെയും കാലം കഴിഞ്ഞു എന്നതുപോലെ സി പി എം ൽ പരിസ്ഥിതി പ്രേമത്തിന്റെയും കാലം കഴിഞ്ഞു. പണ്ടാണ് സഖാക്കൾ പരിസ്ഥിതിയുടെ പേരിൽ കലാപം ഉണ്ടാക്കിയിരുന്നത്. സി പി ഐ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിന് എതിരാണ്. അവർ എന്ത് തന്നെ പറഞ്ഞാലും തങ്ങൾ പട്ടയം നൽകുമെന്ന ദൃഢനിശ്ചയത്തിലാണ് സി പി എം.
ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുക വഴി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയും സി പി എം ലക്ഷ്യമിടുന്നു. മാണി ഗ്രൂപ്പിന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നല്ല സ്വാധീനമുണ്ട്. കുരിശിന്റെ വഴിയിലേക്ക് സി പി എം തിരിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നാട്ടുകാരെ വിശ്വാസത്തിലെടുക്കുന്നു എന്ന് സി പി എം പറയുന്നത് കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ്. നീലക്കുറിഞ്ഞിയുടെ പേരിൽ ചിലർ സർക്കാരിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നു എന്ന് പിണറായി പറയുന്നത് സി പി ഐ യെ ലക്ഷ്യമിട്ടാണ്.
സി പി ഐ യെ കോൺഗ്രസ് യു ഡി എഫിലെത്തിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിൽ സി പി ഐക്ക് ക്ഷണം മുന്നോട്ട് വച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തലയുടെ അറിവോടെയല്ലെങ്കിലും എ ഗ്രൂപ്പ് വ്യക്തമായ അജണ്ടയോടെയാണ് നീങ്ങുന്നത്. ഒരു രാഷ്ട്രീയ വിവാദമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഏതായാലും പിണറായിയുടെ കുരിശിന്റെ വഴിയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഉമ്മൻ ചാണ്ടി ഔട്ടായതോടെ കോൺഗ്രസ് ക്രൈസ്തവരുമായി നല്ല ബന്ധത്തിലല്ല. അങ്ങനെയുള്ള ഒരിടത്തേക്കാണ് സി പി എം നുഴഞ്ഞു കയറുന്നത്.
https://www.facebook.com/Malayalivartha

























