കോവളവും വിനോദ സഞ്ചാരവും വളര്‍ന്നതോടൊപ്പം അതില്‍ മുതലെടുപ്പ് നടത്തി ചുള്ളന്‍മാരും; മയക്കുമരുന്നിന് അടിമകളാകുന്ന പുരുഷ വേശ്യകള്‍ പലപ്പോഴും ക്രമസമാധാനത്തിന് പോലും ഭീഷണി; വന്‍ പണവും വിദേശ സന്ദര്‍ശനങ്ങളും സ്വപ്നം കണ്ട് സ്വവര്‍ഗരതി മുതല്‍ എന്തിനും തയ്യാര്‍

കോവളത്ത് ലാറ്റ്‌വിയക്കാരി ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടതോടെ മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സംഭവത്തില്‍ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നല്‍കിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മല്‍പ്പിടിത്തത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്.
ഇതോടൊപ്പം വെളിച്ചത്താകുന്നത് കോവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരുഷ ലൈംഗിക തൊഴിലാളികളാണ്. മയക്കുമരുന്നിന്റെ അടിമയാല്‍ അവര്‍ കാട്ടിക്കൂട്ടുന്നത് വലിയ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനാണ്. സ്വവര്‍ഗാനുരാഗം മുതല്‍ എന്തിനും അവര്‍ തയ്യാറാണ്. നാട്ടിലെത്തുന്ന വിദേശികളോടൊപ്പം ഗൈഡായും മറ്റും ചുറ്റിക്കൂടുന്ന ഇവര്‍ക്ക് ഹോട്ടലുകളുമായും അധോലോകവുമായും ടൈയ്യപ്പുണ്ട്. സുഖവും വിദേശയാത്രയും പണവും എല്ലാം ലക്ഷ്യം വച്ച് അലയുന്നവരാണിവര്‍. ലിഗയുടെ മരണത്തോടെ ഇത്തരക്കാര്‍ ഉള്‍വലിയുന്ന അവസ്ഥയാണുള്ളത്.
അതിനിടെ ലിഗയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബീച്ചില്‍ ലൈംഗിക തൊഴിലാളിയായ 40 കാരനുമായി ലിഗ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതായി ചില യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കുറ്റസമ്മതം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലം, കോവളം സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. മറ്റ് ഒന്‍പത് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് അറിയുന്നത്.
മാര്‍ച്ച് 14ന് ഓട്ടോറിക്ഷയില്‍ ഗ്രോവ് ബീച്ചില്‍ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോള്‍ കൊടുത്തെന്നും അത് പുകച്ച് അവര്‍ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താന്‍ ശ്രദ്ധിച്ചില്ല. 36 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയ വാര്‍ത്ത കേട്ടാണ് മരിച്ചത് ലിഗയാണെന്ന് മനസിലായതെന്നും ഇയാള്‍ മൊഴി നല്‍കി. പൊലീസ് ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ മുന്‍പ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടല്‍ക്കാട്ടില്‍ പുരുഷലൈംഗിക തൊഴിലാളികള്‍ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്.
പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരുന്നില്ല. ഉമിനീരോ ലൈംഗിക സ്രവങ്ങളോ വെയിലും നനവും ഏല്‍ക്കാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാലേ ഇത്തരം തെളിവുകള്‍ വീണ്ടെടുക്കാനാവൂ. മഴയും വെയിലുമേറ്റാണ് ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടന്നത്. മൃതദേഹത്തിന്റെ അടിഭാഗം ചെളിവെള്ളത്തില്‍ മുങ്ങിയിരുന്നു. ലിഗയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കുകയാണ്. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കാവുന്ന പരിശോധനകള്‍ നടത്തുന്നുണ്ട്. ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ കെമിക്കല്‍ ലാബിലും പരിശോധിക്കുന്നുണ്ട്.
കണ്ടല്‍ക്കാടും പരിസരവും വൃത്തിയാക്കി ഫോറന്‍സിക് സംഘത്തെ കൊണ്ട് പരിശോധിപ്പിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.
ഫോറന്‍സിക് കണ്ടെത്തലുകള്‍ ഇവയാണ്.
മാനഭംഗശ്രമത്തിനിടെ മല്‍പ്പിടുത്തത്തില്‍ ലിഗ കൊല്ലപ്പെട്ടിരിക്കാം. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ നല്‍കിയത്. ലിഗയുടെ കഴുത്തിലെ സൂക്ഷ്മ ഞരമ്പുകളില്‍ ക്ഷതമുണ്ട്. രക്തം കട്ടപിടിച്ചിട്ടുണ്ട്. കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ
അവസാനമായി ഒരുമിച്ച് കാണപ്പെട്ട രണ്ട് വ്യക്തികളില്‍ ഒരാള്‍ക്ക് അടുത്ത സമയത്ത് ആപത്തോ മരണമോ സംഭവിച്ചാല്‍ രണ്ടാമന്‍ ഇതേക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്. ഇല്ലെങ്കില്‍ രണ്ടാമനെ കുറ്റകൃത്യവുമായി അടുത്ത ബന്ധമുണ്ടെന്ന് കണക്കാക്കി കേസില്‍ പ്രതിചേര്‍ക്കാം. ലിഗയെ കണ്ടശേഷമുള്ള കാര്യങ്ങള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് പുരുഷ ലൈഗികത്തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























