രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി തൃശൂർ കാരി ഗായത്രി ; ഇത് നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത ജീവിത വിജയം

രാജ്യത്തെ ആദ്യ ദളിത് വനിതാ പൈലറ്റായി തൃശ്ശൂര്‍ സ്വദേശിനിയായി ഗായത്രി സുബ്രന്‍. ജീവിത പ്രതിസന്ധികൾക്കിടയിലും തന്റെ ലക്ഷ്യത്തിലേക്കുള്ള സ്വപ്നത്തിന് യാതൊരു പരിമിതികളും കൽപ്പിക്കാതെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഗായത്രി തന്റെ ദൃഢനിശ്ചയത്തിലൂടെ. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ പൈലറ്റായി ലക്ഷ്യത്തിലേക്ക് എത്തുകയാണ്.
തിയറി പഠനം അവസാനിച്ചു. ഇനി രണ്ട് മാസം കഴിഞ്ഞ് പരീക്ഷകൂടി കഴിഞ്ഞാല്‍ ലൈസന്‍സ് കിട്ടും. പിന്നെ ഗായത്രിക്ക് തന്റെ സ്വപ്നത്തിലേക്ക് പറന്നുയരാം. കോഴ്‌സിന്റെ ഭാഗമായി യുപിയിലെ അക്കാഡമിക്ക് മുകളിലൂടെ 1500 അടി ഉയരത്തില്‍ 20 മിനിട്ട് നേരം ഒറ്റയ്ക്ക് ഗായത്രി വിമാനം പറത്തി. ശേഷം പലപ്പോഴായി 70 മണിക്കൂര്‍ വിമാനം പറത്തി. ഇനി ഫ്‌ളൈയിംഗ് ക്‌ളാസിന്റെ ഭാഗമായ 130 മണിക്കൂര്‍ കൂടി ബാക്കിയുണ്ട്. അതുകൂടി പൂര്‍ത്തിയായാല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഗായത്രിക്ക് സ്വന്തമാകും. റായ്ബറേലിയിലെ ഏവിയേഷന്‍ അക്കാഡമിയിലാണ് ഈ മിടുക്കി പഠിച്ചത്.
തൃശൂര്‍ ചാലക്കുടി കുഞ്ഞുകുഴിപ്പാടം പാപ്പണയില്‍ സുബ്രന്റെയും ശകുന്തളയുടെയും ഏകമകളാണ് ഗായത്രി. കെഎസ്‌എഫ്‌ഇയില്‍ ചിട്ടി ഏജന്റാണ് പിതാവ് സുബ്രന്‍. സ്വന്തം പേരില്‍പ്പോലുമല്ലാത്ത രണ്ട് സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. ഇല്ലായ്മകളില്‍ നിന്നാണ് ഗായത്രി ആകാശത്തോളം സ്വപ്‌നം കണ്ടത്. മകള്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ സുബ്രന്‍ 40 ലക്ഷത്തിന്റെ കടക്കാരനായി. കോഴ്‌സിന്റെ അവസാനഘട്ടത്തിന് 60 ലക്ഷം കൂടി കെട്ടിവയ്‌ക്കേണ്ടിവരും. പ്രാരാബ്ദങ്ങള്‍ക്കിടയിലും സുബ്രനും ശകുന്തളയും മകളുടെ മോഹത്തിന് പിന്തുണയുമായി കൂടെയുണ്ട്.
https://www.facebook.com/Malayalivartha

























