ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ വീരനുമായി കൈകോര്‍ത്ത് മാത്യു ടി. തോമസിനെ താഴെയിറക്കാന്‍ നീക്കം

എല്‍.ഡി.എഫിന്റെ പിന്നാമ്പുറത്ത് നിന്ന് രാജ്യസഭാ സീറ്റ് കൈക്കലാക്കിയ എം.പി വീന്ദ്രേകുമാര്‍ മാത്യു.ടി തോമസിന്റെ മന്ത്രിക്കസേര തെറിപ്പിക്കാനും ചരട് വലി തുടങ്ങി. ജനതാദള്‍ (എസ്)സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയുമായി ചേര്‍ന്നാണ് വീരേന്ദ്രകുമാര്‍ ഈ നീക്കം നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇടതുമുന്നണിയിലെത്താന്‍ ആഗ്രഹിച്ച വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു)വിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുന്നതില്‍ അതീവ താല്‍പര്യം കാട്ടിയത് ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടിയാണ്. മൂന്ന് എം.എല്‍.എമാരുള്ള സെക്യുലറില്‍ സീനിയര്‍ നേതാവായ തന്നെ തഴഞ്ഞ് മാത്യു.ടി.തോമസ് മന്ത്രിയായതില്‍ കെ.കൃഷ്ണന്‍കുട്ടിക്ക് കടുത്ത അമര്‍ഷമുണ്ട്. പിണറായി സര്‍ക്കാരില്‍ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്നായിരുന്നു കരുതിയിരുന്നത്. മറ്റ് എം.എല്‍.എമാരായ സി.കെ.നാണുവിനും മാത്യു.ടി.തോമസിനും മുമ്പ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ളവരാണ്. നിരവധി തവണ എം.എല്‍.എ ആയിട്ടുള്ള കൃഷ്ണന്‍കുട്ടിക്ക് ഒരിക്കല്‍ പോലും മന്ത്രിയാകാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. അദ്ദേഹം ജയിക്കുമ്പോള്‍ മുന്നണി തോല്‍ക്കുകയും മുന്നണി ജയിക്കുമ്പോള്‍ അദ്ദേഹം തോല്‍ക്കുകയും ചെയ്യുന്നതായായിരുന്ന പ്രധാന കാരണം.
യു.ഡി.എഫ് എം.എല്‍.എമാരുടെ വോട്ടുകൊണ്ട് രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാര്‍ ആ പദവി രാജിവയ്ക്കുകയും എല്‍.ഡി.എഫിനോട് അടുക്കുകയും ചെയ്യുന്നതിനെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളിലും മന്ത്രി മാത്യു.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലറിലും എതിര്‍പ്പ് ശക്തമാകുന്നു. രാജിവെച്ച രാജ്യസഭാ സീറ്റ് തനിക്കുതന്നെ ഉറപ്പാക്കുകയും എല്‍.ഡി.എഫ് പ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ വരികയും ചെയ്തതോടെയാണ് പാര്‍ട്ടികള്‍ക്കുള്ളില്‍ അമര്‍ഷം പുകയുന്നത്. വ്യക്തിതാല്‍പര്യം എന്ന ഏക അജണ്ടയില്‍ പാര്‍ട്ടിയിലെ അടുത്ത നേതാക്കളോടുപോലും ആലോചിക്കാതെയായിരുന്നു യു.ഡി.എഫ് വിടുന്നതിനുള്ള വീരേന്ദ്രകുമാറിന്റെ തീരുമാനം. മുന്നണി മാറ്റത്തിനെതിരായി നിലകൊണ്ട മുന്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് പുറത്തുനിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വരികയാരുന്നു.
സി.പി.എം നേതാക്കളുമായി നേരിട്ട് സംസാരിച്ച് ധാരണ ഉണ്ടാക്കിയതായി പറയുന്ന വീരേന്ദ്രകുമാറിന്റെ തുടര്‍ നീക്കങ്ങളെ കുറിച്ച് അടുത്ത സഹപ്രവര്‍ത്തകര്‍ക്കുപോലും നിശ്ചയമില്ല. മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫില്‍ ഘടകകക്ഷിയായ ജനതാദള്‍ (എസ്)സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയുമായി ചേര്‍ന്ന് വീരേന്ദ്രകുമാര്‍ നടത്തിയ നീക്കങ്ങളുടെ പരിണിത ഫലമാണിതെന്നാണ് പാര്‍ട്ടിനേതാക്കള്‍ പറയുന്നത്. മാത്യു.ടി.തോമസിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ടത്രെ.
പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ സി.കെ.നാണു കൃഷ്ണന്‍ കുട്ടിയെ പിന്തുണച്ചെങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ മാത്യു.ടി.തോമസ് കൂട്ടാക്കിയില്ല. തീരുമാനം താന്‍ അംഗീകരിക്കുന്നില്ലെന്നും മന്ത്രിയെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കട്ടെയെന്നുമായിരുന്നു മാത്യു.ടി.തോമസിന്റെ നിലപാട്. മാത്യു.ടി.തോമസിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ സി.പി.എമ്മായിരുന്നുവെന്നാണ് ജനതാദള്‍ സെക്യുലര്‍ നേതാക്കള്‍ പറയുന്നത്. ശക്തനായ കൃഷ്ണന്‍കുട്ടി മന്ത്രിയായാല്‍ അദ്ദേഹത്തെ സി.പി.എമ്മിന്റെ താളത്തിനൊത്ത് തുള്ളാന്‍ കിട്ടാത്തതുതന്നെ കാരണം. മാത്യു.ടി.തോമസ് മന്ത്രിയായപ്പോള്‍ കാര്യങ്ങള്‍ നീക്കിയിരുന്നത് സി.പി.എം ആയിരുന്നത്രെ. സി.പി.എം ഇടപെടലിനെ തുടര്‍ന്നാണ് സെക്യുലറിന്റെ ചോദ്യചെയ്യപ്പെടാത്ത നേതാവ് എച്ച്.ഡി.ദേവഗൗഡ കര്‍ണ്ണാടകയില്‍ ഇരുന്ന് കേരളത്തിലെ പാര്‍ട്ടിയുടെ മന്ത്രിയായി മാത്യു.ടി.തോമസിനെ പ്രഖ്യാപിച്ചത്. മാത്യു.ടി.തോമസ് മന്ത്രിയായെങ്കിലും വൈകാതെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം കൃഷ്ണന്‍ കുട്ടി പിടിച്ചെടുത്തു.പിന്നീട് വീരേന്ദ്രകുമാറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. സി.കെ.നാണുവിന്റെ പിന്തുണയും ഉറപ്പാക്കി. എന്നാല്‍ ഇതിനെതിരെ മാത്യു.ടി.തോമസ് വിഭാഗം പരസ്യ നിലപാടെടുത്തെങ്കിലും സി.പി.എം പിന്തുണ ഉറപ്പാക്കാന്‍ കൃഷ്ണന്‍കുട്ടി പക്ഷത്തിനായി. ഇരുപാര്‍ട്ടിയിലെയും പ്രമുഖ നേതാക്കള്‍ പോലും അറിയാതെ രഹസ്യമായി കരുക്കള്‍ നീക്കുകയും ചെയ്തു.
ഇരു ജനതാദളുകളും ലയിച്ച് ഒരു പാര്‍ട്ടിയാകണമെന്ന വ്യവസ്ഥയിലാണ് വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ടതെന്നാണ് അറിവ്. അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിക്കുമത്രെ. വീരേന്ദ്രകുമാറിന് എം.പി.സ്ഥാനം ഉറപ്പായ സാഹചര്യത്തില്‍ മലബാറിലെ ലോക്‌സഭാ സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.എം തയ്യാറാകില്ല. അതിനായി ദള്‍ സമ്മര്‍ദ്ദം ചെലുത്തുകയുമില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വാങ്ങി മന്ത്രി മാത്യു.ടി.തോമസിനെ മത്സരിപ്പിക്കുന്നതിനാണത്രെ നീക്കം. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മിനും ജനതാദളിലെ മാത്യു.ടി.തോമസ് വിരുദ്ധര്‍ക്കും ഒരുപോലെ സ്വീകാര്യമാണീ തീരുമാനം. സംസ്ഥാനത്ത് യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണ് പത്തനംതിട്ട. അത് വിട്ടുകൊടുക്കുന്നതിനല്‍ സി.പി.എമ്മിന് വൈമനസ്യമുണ്ടാകില്ല.
മാത്യു.ടി.തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കനാകും. പിണറായി വിജയന്റെ ബി.ജെ.പിയിലെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാകും പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നാണ് സംസാരം. സി.പി.എം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ പാര്‍ട്ടി മെഷീനറി നിശ്ചലമാകും. ഇത് അല്‍ഫോണ്‍സിന് ഗുണകരമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മാത്യു.ടി.തോമസ് ജനവിധി തേടിയിരുന്നെങ്കിലും വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പ്രചരണ രംഗത്ത് സി.പി.എം മെഷീനറി ചലിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. വീടുകളില്‍ സ്ലിപ്പ് എത്തിക്കാന്‍ പോലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇറങ്ങിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്യു.ടി.തോമസിനെ കാലാവധി തീരുന്നതിനുമുമ്പ് മന്ത്രിസ്ഥാനത്തു നിന്ന് ഇറക്കിവിടുന്നത് വീരേന്ദ്രകുമാറിന്റെ മധുര പ്രതികാരം കൂടിയാകും. 1987-ലെ നായനാര്‍ മന്ത്രി സഭയില്‍ വനംമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വീരേന്ദ്രകുമാറിന് 48 മണിക്കൂറിനുള്ളില്‍ രാജിവെക്കേണ്ടി വന്നതിനു പിന്നില്‍ അന്നത്തെ യുവ എം.എല്‍.എയായ മാത്യു.ടി.തോമസിന്റെ സമ്മര്‍ദ്ദം പ്രധാന ഘടകമായിരുന്നു. വീരേന്ദ്രകുമാര്‍ ഇക്കാര്യം പിന്നീട് പലപ്രസംഗങ്ങളിലും സൂചിപ്പിക്കുകയുമുണ്ടായി.
https://www.facebook.com/Malayalivartha

























