നോട്ട് നിരോധിച്ച വർഷത്തിലാണ് മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. അതിനാൽ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പി. ചിദംബരം രംഗത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം രംഗത്ത്. ഇക്കൊല്ലം നോട്ട് നിരോധനമാവാമെന്നും ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി. ചിദംബരം പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ചിദംബരം ഇത്തരത്തിൽ പ്രസ്താവന നടത്തിയത് രാഷ്ട്രീയ ലക്‌ഷ്യം വച്ചാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് ചിദംബരത്തിന്റെ പ്രസ്ഥാവനയെന്നതും ശ്രദ്ധേയമാണ്.
നോട്ട് നിരോധിച്ച വർഷത്തിലാണ് മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്. അതിനാൽ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.’ എന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ചെപ്പടി വിദ്യകളാകും ഇത്തവണ ബജറ്റിലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെയും ആരോപിച്ചു.
നോട്ടു നിരോധനത്തിനുശേഷം 2017-18ൽ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സർക്കാർ പൂഴ്ത്തിവെച്ച ദേശീയ സാമ്പ്ൾ സർവേ ഓർഗനൈസേഷന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് സ്ഥിരീകരണമില്ലെന്നും ഓരോരോ മൂന്നു മാസത്തെയും സ്ഥിതി വിവരം കിട്ടാതെ തൊഴിലുകളിലെയും തൊഴിലില്ലായ്മയിലെയും മാറ്റം കണ്ടുപിടിക്കാൻ കഴിയില്ലെന്നും നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ ന്യായീകരിച്ചിരുന്നു. നോട്ട് നിരോധിച്ച വർഷം തൊഴിലില്ലായ്മ കൂടിയെങ്കിൽ എങ്ങനെ ഇന്ത്യക്ക് ആ വർഷം ഏഴ് ശതമാനം വളർച്ച നേടാൻ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. നിതി ആയോഗ് ഉപാധ്യക്ഷന്റെ ഈ ചോദ്യം തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ് ശതമാനം വളർച്ചാ നരക്ക് രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.
2014 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാലിയില്‍ വെച്ച് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ട നരേന്ദ്ര മോദിയെ പരിഹസിച്ച് പി.ചിദംബരം നേരത്തെയും രംഗത്ത് എത്തിയിരുന്നു. ‘ആര്‍ക്കാണ് 52 ഇഞ്ച് നെഞ്ചളവുള്ളത്. ഭഗവാന്‍ ഹനുമാന്‍ തന്റെ നെഞ്ച് വലിച്ചു തുറന്ന കഥ ഞാന്‍ രാമായണത്തില്‍ വായിച്ചിട്ടുണ്ട്, ഹനുമാന് പോലും 52 ഇഞ്ച് നെഞ്ചളവ് ഉണ്ടോയെന്ന് സംശയമാണ് എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ബി.ജെ.പിയുടെ സുപ്രധാന നയങ്ങളായ ജി.എസ്.ടിയേയും നോട്ടുനിരോധനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ചില കാരണങ്ങളുണ്ട്, നോട്ടു നിരോധനം പോലെ. എല്ലാ തെറ്റുകളും ചെയ്തത് ഒരാള്‍ തന്നെയാണ്. നോട്ടുനിരോധനം നടത്തിയത് ഒരാളാണ്, ജി.എസ്.ടിയും അങ്ങനെ തന്നെ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ‘ഞാന്‍ പഠിച്ചത് ഒരു ക്രിസ്ത്യന്‍ സ്‌കൂളിലാണ്. എന്റെ ക്ലാസ് ലീഡര്‍ ഒരു മുസ് ലിം ആയിരുന്നു. മതപരമായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. ഇന്ന് ഭൂരിപക്ഷം രാഷ്ട്രീയം ജനാധിപത്യത്തിന് എതിര് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കും ‘ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍അവകാശവാദങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha
























