സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ മുൻഭർത്താവിനെ പൊക്കിയത് കൊടുങ്ങല്ലൂരിൽ നിന്നും...

2012ൽ സൗമ്യയെ ഉപേക്ഷിച്ച് നാടുവിട്ട കൊല്ലം സ്വദേശി കിഷോറിനെ കൊടുങ്ങല്ലൂരിൽ നിന്നാണ് ഇന്നലെ രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിടെ കൂലിവേല ചെയ്തു ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രൻ അറിയിച്ചു.
ഇവരുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തന മരണപ്പെടുമ്പോൾ കിഷോർ സൗമ്യയോടൊപ്പം കഴിയുന്നുണ്ടായിരുന്നു. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ പൂർവകാല ജീവിതത്തെ കുറിച്ചും അറിയാനാണ് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പിതാവ് കുഞ്ഞിക്കണ്ണൻ (80), മാതാവ് കമല (65), മൂത്തമകൾ ഐശ്വര്യ (ഒമ്പത്) എന്നിവരെ എലിവിഷം നല്കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാലുമാസത്തിനിടയിലാണ് മൂന്നുപേരും മരിച്ചത്. മരണത്തിൽ ദുരൂഹത തോന്നി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണനും കമലയും ഐശ്വര്യയും മരിച്ചത് താൻ എലിവിഷം ഭക്ഷണത്തിൽ കലർത്തി നല്കിയതിന് ശേഷമാണെന്ന് സൗമ്യ പറഞ്ഞിട്ടുണ്ടെങ്കിലും ഇളയമകൾ കീർത്തനയുടെ മരണം കൊലപാതകമാണെന്ന് അവർ പറഞ്ഞിട്ടില്ല.
എന്നാൽ ഇതുസംബന്ധിച്ചും സംശയം നിലനിൽക്കുന്നുണ്ട്. ആറുവർഷം മുമ്പ് മരിച്ച കീർത്തനയുടെ മരണം ശാസ്ത്രീയമായി അന്വേഷിച്ച് വസ്തുത കണ്ടെത്തുക പ്രയാസമാണെന്നതിനാലാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്. മൂന്നുപേർ മരിച്ച അതേ ലക്ഷണത്തോടെയായിരുന്നു കീർത്തനയുടെ മരണമെന്ന് ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കിഷോർ കീർത്തനയുടെ ജനനത്തിൽ സൗമ്യയെ സംശയിച്ചിരുന്നതായി സൗമ്യയുടെ മൊഴികളിലുണ്ട്.
ഇതേതുടർന്ന് ഇരുവരും വഴക്കിടുകയും സൗമ്യയെ കിഷോർ എലിവിഷം നല്കി കൊലപ്പെടുത്താൻ ശ്രമിച്ചതായും പറയുന്നുണ്ട്. ഇതാണ് കീർത്തനയുടെ മരണവും കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കൂട്ട കൊലപാതകത്തിൽ തന്റെ കാമുകന്മാർ ഉൾപ്പെടെ മറ്റാർക്കും പങ്കില്ലെന്നാണ് ചോദ്യം ചെയ്യലിൽ സൗമ്യ ആവർത്തിച്ച് പറയുന്നത്. ഇത് പൊലീസിനെയും കുഴക്കുന്നുണ്ട്. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും മൂന്ന് കാമുകന്മാരോടും പറയുകയോ അവർ അറിയുകയോ ചെയ്തില്ലെന്നത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കൊലയുമായി ബന്ധപ്പെട്ട് പൊലീസ് ഇതേവരെ അമ്പതോളം പേരെ ചോദ്യം ചെയ്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha


























