ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണം... ഗുജറാത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്നും പാലായനം ചെയ്യുന്നു. ട്രെയിനുകളിലും ബസുകളിലുമാണ് ഇവര്‍ സംസ്ഥാനത്തുനിന്ന് യാത്രയാകുന്നത്. സെപ്റ്റംബര്‍ 28ന് സബര്‍കന്ത ജില്ലയിലെ ദുന്തര്‍ ഗ്രാമത്തില്‍ ഠാകോര്‍ സമുദായത്തിലെ 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ബിഹാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറ്റേന്നാണ് ആക്രമണം തുടങ്ങിയത്. വടക്കന്‍ ഗുജറാത്തിലെ സബര്‍കന്ത, പടാന്‍, മഹേസന, ഗാന്ധി നഗര്‍, അരവല്ലി, അഹ്മദാബാദ് എന്നിവിടങ്ങളിലും മധ്യ ഗുജറാത്തിലെ വഡോദരയിലുമായിരുന്നു വ്യാപക അക്രമണം.
അഹ്മദാബാദ്, സബര്‍കന്ത ജില്ലകളില്‍ ഠാകോര്‍ സമുദായക്കാര്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വീടുകളും കടകളും ആക്രമിച്ചു. വാടകക്ക് താമസിക്കുന്നവരോട് വീടൊഴിയാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ ഭയന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കിട്ടുന്ന ട്രെയിനുകളിലും ബസുകളിലുമാണ് ഗുജറാത്ത് വിടുന്നത്. ലഖ്‌നോ, പട്‌ന എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളില്‍ വന്‍ തിരക്കാണ്.
നേരത്തേ അഹ്മദാബാദില്‍നിന്ന് പട്‌നയിലേക്ക് രണ്ട് ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 20 ബസുകളാണ് ഈ റൂട്ടിലുള്ളത്. അഹ്മദാബാദിലെ തന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റിലെ 20 ബിഹാറികള്‍ നാട്ടിലേക്ക് മടങ്ങിയതായി നയീം മിര്‍സ പറഞ്ഞു. ഇവരുടെ സുരക്ഷയില്‍ ആശങ്കയിലായ ബന്ധുക്കള്‍ നിരന്തരം ഫോണില്‍ വിളിച്ചാണ് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിനഗറിനടുത്തുള്ള ചിലോഡയില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തവര്‍ ഹിന്ദി സംസാരിക്കുന്നവര്‍ ഗുജറാത്ത് വിടണമെന്നാവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് ഠാകോറാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണം നിഷധിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചവ്ദ ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.
അക്രമ സംഭവങ്ങളില്‍ 431 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഗാന്ധിനഗറിലെ കോണ്‍ഗ്രസ് നേതാവ് മഹോജി ഠാകോറും ഉള്‍പ്പെടും. ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ്‌ചെയ്തതിനാണ് അറസ്റ്റ്.
20,000 ഇതര സംസ്ഥാനക്കാര്‍ ഒരാഴ്ചക്കിടെ ഗുജറാത്ത് വിട്ടതായി ഉത്തര്‍ ഭാരതീയ വികാസ് പരിഷത് അറിയിച്ചു. വടക്കേ ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്നവരുടെ സംഘടനയാണ് ഉത്തര്‍ ഭാരതീയ വികാസ് പരിഷത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലുള്ളവരാണ് സംസ്ഥാനം വിട്ടതെന്ന് സംഘടനയുടെ പ്രസിഡന്റ് മഹേഷ് സിങ് കുശ്‌വ പറഞ്ഞു. ഒരാളുടെ തെറ്റായ പ്രവൃത്തി കാരണം എല്ലാവരെയും കുറ്റക്കാരായി കാണരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അക്രമത്തില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യര്‍ഥിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ അക്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ഹ് ജദേജ അറിയിച്ചു.
https://www.facebook.com/Malayalivartha