കര്‍ഷകമാര്‍ച്ച് മുംബയ് ആസാദ് മൈതാനത്ത്; 35000 ചെങ്കൊടികള്‍ പാറിപ്പറക്കുന്ന മുംബയിലെ തെരുവുകളില്‍ ത്രിപുരയുടെ നൊമ്പരം മാറ്റി വിപ്ലവനേതാക്കള്‍

കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പുതിയ വിപ്ലവഗാഥ രചിക്കുകയാണ് കര്‍ഷകരുടെ ലോങ് മാര്‍ച്ച്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ വളയാനാണ് എത്തിയത്. എന്നാല്‍ ആസാദ് മൈതാനത്തിനപ്പുറം മാര്‍ച്ച് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് രാജ്യമൊട്ടാകെ പടരാനുള്ള അഗ്നിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുന്നേറുകയാണ്. ഇന്ത്യയാകെ പടരാനുള്ള അഗ്‌നികണമാണിത്. കര്‍ഷക സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍- എന്നാണ് പിണറായി പറയുന്നത്. 35000 കര്‍ഷകര്‍ ഒരേ മനസ്സോടെ ചെങ്കൊടിയുമേന്തി ഒഴുകിയെത്തിയപ്പോള്‍ മുംബൈ നഗരം സ്തംഭിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ ബി.ജെ.പി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി.
ആറ് ദിവസം മുമ്പാണ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് കര്‍ഷകരുടെ കാല്‍നടയാത്ര ആരംഭിച്ചത്. വിവിധ ദളിത് സംഘടനകള്‍ മാര്‍ച്ചിന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തി. ഇതോടെ രാജ്യം ഇതുവരെ കാണാത്ത വലിയ ജനകീയമുന്നേറ്റത്തിന് രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനം സാക്ഷിയാകും. റാലിയെ അഭിസംബോധന ചെയ്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി സംസാരിക്കും. ഒന്നരലക്ഷത്തിലധികം പേരാണ് റാലിയില്‍ അണിനിരക്കുന്നത്. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കുക, കഴിഞ്ഞ ജൂണില്‍ നടന്ന സമരത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കോര്‍പ്പറേറ്റുകള്‍ക്ക് വനഭൂമി പതിച്ചുകൊടുക്കരുത്, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
ജാഥയിലുടനീളം വിവിധ സംഘടനകളും ഗുരുദ്വാരകളും മുസ്്‌ലിംപള്ളികളും കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. മുംബയിലെ മലയാളികളും ഐ.ഐ.ടി വിദ്യാര്‍ത്ഥികളും, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സമരത്തില്‍ പങ്കുചേര്‍ന്നു.
https://www.facebook.com/Malayalivartha

























