ജനസേവനത്തിനിറങ്ങിയ നൂറ് സാമൂഹ്യ വിരുദ്ധർ... കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ജനപ്രതിനിധികള്‍ക്കെതിരേ നിലനിൽക്കുന്നത് നൂറിലേറെ ക്രിമിനൽ കേസുകൾ; കേസുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്‌ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

സാമൂഹ്യ വിരുദ്ധരായ ജനപ്രതിനിധികള്‍ ജനസേവനത്തിനിറങ്ങിയപ്പോൾ നൂറിലേറെ ക്രിമിനൽ കേസുകൾ. 1,700 എം.പിമാരും എം.എല്‍.എമാരും രാജ്യത്തെ വിവിധ കോടതികളിലായി ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും നൂറിലേറെ ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍കേസുണ്ട്. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 അതിവേഗ കോടതികള്‍ സ്‌ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
രാഷ്‌ട്രീയക്കാര്‍ക്കെതിരായ കേസുകളുടെ കണക്ക് വിശദീകരിക്കുന്നതിനിടെ സ്വകാര്യ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമെക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) തയാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ ഉദ്ധരിച്ചത്. ഡിസംബര്‍ 12ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ കേരളത്തില്‍ 87 ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ കേസുകളുള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പുതിയ കണക്കില്‍ അത് 100 കവിഞ്ഞിട്ടുണ്ട്.
രാഷ്‌ട്രീയക്കാര്‍ക്കെതിരായ കേസുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന് 2014ല്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആകെയുള്ള 3000ലേറെയുള്ള കേസുകളില്‍ 125 എണ്ണം മാത്രമാണ് ഒരുവര്‍ഷത്തിനിടെ തീര്‍പ്പായത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പൂര്‍ത്തിയായ ആകെ കേസുകള്‍ 771. തീര്‍പ്പാവാനുള്ളത് 3045 കേസുകളും.
സുപ്രീംകോടതി ഉത്തരവ് നടപ്പായില്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്‌മൂലത്തില്‍ നിന്നു വ്യക്‌തമാവുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ 539 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാംസ്‌ഥാനത്ത് 373 കേസുകള്‍ കെട്ടിക്കിടക്കുന്ന കേരളമാണ്.
https://www.facebook.com/Malayalivartha

























