എന്തുകൊണ്ട് ഇ. ശ്രീധരൻ വർജ്ജിതനാക്കപ്പെടുന്നു ;ലൈറ്റ് മെട്രോ പദ്ധതിയിൽ മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളൊന്നും വിശ്വസനീയമല്ല ; ശ്രീധരനെ ഒഴിവാക്കിയതിന് സർക്കാർ കനത്ത വില നല്‍കേണ്ടി വരുമെന്ന് സുധീരന്‍

ഒരു കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നല്‍കാതെ ഇ.ശ്രീധരനെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും കനത്തവില നല്‍കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു. അഴിമതി നടത്താന്‍ വെമ്ബുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ശ്രീധരന്‍ വര്‍ജിതനാകുന്നു എന്നതാണ് സത്യം. നേരത്തെ, കൊച്ചി മെട്രോ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും ശ്രീധരനെയും ഡി.എം.ആര്‍.സിയെയും ഒഴിവാക്കാന്‍ നീക്കമുണ്ടായതായും സുധീരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്തുകൊണ്ട് ഇ. ശ്രീധരൻ വർജ്ജിതനാക്കപ്പെടുന്നു.?
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും രാജ്യം ആദരിക്കുന്ന ഇ. ശ്രീധരനെയും അദ്ദേഹം നേതൃത്വം നൽകുന്ന ഡിഎംആർസിയെയും ഒഴിവാക്കുന്നു എന്നത് സജീവ ചർച്ചാവിഷയം ആയിരിക്കുകയാണല്ലോ.
ഇതിനൊക്കെ ആധാരമായി ബഹു മുഖ്യമന്ത്രി നടത്തിയ വിശദീകരണങ്ങളൊന്നും വിശ്വസനീയമല്ല.
നമ്മുടെ നാടിന്റെ വികസന രംഗത്ത് കാലങ്ങളായി നിലനിന്നുവരുന്ന വലിയൊരു ദുരവസ്ഥയുടെ പ്രതിഫലനമാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ കാണുന്നത്.
വികസനരംഗത്തെ തീരാശാപമാണ് വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നത്. കാലതാമസം ഉണ്ടാകുമ്പോൾ പദ്ധതികളുടെ അടങ്കൽ തുക വർദ്ധിപ്പിക്കുന്ന പതിവ് ശൈലിയും ഇവിടെ നിലനിൽക്കുന്നുണ്ട്. കേവലം 13.28 കോടി ചെലവ് പ്രതീക്ഷിച്ച കല്ലട ജലസേചന പദ്ധതിക്ക് ഇതേവരെ 800 കോടി ചെലവ് വന്നതായിട്ടാണ് മനസ്സിലാക്കുന്നത്. സുപ്രധാനമായൊരു പദ്ധതിക്ക് എങ്ങനെ ഇത്രയേറെ വൻ ചെലവ് വന്നു എന്നതും ലക്ഷ്യമിട്ട പ്രയോജനം ലഭ്യമായോ എന്നതും ഇത്രമാത്രം കാലതാമസം എങ്ങനെ ഉണ്ടായി എന്നതും ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കൃത്യമായ ഒരു വികസനനയത്തിന്റെ അഭാവവും ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും പദ്ധതി നടത്തിപ്പിലെ അഴിമതിയും ജനഹിതവിരുദ്ധ സമീപനവുമാണ് പദ്ധതികൾ പാളിപ്പോകുന്നതിന് പ്രധാന കാരണം. കല്ലട പദ്ധതി ഉൾപ്പടെ കേരളത്തിന്റെ മിക്ക വികസന പദ്ധതികൾക്കും സംഭവിച്ചത് ഇതാണ്.
ഉദ്യോഗസ്ഥരും കരാറുകാരും കാലാകാലങ്ങളിൽ മാറിമാറി വരുന്ന രാഷ്ട്രീയ ഭരണാധികാരികളിൽ ചിലരും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടാണ് പല വികസനപദ്ധതികളിൽ നിന്നും ഉദ്ദേശിച്ച ഫലം കിട്ടാതാക്കിയത്.
