ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് പല കമ്മീഷനുകൾക്കും; ഇങ്ങനെയൊരു കമ്മീഷനെയാണ് കേരള ഹൈക്കോടതി വാരി ചുറ്റിയുടുത്തത്, പണമില്ലെന്ന് പയ്യാരം പറയുന്ന തോമസ് ഐസക് എന്തേ ഇതൊന്നും കാണുന്നില്ലേ?

തസ്തിക ചീഫ് സെക്രട്ടറിക്ക് തുല്യം. മാസ ശമ്പളം രണ്ടര ലക്ഷത്തോളം. വീട്ടുജോലിക്കാർ അടക്കം നാലോ അഞ്ചോ പേഴ്സണൽ സ്റ്റാഫ് . ഉപയോഗിക്കാൻ പുതുപുത്തൻ ഇന്നോവാ ക്രിസ്റ്റാ കാർ. വിളിപ്പുറത്ത് സർക്കാർ സെക്രട്ടറിമാർ. വിരട്ടാൻ യഥേഷ്ടം പേനയും പേപ്പറും. ഇതാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏകദേശം കമ്മീഷനുകളുടെയും അവസ്ഥ.
ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് പല കമ്മീഷനുകൾക്കും. ജോലിയിൽ നിന്നും വിരമിച്ച ശേഷം 5 കൊല്ലം സുഖമായി ജീവിക്കാനുള്ള ഒരു ചുളിവ് വകുപ്പാണ് പലർക്കും കമ്മീഷനുകൾ. മനുഷ്യാവകാശ കമ്മീഷൻ ഉള്ളപ്പോൾ തന്നെ മനുഷ്യവർഗത്തിലെ അംഗങ്ങളായ വനിതകൾക്കും ബാലൻ മാർക്കും യുവജനങ്ങൾക്കും പിന്നാക്കക്കാർക്കും മുന്നോക്കകാർക്കും കമ്മീഷനുകളുണ്ട്. ഇങ്ങനെയൊരു കമ്മീഷനെയാണ് കേരള ഹൈക്കോടതി വാരി ചുറ്റിയുടുത്തത്. പണമില്ലെന്ന് പയ്യാരം പറയുന്ന തോമസ് ഐസക് എന്തേ ഇതൊന്നും കാണുന്നില്ല.
തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം കൊഴുക്കുമ്പോൾ സംസ്ഥാനത്തെ കമ്മീഷനുകളുടെ അധികാര സീമകൾ സജീവ ചർച്ചയാകുന്നു. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കവും ധാർമികതയും നില നിർത്താനുള്ള അധികാരം ബാലാവകാശ കമ്മീഷനല്ല പ്രിൻസിപ്പലിനാണെന്നാണ് കേരള ഹൈക്കോടതി വിധിച്ചത്.
ഹൈക്കോടതി ബാലാവകാശ കമ്മീഷനെതിരെ ഉത്തരവ് റദ്ദാക്കിയതോടെ കമ്മീഷനുകളുടെ പ്രവർത്തനം പുനർവിചിന്തനത്തിന് വിധേയമാക്കേണ്ട സമയം ആഗതമായിരിക്കുന്നു.
വിവരാവകാശ കമ്മീഷനിൽ അംഗങ്ങളെ രാഷ്ട്രീയമായി നിയമിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. കൊടി പിടിച്ച് മാത്രം പരിചയമുള്ളവർ ഇത്തരം സ്ഥാനങ്ങളിലെത്തുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു.
ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം സ്കൂളിൽ അച്ചടക്കം നടപ്പിലാക്കേണ്ട ചുമതല ബാലാവകാശ കമ്മീഷനല്ല എന്നതാണ്. അപ്പോൾ ബാലാവകാശ കമ്മീഷന്റെ ജോലി എന്താണ്? ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ്. ആൺകുട്ടി പെൺകുട്ടിയെ ആലിംഗനം ചെയ്യുന്നത് ബാലാവകാശത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. അതു പോലും മനസിലാക്കാതെയാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. പോസ്റ്റ് മാസ്റ്റർ ജനറലായി വിരമിച്ച ശോഭാ കോശിയാണ് ബാലാവകാശ കമ്മീഷന്റെ അധ്യക്ഷ.
