ചെങ്ങന്നൂരില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി; സജിചെറിയാനും ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും മണ്ഡലത്തിന്റെ മക്കള്‍

മൂന്ന് മൂന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ചൂട് പിടിച്ചു. എല്‍.ഡി.എഫിലെ സജിചെറിയാനും യു.ഡി.എഫിലെ ഡി.വിജയകുമാറും എന്‍.ഡി.എയിലെ പി.ശ്രീധരന്‍പിള്ളയും മണ്ഡലത്തില്‍ തന്നെ ജനിച്ചവരാണ്. ശ്രീധരന്‍പിള്ള വര്‍ഷങ്ങളായി കോഴിക്കോട്ടാണ് താമസം. ഡി.വിജയകുമാറിന്റേത് കന്നിയങ്കമാണ്. സജിചെറിയാന്‍ 2011ലും ശ്രീധരന്‍പിള്ള 2016ലും ഇവിടെ മല്‍സരിച്ച് പരാജയത്തിന്റെ രുചി അറിഞ്ഞവരാണ്. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ മലര്‍ത്തിയടിച്ചാണ് സി.പി.എമ്മിലെ ആര്‍. രാമചന്ദ്രന്‍ നായര്‍ രണ്ടാമൂഴം വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1991ന് ശേഷം 2011 വരെ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു. 2016ല്‍ 7,983 വോട്ടിനാണ് ആര്‍. രാമചന്ദ്രന്‍ നായരോട് പി.സി വിഷ്ണുനാഥ് പരാജയപ്പെടുന്നത്.
കഴിഞ്ഞ തവണ 42,682 വോട്ട് നേടി ശ്രീധരന്‍പിളള തന്റെ പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ചിരുന്നു. ഇത്തവണ മല്‍സരിക്കാനില്ലെന്ന് ആദ്യമേ പിള്ള വ്യക്തമാക്കിയിരുന്നെങ്കിലും പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഗോദയിലിറങ്ങുകയായിരുന്നു. ഔദ്യോഗികപ്രഖ്യാപനത്തിന് മുമ്പ് പ്രചരണത്തിനിറങ്ങാനും പാര്‍ട്ടി സംസ്ഥാന ഘടകം നിര്‍ദ്ദേശിച്ചു. അതുകൊണ്ട് പ്രചരണരംഗത്ത് ശ്രീധരന്‍പിള്ള ഒരുപടി മുന്നിലാണ്. കഴിഞ്ഞ തവണത്തേത് പോലെ ബി.ഡി.ജെ.എസിന്റെ പിന്തുണ ഇക്കുറി ഇല്ലെന്നത് ഒരു പോരായ്മയാണ്. തങ്ങളോട് ആലോചിക്കാതെ ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോ തുഷാറിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ ഭിന്നത അതിരൂക്ഷമായി.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തനം ആരംഭിച്ച് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വരെ എത്തിനില്‍ക്കുന്ന പാരമ്പര്യമുള്ളയാളാണ് ഡി. വിജയകുമാര്‍. മണ്ഡലത്തിലെ രാഷ്ട്രീയ വോട്ടുകളുടെ ബലാബലത്തിനപ്പുറം ശക്തമായ ജനസ്വാധീനമുള്ള നേതാവായാണ് വിജയകുമാറിനെ യു.ഡി.എഫ് കാണുന്നത്. പതിറ്റാണ്ടുകളായി ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമാണ് അദ്ദേഹം. അയ്യപ്പസേവാ സംഘത്തിന്റെ നേതാവായത് കൊണ്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ശോഭനാജോര്‍ജും പി.സി വിഷ്ണുനാഥും വിജയിച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. എഞ്ചിനിയറിംഗ് കോളജ് ഉള്‍പ്പെടെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് യു.ഡി.എഫ് എം.എല്‍.എമാരാണ്.
സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ രണ്ടാം അങ്കത്തിനാണ് ഇത്തവണ ഇറങ്ങുന്നത്. 2006 ല്‍ തോറ്റിരുന്നു. 2016ല്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിക്കണ്ട എന്ന തീരുമാനം വിലങ്ങ് തടിയായി. കൊലപാതകരാഷ്ട്രീയത്തിനെതിരെ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കഴിയുമോ എന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയവും എല്‍.ഡി.എഫിനെ ഭയപ്പെടുത്തുന്നുണ്ട്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തറതൊടാനായില്ല. ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടി വന്‍ വിജയം നേടി. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ വേങ്ങരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് ചരിത്രവിജയം ആവര്‍ത്തിക്കുകയായിരുന്നു.
മൂന്ന് മുന്നണികളിലും ഇല്ലെങ്കിലും സി.പി.എമ്മിനെ തുണയ്ക്കുന്ന കേരളാ കോണ്‍ഗ്രസിന് മണ്ഡലത്തില്‍ സ്വാധീനമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. അവരുടെ പിന്തുണ സജി ചെറിയാനാകും.
ത്രികോണമല്‍സരം ഉറപ്പായ സ്ഥിതിക്ക് സാമുദായിക വോട്ടിലാണ് എല്ലാവരും കണ്ണ്‌നട്ടിരിക്കുന്നത്. 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 30 ശതമാനം നായര്‍ സമുദായമാണ്. അതുകൊണ്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും നായര്‍ നേതാക്കളെ കളത്തിലിറക്കിയത്. 19.5 ശതമാനം ഈഴവരും 10 ശതമാനം പട്ടികവിഭാഗക്കാരുമാണ്. ഓര്‍ത്തഡോക്‌സ്, മര്‍ത്തോമാ സഭകള്‍ക്കും ചെറിയ സ്വാധീനമുണ്ട്. സജി ചെറിയാന്‍ സി.എസ്.ഐ സഭക്കാരനാണ് 2006ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha
