ഇവിടെയാണ് ശ്രീധരന്റെയും 'ശ്രീധരൻ ശൈലി'യുടെയും പ്രസക്തി. കൃത്യമായ പ്രോജക്ട് റിപ്പോർട്ട്, സമയബന്ധിതമായി അത് പൂർത്തിയാക്കൽ. ശ്രീധരൻ ശൈലിയുടെ പ്രത്യേകത ഇതാണ്.
അച്ചടക്കം, ജോലിയോടുള്ള സ്നേഹം, ആത്മാർത്ഥത, സമയക്ലിപ്തത, പ്രൊഫഷണൽ മികവ്, സത്യസന്ധത, സമൂഹത്തോടും സർക്കാരിനോടുള്ള പ്രതിബദ്ധത ഇതൊക്കെ ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും ഉണ്ടാകണമെന്നാണ് ശ്രീധരന്റെ പക്ഷം.
തന്റെ ഔദ്യോഗിക ജീവിതത്തിൽ ഈ ഗുണവിശേഷങ്ങളൊക്കെ കൃത്യമായി പാലിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കൊച്ചി മെട്രോയുടെ ഭാഗമായി 59 കോടി ചെലവ് പ്രതീക്ഷിച്ച പച്ചാളം പാലം ശ്രീധരന്റെ നേതൃത്വത്തിൽ പണി തീർത്തപ്പോൾ ആകെ ചെലവ് വന്നത് 39 കോടി മാത്രം.
ഇടപ്പള്ളി പാലത്തിനാകട്ടെ ചെലവായത് 78 കോടി. 108 കോടി പ്രതീക്ഷിച്ച സ്ഥാനത്താണിതെന്ന് ഓർക്കണം.
ഏറ്റെടുത്ത പദ്ധതികളൊക്കെ സമയബന്ധിതമായി തീർക്കാനും ശ്രീധരന് കഴിഞ്ഞു.
1964 ൽ പ്രകൃതിക്ഷോഭം മൂലം തകർന്നുപോയ പാമ്പൻ പാലം പൂർവസ്ഥിതിയിലാക്കുന്നതിന് ആറുമാസത്തെ പദ്ധതി തയ്യാറാക്കിയാണ് ശ്രീധരനെ റെയിൽവേ നിയോഗിച്ചത്. പക്ഷേ മൂന്ന് മാസത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കി സർവ്വരുടേയും അഭിനന്ദനത്തിന് പാത്രമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇതെല്ലാമാണ് ശ്രീധരന്റെ പ്രാധാന്യവും പ്രസക്തിയും മഹത്വവും. എന്നാൽ ഇതൊക്കെ തന്നെയാണ് ശ്രീധരനെതിരെ കരുക്കൾ നീക്കുന്നതിന് പല കേന്ദ്രങ്ങളെയും പ്രേരിപ്പിക്കുന്നത്. കാരണം
ശ്രീധരനെ ചുമതല ഏൽപിച്ചാൽ പദ്ധതിയിൽ കയ്യിട്ട് വാരൽ നടക്കില്ല എന്നത് തന്നെ.
അതുകൊണ്ട് അഴിമതി നടത്താൻ വെമ്പുന്ന ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും സ്ഥാപിത താൽപ്പര്യക്കാർക്കും ശ്രീധരൻ വർജിതനാകുന്നു എന്നതാണ് സത്യം.നേരത്തെയും കൊച്ചി മെട്രോ നിർമ്മാണ പദ്ധതിയിൽ നിന്നും ശ്രീധരനെയും ഡിഎംആർസിയെയും ഒഴിവാക്കാൻ നീക്കമുണ്ടായി.
2011 ഡിസംബറിൽ ചേർന്ന കെഎംആർഎല്ലിന്റെ മൂന്നാമത് ബോർഡ് യോഗത്തിലാണ് കൊച്ചി മെട്രോ പദ്ധതിക്കായി ആഗോള ടെൻഡർ വിളിക്കാനുള്ള തീരുമാനം ഉണ്ടായത്.
