ലൈറ്റ് മെട്രോയുടെ നിർമ്മാണത്തിൽ നിന്നും ഡി എം ആർ സി യെയും ഇ ശ്രീധരനെയും കേരളം ഒഴിവാക്കിയത് കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന്... പ്രധാനമന്ത്രി നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയെന്ന് സൂചന

ലാവ്ലിൻ കേസ് സിബിഐയുടെ കൈയിൽ ഡമോക്ലസിന്റെ വാൾപോലെ തൂങ്ങുമ്പോൾ കേരള മുഖ്യമന്ത്രിക്ക് ഇതു തന്നെ ചെയ്യേണ്ടി വരും. അദാനി ലൈറ്റ് മെട്രോ ഒരുക്കും എന്നാണ് മലയാളി വാർത്തക്ക് ലഭിച്ച സൂചന. ശ്രീധരനെയും ഡി.എംആർ സിയെയും ഒഴിവാക്കാനുള്ള അവസരത്തിന് വേണ്ടി കേന്ദ്ര സർക്കാർ കാത്തിരിക്കുകയായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റ വേളയിൽ തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു. അദാനിപോർട്ടാണ് വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നത്. ഇവരുടെ സഹോദര സ്ഥാപനമായ ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസാണ് ലൈറ്റ് മെട്രോ നിർമ്മിക്കാൻ രംഗത്തെത്തിയത്. അദാനിക്കൊപ്പം പേരിന് ചില കമ്പനികൾ കൂടി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അദാനിക്ക് തന്നെ ഒടുവിൽ നറുക്ക് വീഴും. 7446 കോടിയുടേതാണ് നിർദ്ദിഷ്ട പദ്ധതി.
ഡി എം ആർ സി ഒരു സർക്കാർ കമ്പനിയാണ്. ഒരു കാരണവശാലും അവർക്ക് കോഴയും കമ്മീഷനും നൽകാൻ കഴിയില്ല. വൻകിട പദ്ധതികൾ നിർമ്മിക്കുമ്പോൾ കമ്മീഷൻ സ്വാഭാവികമാണ്. രാജ്യത്ത് ഇപ്രകാരം കമ്മീഷൻ നൽകുന്ന സ്ഥാപനങ്ങൾ മാത്രമാണ് നിലനിന്നിട്ടുള്ളത്. പദ്ധതിയിൽ നിന്നും ഡിഎംആർസിയെ ഒഴിവാക്കിയത് ദുരൂഹമാണെന്ന് ശ്രീധരൻ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
40 കോടിയുടെ കൺസൾട്ടൻസി കരാർ നേടാൻ സി പി എം നേതൃത്വം നൽകുന്ന സൊസൈറ്റികളാണ് രംഗത്തുള്ളത്. കണ്ണൂർ അഴീക്കൽ തുറമുഖത്തിന്റെ കരാർ നൽകിയത് അദാനിയുമായി ബന്ധമുള്ള ഗ്രൂപ്പിനാണ് . കൊച്ചി മെട്രോയും കമ്മീഷൻ വാങ്ങി ചെയ്യാനായിരുന്ന പദ്ധതി. എന്നാൽ അന്നത്തെ സി പി എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടിയതോടെയാണ് ശ്രീധരനെ മടക്കികൊണ്ട് വരാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളെ വൻകിട പദ്ധതികൾ ഏൽപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് താത്പര്യമില്ല. കായ് പത്ത് കായ്ക്കുന്ന സമയത്ത് വിത്തിറക്കാനാണ് സർക്കാരുകൾക്ക് താത്പര്യം. അതിന് എൽ ഡി എഫോ യു ഡി എഫോ എന്ന വ്യത്യാസമില്ല. സ്വകാര്യ കമ്പനികൾ പണം കായ്ക്കുന്ന മരങ്ങളാണ്.
2019 ൽ പാർലെമെന്റ് തെരഞ്ഞടുപ്പ് നടക്കാൻ പോവുകയാണ്. അതിനു മുമ്പ് രാജ്യത്ത് ആകമാനം ആയിരക്കണക്കിന് വൻകിട പദ്ധതികൾ നടപ്പിലാക്കും. തെരഞ്ഞടുപ്പിൽ മറിക്കാൻ കോടികൾ വരുന്നത് ഇങ്ങനെയാണ്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ച് കഴിഞ്ഞു. ഇതെല്ലാം പണം ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതികളാണ്.
സി പി എം അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമാണ്. എന്നാൽ രാജ്യമെമ്പാടും അവർ മത്സരിക്കും. അതിന് ആവശ്യമായ പണം കേരളത്തിൽ നിന്നും വരണം. ഇ.ശ്രീധരനെ പദ്ധതി ഏൽപ്പിച്ചാൽ അത് നടക്കാതെ വരും. അക്കാര്യം കേരളം ഭരിക്കുന്നവർക്കറിയാം. സ്വകാര്യ കമ്പനികളെ ലൈറ്റ് മെട്രോ ഏൽപ്പിച്ചാൽ സാങ്കേതിക തടസമുണ്ടാകുമെന്നാണ് ശ്രീധരൻ പറയുന്നത്. അത് ശ്രീധരന്റെ മനസിലിരുപ്പ് മാത്രമാണ്. ശ്രീധരൻ പറയുന്നതിനേക്കാൾ വേഗത്തിൽ അദാനിയുടെ മെട്രോ ട്രാക്കിലോടും.
https://www.facebook.com/Malayalivartha



