സ്കൂൾ കലാമേളയിലെ പ്രകടനത്തിനു പെൺകുട്ടിയെ അഭിനന്ദിച്ചതാണെന്നാണ് ആലിംഗനം ചെയ്ത വിദ്യാർത്ഥി വിശദീകരിച്ചത്. പ്രായപൂർത്തിയായ ആൺകുട്ടി പ്രായപൂർത്തിയായ പെൺകുട്ടിയെ കെട്ടിപിടിച്ചാണോ അഭിനന്ദിക്കുന്നത്. ആലിംഗനം ചെയ്തെന്ന് മാത്രമല്ല ചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നൽകുകയും ചെയ്തു.
അധികാര സീമകൾ ലംഘിച്ച് കമ്മീഷനുകൾ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് ചോദ്യം ചെയ്യപ്പെട്ട ഉത്തരവ്. ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ നിരവധി കമ്മീഷുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പലതിന്റെയും തലപ്പത്തിരിക്കുന്നവർ കാര്യമായ ആലോചനകൾ ഇല്ലാതെയാണ് ഉത്തരവുകൾ പാസാക്കുന്നത്. പല കമ്മീഷനുകളുടെയും തലപ്പത്തിരിക്കുന്നവർ ജുഡീഷ്യൽ പരിചയമുള്ളവരല്ല. ഭരിക്കുന്ന സർക്കാരുകൾ അവരവർക്ക് വേണ്ടപ്പെട്ടവരെയാണ് ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കുന്നത്.
യുവജന കമ്മീഷനിൽ നിയമിച്ച സി പി എമ്മുകാരി ജിമിക്കി കമ്മലുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദം തീർന്നിട്ടില്ല. അവർക്കാകട്ടെ ജുഡീഷ്യൽ മനസ്ഥിതി കാണില്ല. അവരെ നിയമിച്ചവരോട് മാത്രമായിരിക്കും അവർക്ക് കടപ്പാട്. ചീഫ് സെക്രട്ടറി റാങ്കിലും മറ്റുമാണ് ഇവരെ നിയമിക്കുക. ലക്ഷങ്ങളാണ് പ്രതിഫലം നൽകുന്നത്. മാസം മൂന്നര ലക്ഷം വരെ ശമ്പളം വാങ്ങുന്ന കമ്മീഷൻ അംഗങ്ങൾ കേരളത്തിലുണ്ട്.
സ്കൂളിനുളളിലെ അച്ചടക്കം സൂക്ഷിക്കാനുള്ള അധികാരം പ്രിൻസിപ്പലിനാണെന്ന യാഥാർത്ഥ്യം മനസിലാക്കാതെയാണ് ബാലാവകാശ കമ്മീഷൻ പ്രവർത്തിച്ചത്. സ്കൂളിന്റെ സൽപേര് കളങ്കപ്പെടുത്തിയതിനായിരുന്നു സ്കൂൾ നടപടിയെടുത്തത്. ബാലാവകാശ കമ്മീഷൻ ആലോചനകൾ കൂടാതെ ഉത്തരവ് പാസാക്കി. ബാലാവകാശത്തിന്റെ ലംഘനം നടന്നില്ലെന്ന യാഥാർത്ഥ്യം കമ്മീഷൻ ഓർക്കാതെ പോയി.
വിവരാവകാശ കമ്മീഷനും ഇത്തരം അബദ്ധങ്ങൾ നടത്തുന്നുണ്ട്. വിവരം നൽകിയാലും ഫൈനടിക്കുമെന്ന പരാതി കമ്മീഷനെതിരെ ഉയർന്നിട്ടുണ്ട്. ജുഡീഷ്യലായി കാര്യങ്ങൾ വിലയിരുത്താത്തതുകൊണ്ടാണ് ഇത്തത്തിൽ സംഭവിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് സൂചനയാകുമോ? പൊതുഖജനാവിലെ പണം ദുർവിനിയോഗം ചെയ്യുന്ന കമ്മീഷനുകളുടെ കെടുകാര്യസ്ഥത ഇനിയെങ്കിലും അവസാനിക്കുമോ?
https://www.facebook.com/Malayalivartha


