ശ്രീധരനെയും ഡിഎംആർസിയെയും ഒഴിവാക്കുക എന്നത് തന്നെയായിരുന്നു ആ തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം.
ഇത് വലിയൊരു വിവാദമായി മാറി.
11.1.2012 ൽ ചേർന്ന കെ.പി.സി.സി. യോഗത്തിൽ കൊച്ചി മെട്രോ പദ്ധതി ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആർ.സിയെ ഏൽപ്പിക്കണമെന്ന ശക്തമായ അഭിപ്രായം ഉയർന്നുവന്നു. ഇതേ തുടർന്ന് ശ്രീധരനെ വിശ്വാസത്തിലെടുത്ത് കൊണ്ട് ഡി.എംആർസിയെ തന്നെ കൊച്ചി മെട്രോയുടെ നിർമ്മാണ ചുമതല ഏൽപ്പിക്കുമെന്ന് യോഗത്തിലുണ്ടായ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തന്നെ ഉറപ്പ് നൽകി. അതോടെയാണ് നേരത്തെയുള്ള കെ.എം.ആർ.എലിന്റെ തീരുമാനം മാറ്റപ്പെട്ടത്.
കൊച്ചി മെട്രോ നിർമ്മാണം ഡിഎംആർസിയെ തന്നെ ഏൽപിച്ച് കൊണ്ടുള്ള മന്ത്രിസഭാ തീരുമാനവും വന്നു. തുടർന്ന് ശ്രീധരനെ ഇക്കാര്യത്തിൽ ചുമതലപ്പെടുത്തിക്കൊണ്ട് ഡിഎംആർസി എം.ഡിയുടെ ഉത്തരവ് 2012 മാർച്ച് 9 ന് ഇറങ്ങുകയും ചെയ്തു. ഇങ്ങനെയാണ് അന്നത്തെ വിവാദങ്ങൾ അവസാനിച്ചത്.
സ്ഥാപിത താൽപര്യക്കാരും സ്വാർത്ഥമതികളുമായ ഉദ്യോഗസ്ഥ പ്രമുഖരും ചേർന്നുള്ള ലോബിയുടെ സമ്മർദ്ദത്തെ തുടർന്നുണ്ടായ തെറ്റായ തീരുമാനത്തെ മറികടക്കാനുള്ള ആർജ്ജവം അന്നത്തെ സർക്കാരിനുണ്ടായി.
അന്ന് ആഗോള ടെൻഡർ എന്നതിന്റെ പേരിൽ ശ്രീധരനെയും ഡിഎംആർസിയെയും കൊച്ചി മെട്രോ നിർമാണ ചുമതലയിൽനിന്നും ഒഴിവാക്കാൻ ശ്രമിച്ച അതേ ലോബി തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെയും ഗ്രസിച്ചിരിക്കുന്നത്.ഭാവനാശൂന്യതയുടെയും ഭരണപരാജയത്തിന്റെയും പ്രതീകമായി മാറിയ പിണറായി ഈ ലോബിയുടെ കെണിയിൽ പെട്ടു പോയിരിക്കുകയാണ്.
അതിൽനിന്നും ഊരിപ്പോരാൻ ഉള്ള മിടുക്ക് ഇടതുമുന്നണി സർക്കാരിന് ഇല്ലാതെപോയി.
അതിന് കേരളം ബലി കഴിക്കേണ്ടി വരുന്നത് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളാണ്.ഒരു കൂടിക്കാഴ്ച പോലും നൽകാതെ ശ്രീധരനെ വർജ്ജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഇതിന് കനത്ത വില നൽകേണ്ടിവരും.
ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ജനങ്ങൾ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിർണയം വിട്ടുകൊടുക്കാനാകില്ല. ലൈറ്റ് മെട്രോ പദ്ധതികൾക്കായി ശക്തമായ ജനപ്രതിഷേധം ഉയരണം.
https://www.facebook.com/Malayalivartha

























