ഇ ശ്രീധരനെ തുരത്തിയോടിച്ചു; 450കോടിയുടെ കരാർ നേടാൻ സി. പി. എം നിയന്ത്രണത്തിലുള്ള സൊസൈറ്റി: ഈ കേരളം നന്നാവില്ല!!

ലൈറ്റ് മെട്രോ നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കാനും, ഡിഎംആര്‍സി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിയാനും കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇ. ശ്രീധരന്‍ ഉന്നയിച്ചിരുന്നത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി)പിന്മാറുന്നതായി ഇ.ശ്രീധരൻ അറിയിച്ച തക്കം നോക്കി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ നിർമ്മാണ കരാർ കൈക്കലാക്കാൻ അദാനി ഗ്രൂപ്പടക്കം നാല് വൻകിട സ്വകാര്യ കമ്പനികളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്ന അദാനി പോർട്ട്സിന്റെ സഹോദര കമ്പനി ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസ്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് നിർമ്മിച്ച മുംബയിലെ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽആൻഡ് എഫ്.എസ്), നോയ്ഡയിലെ എസ്സെൽ, ഹൈദരാബാദ് മെട്രോ നിർമ്മിച്ച എൻ.ആൻഡ്.ടി മെട്രോ റെയിൽ എന്നിവയാണ് 7446കോടിയുടെ നിർദ്ദിഷ്ട പദ്ധതി കരാർ കൈക്കലാക്കാൻ ഒരുമ്പെടുന്നത് . സംസ്ഥാന സർക്കാരിനെ താത്പര്യമറിയിക്കാൻ ഈ കമ്പനികളുടെ പ്രതിനിധികൾ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും.
രാജ്യത്തെ ആദ്യത്തെ ലൈറ്റ്മെട്രോയാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും പരിഗണനയിലുള്ളത്. രണ്ടിടത്തെയും 60മീറ്റർ റേഡിയസിലെ വളവുകൾ നിവർത്താൻ ശ്രമിച്ചാൽ നിരവധി ബഹുനില കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഇത് പദ്ധതിച്ചെലവ് കുത്തനെ ഉയർത്തുമെന്നതിനാൽ, വളവുകളിൽ ബോഗികൾ സ്വയംക്രമീകരണം നടത്തുന്ന അത്യാധുനിക ലീനിയർ ഇൻഡക്ഷൻ മോട്ടോർ(ലിം) സാങ്കേതികവിദ്യയാണ് ഡി.എം.ആർ.സി നിശ്ചയിച്ചിരുന്നത്.
മലേഷ്യയിലെ കെലനജെയയിൽ മാത്രമുപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ഡി.എം.ആർ.സിക്കു മാത്രമാണ് വശമുള്ളത്. മണിക്കൂറിൽ 100കിലോമീറ്റർ വേഗത്തിൽ 53,000യാത്രക്കാരെ വഹിക്കാം. അറ്റകുറ്റപ്പണിയും തേയ്മാനവും വൈദ്യുതി ഉപയോഗവും കുറവായതിനാൽ നടത്തിപ്പുചെലവും പകുതിയായി കുറയും.
ഡി.എം.ആർ.സിയുമായി സഹകരിക്കുന്ന ഇതോക്കു, കവാസാക്കി, ഹിറ്റാച്ചി, നിപ്പോൺ, മിത്സുബിഷി കമ്പനികൾ ലൈറ്റ്മെട്രോ ടെൻഡറിന് സന്നദ്ധരായിരുന്നു. മുഖ്യമന്ത്രി പിണറായിവിജയൻ നിയോഗിച്ച റെയിൽവേ ബോർഡംഗം നവീൻടൻഡൻ ഉൾപ്പെട്ട സമിതിയാണ് ഈ സാങ്കേതികവിദ്യ നിശ്ചയിച്ചത്. പുതിയ കമ്പനി കരാറെടുത്താൽ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതു മുതൽ അന്തിമഘട്ടത്തിൽവേണ്ട സിഗ്നലിംഗിനു വരെ പുതുതായി രൂപരേഖയുണ്ടാക്കണം.
സ്റ്റേഷൻ,ഡിപ്പോ,ട്രാക്ക് എന്നിങ്ങനെ 2844.56കോടിയുടെ സിവിൽജോലികരാർ, 1500കോടിയുടെ കോച്ച്കരാർ, സിഗ്നൽകരാർ എന്നിവയെല്ലാം മത്സരാധിഷ്ഠിത സ്വഭാവത്തിലുള്ള ആഗോളടെൻഡറുകളിലൂടെ നൽകാനാണ് ഇ.ശ്രീധരനുമായി നേരത്തേ സർക്കാർ ധാരണയിലെത്തിയിരുന്നത്. കരാറിനുള്ള സാങ്കേതികരേഖകളും ഡി.എം.ആർ.സി തയ്യാറാക്കിയിരുന്നു. കേന്ദ്രാനുമതി ലഭിച്ച് മൂന്നുമാസത്തിനകം സിവിൽജോലി തുടങ്ങാനായിരുന്നു പദ്ധതി.
ഡി.എം.ആർ.സി ഒഴിവായതോടെ, 450 കോടിയുടെ കൺസൾട്ടൻസി കരാർ നേടാനും മത്സരം തുടങ്ങി കഴിഞ്ഞു. കോഴിക്കോട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയടക്കമുള്ള സ്ഥാപനങ്ങളാണ് ഇതിൽ രംഗത്ത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ റോംആസ്ഥാനമായ ഇറ്റാലിയൻ കമ്പനി എഫ്.ജി-ടെക്നോപോളോ ഹോൾഡിംഗ്സിന് കൺസൾട്ടൻസി കരാർ നൽകാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ശ്രമിച്ചെങ്കിലും ജനരോഷം കാരണം പരാജയപ്പെട്ടു. കണ്ണൂർ അഴീക്കലിൽ നിർമ്മിക്കുന്ന പുതിയ തുറമുഖത്തിന്റെ കൺസൾട്ടൻസി കരാർ അദാനിയുമായി ബന്ധമുള്ള ഹോവേ ഇന്ത്യാ ഗ്രൂപ്പിനാണ് നൽകിയത്.
കൊച്ചിമെട്രോയുടെ വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും ലൈറ്റ്മെട്രോയ്ക്ക് ഉപയോഗിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കൊച്ചിമെട്രോയുടെ പേട്ടമുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള നിർമ്മാണം നിർവഹിക്കാനും ഡി.എം.ആർ.സിയുടെ സേവനം തേടിയിരിക്കുകയാണ് കെ.എം.ആർ.എൽ. ഇക്കാര്യമുന്നയിച്ച് ജനറൽമാനേജർ രേഖാപ്രകാശ് കഴിഞ്ഞ നവംബർ 4ന് ഡി.എം.ആർ.സിക്ക് കത്ത് നൽകി.
https://www.facebook.com/Malayalivartha

























